രാജസ്ഥാനിലെ ഓപ്പറേഷന്‍ താമരക്ക് എന്താണ് സംഭവിച്ചത്; സച്ചിന്‍ വഴി തന്നെ വെട്ടാനുള്ള അമിത് ഷായുടെ നീക്കത്തെ വസുന്ധര രാജെ തടയിട്ടതാണോ? രാഷ്ട്രീയ ഭൂകമ്പം വസുന്ധര അറിഞ്ഞതെയില്ല

സച്ചിന് പൈലറ്റിനെ ബി.ജെ.പിയില്‍ എത്തിച്ച് വസുന്ധര രാജയുടെ പ്രതാപമില്ലാത്താനുള്ള അമിത്ഷായുടെ ശ്രമത്തിനേറ്റ അടിയാണോ രാജസ്ഥാനിലെ ഓപ്പറേഷന്‍ താരമരയുടെ പരാജയത്തിന് കാരണം. സച്ചിന്‍ നടത്തിയ അട്ടിമറി നീക്കത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ, ഇത്രയും വലിയ രാഷ്ട്രീയഭൂകമ്പം ജയ്പൂരിനെ പിടിച്ചുകുലുക്കുമ്പോഴും ധോല്‍പുരിലെ കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങാതിരുന്ന വസുന്ധരുടെ എന്താണ് ഉദേശിച്ചതെന്ന് വ്യക്തമായിരുന്നു. സച്ചിന്‍ പൈലറ്റിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി. കളിച്ച കളി വിജയത്തിലേക്കെത്താതെ പോയതിനു പിന്നിലെ പ്രധാന കാരണം വസുന്ധരയുടെ ഈ നിശബ്ദത തന്നെയാണ്.
സച്ചിനെ ബി.ജെ.പി. കൂടാരത്തിലെത്തിക്കാനുള്ള ഷായുടെയും കൂട്ടരുടെയും നീക്കം വസുന്ധര രാജെയ്ക്ക് നിസ്സംഗയായി കണ്ടിരിക്കാനാവുമായിരുന്നില്ല. കാരണം അശോക് ഗെഹ്ലൊതിനൊപ്പം ഈ നീക്കത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്ന് താന്‍ കൂടിയായിരിക്കുമെന്ന് തിരിച്ചറിയുന്നതിനുള്ള രാഷ്ട്രീയ വിവേകം വസുന്ധരയ്ക്കുണ്ട്. ബി.ജെ.പിയില്‍ ഇന്നിപ്പോള്‍ പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൊമ്പു കോര്‍ക്കാന്‍ കെല്‍പുള്ള ഒരു നേതാവുണ്ടെങ്കില്‍ അത് വസുന്ധരയാണ്. സച്ചിനിലൂടെ വസുന്ധരയുടെ ചിറകരിയാനുള്ള ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി അപ്രതീക്ഷിതമായിരുന്നില്ല. മോദിയുമായും ഷായുമായും വസുന്ധരയ്ക്ക് നല്ല ബന്ധമല്ല ഉള്ളതെന്നത് ഒരു രഹസ്യമേയല്ല.
2014ല്‍ ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്ര ക്യാബിനറ്റില്‍ വസുന്ധര പക്ഷത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മോദി അവലംബിച്ചത്. 2019ല്‍ അധികാരം നിലനിര്‍ത്തിയപ്പോഴും മോദി ഇതേ നിലപാട് തുടര്‍ന്നു. വസുന്ധരയുടെ പ്രഖ്യാപിത എതിരാളികളിലൊരാളായ ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കറാക്കാനുള്ള അമിത് ഷായുടെ നീക്കവും ശൂന്യതയില്‍നിന്നുള്ളതായിരുന്നില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളിലൊന്ന് ''ഞങ്ങള്‍ മോദിക്കെതിരല്ല പക്ഷേ, വസുന്ധരയെ ഞങ്ങള്‍ വെറുതെ വിടില്ല'' എന്നതായിരുന്നു. മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും ഈ മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ അതിലെ സന്ദേശം വസുന്ധരയ്ക്ക് വ്യക്തമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 സീറ്റുമായി പ്രതിപക്ഷത്തായപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് തന്നെ പാര്‍ട്ടി തിരഞ്ഞെടുക്കുമെന്ന വസുന്ധരയുടെ പ്രതീക്ഷ അമിത് ഷാ തകര്‍ത്തു. വസുന്ധരയുടെ എതിര്‍പക്ഷത്തുള്ള ഗുലാബ് ചാന്ദ് കത്താരിയെയാണ് ഷാ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നത്. അന്നു തൊട്ട് വസുന്ധര പൊതുവെ മൗനത്തിലായിരുന്നു. ആ മൗനമാണ് പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ ചില മാനങ്ങളിലേക്കെത്തിയത്.
കോണ്‍ഗ്രസില്‍നിന്ന് സച്ചിന്‍ 30 എം.എല്‍.എമാരെയയെങ്കിലും കൊണ്ടുവരുമെന്നും അതോടെ ഗെഹ്ലൊത് മന്ത്രിസഭ വീഴുമെന്നും തുടക്കത്തില്‍ പുറത്തുനിന്ന് പിന്തുണ കൊടുത്ത് സച്ചിനെ മുഖ്യമന്ത്രിയാക്കാമെന്നുമായിരുന്നു ഷായുടെ ഗെയിം പ്ലാന്‍. പക്ഷേ, സച്ചിന് അടര്‍ത്തിയെടുക്കാനായത് 17 എം.എല്‍.എമാരെ മാത്രമാണ്. സച്ചിനെ കണ്ട് പനിക്കരുതെന്നും ബി.ജെ.പിയിലെ 72 എം.എല്‍.എമാരില്‍ 45 പേരും തനിക്കൊപ്പമാണെന്നും ഒരു നിവൃത്തിയില്ലാതെ വന്നാല്‍ ഇവര്‍ ഗെഹ്ലൊതിനനുകൂലമായി നിലപാടെടുക്കുമെന്നും കോണ്‍ഗ്രസ് എം.എല്‍.എമാരോട് വസുന്ധരയുടെ ക്യാമ്പ് വ്യക്തമാക്കിയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വസുന്ധര പാലം വലിക്കുമെന്നുറപ്പായതോടെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗെഹ്ലൊതിനൊപ്പം തന്നെ ഉറച്ചു നിന്നു. അങ്ങനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലൊത് ഉള്ളിന്റെയുള്ളില്‍ ഒരു നേതാവിനോട് ഈ ഘട്ടത്തില്‍ നന്ദി പറയുന്നുണ്ടെങ്കില്‍ അത് വസുന്ധരയോടായിരിക്കും.
https://www.facebook.com/Malayalivartha






















