ഇഗ്ലൂവിൽ തുടങ്ങി പിന്നാലെ സൈനികരുടെ നീണ്ട നിര ,കരുത്തുറ്റ ചൈനീസ് നീക്കം! എല്ലാത്തിനും തെളിവ് ഉപഗ്രഹ ചിത്രങ്ങൾ

ഈ സംഘർഷം ഇങ്ങനെക്കൊണ്ടൊന്നും അവസാനിക്കില്ല. സമാധാന ചർച്ചകളൊന്നും തന്നെ ഫലം കാണുന്ന രീതിയിലല്ല അതിർത്തിയിലെ കാര്യങ്ങൾ. ഇന്ത്യ നടത്തിയ സമാധാന ചർച്ചകൾക്കും പിന്മാറ്റ തീരുമാനത്തിനും ശേഷവും ഗൽവാൻ അതിർത്തിയിൽ കരുത്തുറ്റ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ചൈന. കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന അതിർത്തിയിൽ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്റെ സൂചനകൾ നൽകിയും ചൈന വെല്ലുവിളി ഉയർത്തുകയാണ്. ഇതിനിടയിലാണ് ഗൽവാൻ അതിർത്തിയിൽ ചൈനയുടെ ശക്തമായ നീക്കം. മേയ് 22നും ജൂൺ 26നും ഇടയിലുള്ള നിരവധി ഉപഗ്രഹ ചിത്രങ്ങൾ ഒന്നിച്ചുചേർത്തു പരിശോധിച്ച് ദേശീയ മാധ്യമമായ എൻഡിടിവിയാണു നിർണായക വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഗൽവാൻ നദീതീരത്തെ ചൈനീസ് നിർമാണത്തിന്റെ ശക്തമായ തെളിവാണ് ഉപഗ്രഹ ചിത്രങ്ങൾ.
ജൂൺ 15ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയ പട്രോൾ പോയിന്റ് 14 (പിപി-14) എന്ന ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് പോയിന്റ് ഉൾപ്പെടുന്നതിനു സമീപത്താണു നിർമാണങ്ങൾ.
ഗൽവാൻ നദീതീരം ഉൾപ്പെടുന്ന ഭാഗം ഇന്ത്യൻ പ്രദേശത്താണെന്നു വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടേക്കാണു ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായത്. യഥാർഥ നിയന്ത്രണ രേഖയെ (എൽഎസി) ഗൂഗിൾ എർത്ത് പ്രോയിൽ സൂചിപ്പിക്കുന്നത് ഒരു വരയായാണ്, ഇതിൽ നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തി 137 മീറ്ററാണെന്നു കാണിക്കുന്നു. എന്നാൽ ഇന്ത്യ അംഗീകരിച്ച എൽഎസി ചൈന അംഗീകരിച്ചിട്ടില്ല.
ഇന്ത്യൻ സൈന്യം പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് പട്രോളിങ് നടത്താറുണ്ട്. ഇപ്പോൾ ചൈന നിർമാണം നടത്തിയിരിക്കുന്ന പ്രദേശം, ഈ മേഖലയെ സംബന്ധിച്ചു നിർണായകമാണ്. കുറച്ചുദൂരം അകലെയായി ഇന്ത്യയുടെ ഭാഗത്ത് എന്തെല്ലാം സൈനിക നീക്കങ്ങളാണു നടക്കുന്നതെന്നു നോക്കിക്കാണാൻ ഇവിടത്തെ നിർമാണം ചൈനയെ സഹായിക്കുന്നു. നദിക്കു കുറുകെ കെട്ടിയ കൽമതിൽ (സംഗാർ) ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധമാണെന്നാണു ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന.
ജൂൺ 26ലെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ഗൽവാൻ നദിയിലെ വെള്ളത്തിൽ നിർമാണത്തിന്റെ ചില ഭാഗങ്ങൾ മുങ്ങിയതായി തോന്നുന്നു. ഇന്ത്യൻ സൈനികരുടെ സാന്നിധ്യം പ്രദേശത്തു കാണാനാകുന്നില്ല. മാക്സറിൽനിന്നും പ്ലാനറ്റ് ലാബ്സിൽനിന്നും ശേഖരിച്ച ചിത്രങ്ങളാണ് എൻഡിടിവി പരിശോധിച്ചത്. മേയ് 22ന് ഇഗ്ലൂ മാതൃകയിലുള്ള കൂടാരമാണ് ഇവിടെ ആദ്യം പണിതത്. 20 ഓളം സൈനികരും ഉണ്ടായിരുന്നു. ഇവർ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്നു വ്യക്തമല്ല.
എന്നാൽ അന്ന് ഇഗ്ലൂ ഘടനയ്ക്കു ചുറ്റും നിർമാണ പ്രവർത്തനങ്ങളൊന്നുമില്ല. ഇരുവശത്തെയും സൈനികർ ഏറ്റുമുട്ടിയതിന്റെ പിറ്റേ ദിവസത്തെ, ജൂൺ 16ലെ, ചിത്രത്തിൽ നിർമാണത്തിന്റെയോ സൈനികരുടെയോ അടയാളങ്ങളില്ലാത്ത അവശിഷ്ടങ്ങളാണു കാണുന്നത്. എന്നാൽ തുടർന്നുള്ള ചിത്രം നേരത്തെ കണ്ടതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ജൂൺ 22ലെ മാക്സറിൽനിന്നുള്ള ഹൈ റസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ, ഇവിടെ നിരവധി നിർമാണങ്ങൾ നടന്നതായി കാണിക്കുന്നു.
പ്രദേശത്തിന്റെ ചില ഭാഗങ്ങൾ പിങ്ക് ടാർപോളിൻ കൊണ്ടു മൂടിയതു പോലെയാണ്. ഗൽവാൻ നദിക്ക് 150 മീറ്റർ അടുത്തായി 50ഓളം സൈനികരെയും കാണാം. നദിയോടു ചേർന്നുള്ള പാറമുഖത്ത് കുറഞ്ഞത് നാലു പുതിയ ഷെൽട്ടറുകളുമുണ്ട്. അവയൊന്നും ജൂൺ 16 ലെ ചിത്രത്തിലോ മുമ്പോ ഉണ്ടായിരുന്നില്ല. കൂടാരങ്ങളായി കാണപ്പെടുന്ന ഈ ഷെൽട്ടറുകൾ പാറയുടെ നിറത്തിലാണു മറച്ചിട്ടുള്ളത്. ജൂൺ 25 മുതൽ പ്ലാനറ്റ് ലാബ്സിൽനിന്നുള്ള ചിത്രങ്ങളും ശ്രദ്ധേയമാണ്.
ചില പിങ്ക് ടാർപോളിനുകൾക്കു പകരം കറുത്ത നിറമുള്ളവ നൽകി. പ്രദേശമാകെ ‘വൃത്തിയാക്കിയതായി’ തോന്നും. പാറ കൊണ്ടുള്ള കോട്ടകൾ കാണാനാകില്ല. പാറമുഖത്തിനടുത്തുള്ള ഷെൽട്ടറുകളുടെ നിര ഇതിലും ദൃശ്യമാണ്. നദിയുടെ എതിർ കരയിൽ (ഇന്ത്യൻ സൈന്യത്തിന്റെ സ്ഥാനം) സ്ഥാപിച്ചിരിക്കുന്ന കൽമതിലിന്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. മതിൽ വ്യക്തമായി കാണാനുമാവില്ല.
അതേസമയം പാംഗോങ്ങിൽ ഇന്ത്യൻ ഭാഗത്തുള്ള നാലാം മലനിരയിൽ (ഫിംഗർ 4) ചൈനീസ് സേന ഹെലിപാഡ് നിർമിക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് 8 കിലോമീറ്റർ അതിക്രമിച്ചു കയറിയ ചൈന അവിടെ നിർമാണ പ്രവർത്തനം നടത്തുന്നുണ്ടെന്നും അതു ഹെലിപാഡ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഫിംഗർ നാലിൽ തമ്പടിച്ചിരിക്കുന്ന ചൈന പാംഗോങ്ങിൽനിന്നു പൂർണമായി പിൻമാറാൻ മാസങ്ങളെടുത്തേക്കാമെന്നാണു വിലയിരുത്തൽ. രണ്ടാം മലനിര (ഫിംഗർ 2) വരെ കടന്നുകയറാനും ശ്രമമുണ്ട്. എന്തായാലും ഇന്ത്യ കരുതി തന്നെയാണ്.
ശക്തമായ പ്രതിരോധം തീർത്ത് കരസേന, ഐടിബിപി സേനാംഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























