വടക്കന്‍ ബോട്‌സ്വാനയില്‍ 350 ലേറെ ആനകള്‍ ചരിഞ്ഞനിലയില്‍... വെള്ളക്കെട്ടുകള്‍ക്കു സമീപമാണ് ഇതില്‍ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

വടക്കന്‍ ബോട്‌സ്വാനയില്‍ 350 ലേറെ ആനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. മേയ് ആദ്യമാണ് ഇത്തരത്തില്‍ ആനകളുടെ കൂട്ടമരണം ശ്രദ്ധയില്‍പ്പെട്ടത്. മേയില്‍ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെങ്കില്‍ ജൂണ്‍ മധ്യത്തോടെ ഈ സംഖ്യ ഏകദേശം ഇരട്ടിയായി.
വെള്ളക്കെട്ടുകള്‍ക്കു സമീപമാണ് ഇതില്‍ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വരള്‍ച്ചാമേഖലയല്ലാത്ത ഒകവാംങ്കോ ഡെല്‍റ്റയില്‍ ഇത്തരത്തില്‍ നൂറുകണക്കിന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതിന്റെ കാരണം വ്യക്തമല്ല. വരള്‍ച്ചാകാരണങ്ങളില്ലാതെ ഇത്തരം ഒരു കൂട്ടമരണം അദ്ഭുതപ്പെടുത്തുന്നതാണെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ പാര്‍ക് റെസ്‌ക്യു എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ഡോ.നീല്‍ മക്കാന്‍ അഭിപ്രായപ്പെട്ടു.
ആനകളുടെ ശരീരാവശിഷ്ടങ്ങളുടെ സാംപിളെടുത്ത് പരിശോധനയ്ക്കു വിധേയമാക്കാന്‍ ബോട്‌സ്വാന സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. അണുബാധയേറ്റാണ് ആനകളുടെ മരണമെങ്കില്‍ അതിലൂടെ മനുഷ്യജീവനു ഭീഷണിയുണ്ടായേക്കാമെന്ന ഭീതിയിലാണിത്. വിഷബാധയേറ്റോ ഏതെങ്കിലും അജ്ഞാതമായ അണുബാധയേറ്റോ ആകാം ഈ കൂട്ടമരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മരണത്തിനു മുന്‍പ് ചില ആനകള്‍ നിന്ന നില്‍പ്പില്‍ വട്ടംകറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ചില പരിസരവാസികള്‍ പറയുന്നു. അതിനാല്‍ തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന എന്തെങ്കിലും രോഗമാകാം മരണകാരണമായി സംശയിക്കുന്നതും. ചരിഞ്ഞ ചില ആനകളാകട്ടെ മുഖമടിച്ചു വീണ നിലയിലാണ്. പൊടുന്നനെ വീണുള്ള മരണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
കൊമ്പനാന, പിടിയാന ഭേദമില്ലാതെ എല്ലാ പ്രായത്തിലുമുള്ള ആനകളും ചരിഞ്ഞതിലുണ്ട്. ആനകളുടെ ശരീരം പലതും ചെളിയിലും മറ്റും പൂണ്ടുപോയിരിക്കാന്‍ ഇടയുള്ളതിനാല്‍ മരണസംഖ്യ ഇതിലും ഏറെയാകാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതി സംരക്ഷകര്‍ പറയുന്നു. സിംബാബ്വെയിലും മറ്റും വേട്ടക്കാര്‍ ആനകളെ കൊല്ലാന്‍ ഉപയോഗിക്കുംവിധം സയനൈഡ് പ്രയോഗവും സംശയിച്ചെങ്കിലും ആനകളുടെ ശരീരം കൊത്തിവലിക്കുന്ന കഴുകന്‍മാര്‍ക്കു കുഴപ്പമൊന്നും കണ്ടിട്ടില്ലാത്തതിനാല്‍ ആ സംശയം വിദൂരത്താണ്.
ഒകവാംങ്കോ ഡെല്‍റ്റയില്‍ ഏകദേശം 15,000 ആനകളുണ്ടെന്നാണ് കണക്കുകള്‍. ഇത് രാജ്യത്തെ ആനകളുടെ പത്തു ശതമാനത്തോളം വരും. വന്യമേഖലകളിലും മറ്റും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ബോട്‌സ്വാനയുടെ ജിഡിപിയില്‍ 10 മുതല്‍ 12 ശതമാനം വരെ ഇതില്‍ നിന്നുള്ള വരുമാനമാണ്. വജ്രവ്യാപാരം കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വരുമാനമാര്‍ഗമാണിത്. ചരിഞ്ഞ ആനകളുടെ കൊമ്പുകള്‍ നീക്കം ചെയ്തിട്ടില്ല. വേട്ടക്കാര്‍ കൈവശമാക്കാതിരിക്കാന്‍ ഇവയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് വനമൃഗസ്നേഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha























