അച്ഛനിനി വരില്ലേ?.. അച്ഛന്റെ ചിത്രത്തിന് മുന്നിൽ കൂപ്പുകൈയുമായി മകൾ; സൈനികന് രാജ്യത്തിൻറെ ആദരം ; മകൻ ജീവൻ വെടിഞ്ഞത് രാജ്യത്തിനായി ; അഭിമാനമെന്ന് അച്ഛൻ ; കണ്ണ് നിറഞ്ഞ് രാജ്യം

അതിർത്തിയിൽ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ സംഭവം ദുഃഖകരമാണ്. ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. 1962 ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. അതിനു ശേഷം ഇപ്പോഴാണ് ഇവിടെ ഈ രീതിയിൽ സംഘർഷമുണ്ടാകുന്നത്. ഗൽവാനു സമീപം ഇന്ത്യ റോഡ് നിർമിച്ചതാണ് ഇവിടെ പ്രശ്നമുണ്ടാക്കാൻ ചൈനയെ പ്രകോപിപ്പിച്ചത്.
അച്ഛന്റെ ചിത്രത്തിനു മുന്നിൽ തെളിയിച്ച ചിരാത് നോക്കി കൂപ്പുകയ്യോടെ നിൽക്കുകയാണ് കേണൽ സന്തോഷ് ബാബുവിന്റെ കുഞ്ഞുമകൾ. ഡൽഹിയിൽ രണ്ടു മക്കളെയും ചേർത്ത് പിടിച്ച് സന്തോഷിന്റെ ഭാര്യ ഒരു വേള നടുങ്ങി നിന്നു. ലഡാക്കിൽ നിന്ന് സന്തോഷ് മടങ്ങിയെത്തിയാലുടൻ നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു അവർ.
മൂന്ന് മാസം മുൻപ് സന്തോഷ് ബാബുവിന് ഹൈദരാബാദിലേക്കു സ്ഥലം മാറ്റം ലഭിച്ചുവെങ്കിലും ലോക്ഡൗൺ ആയതിനാൽ അദ്ദേഹം അതിർത്തിയിൽ തുടർന്നു. വാർത്തകൾ മോശമാണല്ലോയെന്ന കുടുംബാംഗങ്ങളുടെ ആശങ്കയ്ക്ക് കുഴപ്പമില്ല, പേടിക്കേണ്ടെന്നായിരുന്നു ഫോൺ വിളിച്ചപ്പോഴും മറുപടി.
ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ ഏകമകൻ വീരമൃത്യു വരിച്ചുവെന്ന വാർത്ത ചൊവ്വാഴ്ച ഉച്ചയോടെയാണ് തെലങ്കാനയിലെ മാതാപിതാക്കളെ തേടിയെത്തിയത്. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും അപ്രതീക്ഷിതമാണിതെന്ന് സന്തോഷ് ബാബുവിന്റെ പിതാവ് പറയുന്നു.
ഏറെ ആഗ്രഹിച്ചാണ് മകനെ ഉപേന്ദർ സൈന്യത്തിൽ ചേർത്തത്. ആറാം ക്ലാസിൽ സൈനിക സ്കൂളിൽ മകനെ ചേർത്ത് മടങ്ങുമ്പോള്‍ മുടങ്ങിപ്പോയ തന്റെ സ്വപ്നം മകനിലൂടെ പൂർത്തിയാകുമെന്ന് ഉപേന്ദർ കരുതി.
15 വർഷത്തെ സർവീസിനിടെ കേണൽ പദവിയോളം എത്തി. ഒന്നര വർഷമായി ലഡാക്കിലാണ് സന്തോഷ് ബാബു സേവനം ചെയ്തു വന്നത്.മകനെ നഷ്ടമായതിൽ വിഷമം ഉണ്ട്. പക്ഷേ രാജ്യത്തിനായാണ് ജീവൻ വെടിഞ്ഞതെന്നോർക്കുമ്പോൾ വേദനയിലും അഭിമാനമുണ്ടെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















