ഭാര്യ മറ്റൊരാൾക്കൊപ്പം ഫേസ്ബുക്കിൽ; മൂന്നു മക്കളുടെ കഴുത്തറുത്തു കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

മൂന്നു മക്കളുടെ കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ നലസൊപര ബാബുൽപാഡ സ്വദേശി കൈലാഷ് പാമറാണ്(35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ഒന്നര മാസം മുൻപ് വീട് ഉപേക്ഷിച്ചു പോയിരുന്നു. പച്ചക്കറി വിൽപനക്കാരനായ കൈലാഷിന് ലോക്‌ഡൗൺ സമയത്ത് ജോലിയില്ലാതായതിനെത്തുടർന്നാണ് ഭാര്യ ഇറങ്ങിപ്പോയത്. തുടർന്ന് മാനസിക വിഷമത്തിലായിരുന്നു ഇയാൾ..
കഴിഞ്ഞ ദിവസം ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ കണ്ടതോടെ കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. . കൈലാഷിന്റെ വാടക വീട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. 12 വയസ്സുള്ള മകനും എട്ടും മൂന്നും വയസ്സുള്ള പെൺമക്കളുമൊത്തായിരുന്നു ഇയാളുടെ താമസം. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്സ്ബുക്കില്‍ കണ്ടത്. തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നു.
വൈകിട്ട് നാലു മണിയോടെ സമീപത്തെ വീട്ടിൽനിന്ന് പിതാവ് എത്തി ഇവരെ ചായ കുടിക്കാന്‍ വിളിച്ചിരുന്നു. വരുന്നില്ലെന്നായിരുന്നു കൈലാഷിന്റെ മറുപടി. രാത്രി എട്ടായിട്ടും ഇവരെ കാണാതായതോടെ വിജു വീണ്ടും വീട്ടിലെത്തി. വാതിൽ അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് അയൽക്കാർക്കൊപ്പം വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ നാലു മൃതദേഹം കണ്ടെത്തിയത്. നാലു പേരുടെയും കഴുത്തറുത്ത നിലയിലായിരുന്നു. കത്തി പൊലീസ് കണ്ടെടുത്തു.
കുട്ടികളെ കൊലപ്പെടുത്തി, ആദ്യം ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു കൈലാഷിന്റെ ശ്രമമെന്നു പൊലീസ് പറയുന്നു. അതു പരാജയപ്പെട്ടപ്പോൾ സ്വയം കഴുത്തറുക്കുകയായിരുന്നു. കുട്ടികളെ മയക്കിക്കിടത്തിയായിരുന്നു കൊലപാതകമെന്നും സംശയമുണ്ട്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























