ഇന്ത്യയെ ഇരുട്ടിലാക്കാൻ തക്കംപാർത്ത ചൈനീസ് ചതിക്കെതിരെ ‘ഫയർ വോൾ’ ഒരുങ്ങുന്നു , ഇനി കുറച്ചൊന്നു വിയർക്കും !

ചൈനയുടെ കളി ഇന്ത്യയോട് നടക്കില്ല.. ചൈന മനസ്സിൽ കാണുമ്പോൾ ഇന്ത്യ ഇങ്ങു മാനത്ത് കാണും. സൈബർ ആക്രമണത്തിലൂടെ ഇന്ത്യയെ ‘ഇരുട്ടിലാഴ്ത്തി’ സമ്പദ്‌വ്യവസ്ഥ തകർക്കാനുള്ള ചൈനയുടെ ഗൂഢശ്രമം കയ്യോടെ പൊക്കിയിരിക്കുകയാണ് ഇന്ത്യ .
ചൈനയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വൈദ്യുതവകുപ്പ് സഹമന്ത്രി ആർ.കെ.സിങ്. വൈദ്യുത മേഖലകളിലെ കംപ്യൂട്ടർ സേവനങ്ങളെ ആക്രമിക്കാനായി, അപകടകാരികളായ വൈറസ് സോഫ്റ്റ്‌വെയറുകളായ മാൽവെയറുകൾ ചൈന ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ സൂചനകൾ ലഭിച്ചു കഴിഞ്ഞു. പ്രശ്നം അതീവ ഗുരുതരമാണ്. വൈദ്യുതമേഖലയിലെ ഉപയോഗത്തിന് ചൈനയിൽനിന്നു വാങ്ങുന്ന എല്ലാ ഉപകരണങ്ങളും ഇനി മുതൽ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഉപയോഗിക്കുകയുള്ളൂ. അത്തരം ഉപകരണങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെങ്കിൽ അവ മാത്രമേ വാങ്ങുകയുള്ളൂ. അഥവാ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണെങ്കിൽ പല തലത്തിലുള്ള പരിശോധനയുണ്ടാകും. അതിൽത്തന്നെ മാൽവെയർ, ട്രോജൻ ടെസ്റ്റുകളായിരിക്കും പ്രധാനമായും നടത്തുക.
ഔദ്യോഗിക സോഫ്റ്റ്‌വെയറാണെന്നു തോന്നിപ്പിക്കുകയും അതുവഴി രഹസ്യം ചോർത്താനുള്ള സംവിധാനം ഒളിച്ചുകടത്തുകയും ചെയ്യുന്നതാണ് ട്രോജൻ വൈറസുകൾ. മാൽവെയർ, ട്രോജൻ ആക്രമണം വിദൂരത്തിരുന്നു നടത്താനാകും. ഇവയെ നിയന്ത്രിക്കുന്നവര്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളെ തകർക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്തതായും വാര്‍ത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ ആർ.കെ.സിങ് വ്യക്തമാക്കി..
പ്രതിരോധ വകുപ്പിന്റെയും മറ്റു പ്രധാന വ്യവസായങ്ങളുടെയും പ്രവർത്തനം ഉൾപ്പെടെ വൈദ്യുതിയെ ആശ്രയിച്ചായതിനാൽ തന്ത്രപരമായും ഏറെ പ്രാധാന്യമുള്ള മേഖലയാണിത്. വൈദ്യുതബന്ധം പൂർണമായും നിലച്ചാൽ 12–24 മണിക്കൂർ നേരത്തേക്ക് കൂടി ഉപയോഗിക്കാനുള്ള വൈദ്യുതിയേ സംഭരിക്കപ്പെട്ടിട്ടുള്ളൂ. അതു പ്രശ്നം കൂടുതൽ വഷളാക്കും. ഇന്ത്യയിലെ വൈദ്യുതമേഖലയ്ക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ തടയാൻ ഒരു ‘ഫയർ വോൾ’ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന, റഷ്യ, സിംഗപ്പുർ, അര്‍മീനിയ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, മൾഡോവ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യൻ വൈദ്യുത മേഖലയ്ക്കു നേരെയുണ്ടായ സൈബർ ആക്രമണങ്ങളിലേറെയും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഒരു സംഘത്തെ ഇതു സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ‘നിലവിൽ ശക്തമായി നിലനിൽക്കുന്ന ഭീഷണി’ എന്നാണ് വൈദ്യുതോപകരണങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് അവരുടെ റിപ്പോർട്ടിലെ പ്രധാന പരാമർശം. ‘അതീവ ഗുരുതര പ്രശ്നമാണിത്. ‘സെൻസിറ്റിവ്’ മേഖലയാണ് വൈദ്യുതിയുടേത്. മേഖലയിൽ എന്തെങ്കിലും തിരിച്ചടിയേറ്റാൽ രാജ്യം മുഴുവൻ അതിന്റെ പ്രത്യാഘാതമുണ്ടാകും.
ലഡാക്കിലെ ഗൽവാനിൽ സംഘർഷത്തിനു പിന്നാലെ ഇന്ത്യ–ചൈന അതിർത്തിത്തർക്കം രൂക്ഷമായ സാഹചര്യമാണിപ്പോൾ. വ്യാപാര ബന്ധത്തെയും അതു ബാധിച്ചിട്ടുണ്ട്. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധന ശക്തമാക്കാൻ അടുത്തിടെ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാസവസ്തുക്കൾ, സ്റ്റീൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, യന്ത്രഭാഗങ്ങൾ, ഫർണിച്ചർ, കടലാസ്, വ്യാവസായിക ഉപകരണങ്ങൾ, റബർ ഉൽപന്നങ്ങൾ, ഗ്ലാസ്, ലോഹ വസ്തുക്കൾ, കീടനാശിനി, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ 370 ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ് പുതിയ മാനദണ്ഡങ്ങളും നിർദേശിച്ചു.
കൂടാതെ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളിന്മേൽ കൂടുതൽ തീരുവ ചുമത്താനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക വ്യാവസായിക വളർച്ച ശക്തമാക്കുന്നതിനു വേണ്ടി കൂടിയാണിത്. ചില സോളർ ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവയിൽ ഓഗസ്റ്റ് ഒന്നു മുതൽ വർധനവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സോളർ പാനലുകളിന്മേൽ 25% ആയിരിക്കും വർധന. 2022 ഏപ്രിൽ മുതൽ അത് 40% ആകും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സോളർ പാനലുകളിൽ 80 ശതമാനവും ചൈനയിൽനിന്നാണ്.
https://www.facebook.com/Malayalivartha


























