'ധ്രുവാസ്ത്ര' മിസൈൽ പരീക്ഷണവുമായി ഇന്ത്യ! ഞെട്ടി വിറച്ച് ചൈന

അതിർത്തിയിൽ ഇന്ത്യാ- ചൈന ബന്ധം വഷളായിത്തുടർന്നുകൊണ്ടിരിക്കെ തന്ത്രപ്രധാനമായ ആയുധത്തിന്റെ നിര്‍ണായക പരീക്ഷണം നടത്തി ഇന്ത്യ. ഡിആര്‍ഡിഒ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണമാണ് ഇന്ത്യ വിജയകരമായി നടത്തിയത്.
നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന നാഗ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ധ്രുവാസ്ത്ര. ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ധ്രുവാസ്ത്ര തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 15, 16 ദിവസങ്ങളിലായാണ് പരീക്ഷണം നടന്നത്.
ഹെലികോപ്റ്ററില്‍ നിന്നുള്ള പരീക്ഷണത്തിന് മുന്നോടിയായുള്ള ഫ്‌ളൈറ്റ് ട്രയല്‍ പരീക്ഷണമാണ് നടന്നത്. ഹെലികോപ്റ്റര്‍ ലോഞ്ചഡ് നാഗ് മിസൈല്‍ ( ഹെലിന) എന്നാണ് ഇതിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് ധ്രുവാസ്ത്ര എന്ന പേര് മാറ്റുകയായിരുന്നു. കരയുദ്ധത്തില്‍ നിര്‍ണായക പങ്കാണ് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കുള്ളത്. എതിരാളിയുടെ പ്രതിരോധ നിരയില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ടാങ്കുകള്‍ക്ക് സാധിക്കും. അവയെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇപ്പോൾ ഇന്ത്യ പരീക്ഷണം നടത്തിയിരിക്കുന്നത്.
പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളിലെ പ്രധാന ആയുധമായി ഇതിനെ ഉപയോഗിക്കും. ധ്രുവാസ്ത്രയുടെ മുന്‍ഗാമിയായ നാഗ് മിസൈല്‍ നിലവില്‍ കരസേനയുടെ ഭാഗമാണ്. സംഘര്‍ഷമുണ്ടായ ലഡാക്കില്‍ ഇവ വിന്യസിച്ചിട്ടുമുണ്ട്.
മിസൈലിന് 1.9 മീറ്ററാണ് നീളം. 45 കിലോയാണ് ഭാരം. സെക്കന്‍ഡില്‍ 240 മീറ്റര്‍ എന്ന കണക്കിലാണ് മിസൈലിന്റെ വേഗത. പരമാവധി എഴ് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി തുളഞ്ഞുകയറാന്‍ ഈ മിസൈലിന് സാധിക്കും.
ധ്രുവാസ്ത്രയുടെ മുന്‍ഗാമിയായ നാഗ് മിസൈല്‍ കരയില്‍ നിന്ന് നാമിക എന്ന ലോഞ്ചറില്‍ നിന്നേ വിക്ഷേപിക്കാന്‍ സാധിക്കു. ഇതിന് നാല് കിലോമീറ്ററാണ് പരമാവധി പ്രഹര പരിധി. ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളില്‍ എട്ട് ധ്രൂവാസ്ത്ര മിസൈലുകള്‍ ഘടിപ്പിക്കാന്‍ സാധിക്കും എന്നതുതന്നെയാണ് പ്രത്യേകത.
അത്യാധുനിക ടാങ്കുകളുടെ ഉള്ളിലേക്കുപോലും തുളഞ്ഞുകയറാന്‍ ശേഷിയുള്ള ഇതിന് അവയെ പരമാവധി നശിപ്പിക്കാന്‍ സാധിക്കും. ഉള്ളിലുള്ള സൈനികര്‍ക്ക് പുറത്തിറങ്ങാനുള്ള സാവകാശം പോലും മിസൈല്‍ അനുവദിക്കില്ല. ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഉപയോഗിച്ച് ലക്ഷ്യം കണ്ടെത്താനുള്ള തദ്ദേശ നിര്‍മിതമായ സംവിധാനവും മിസൈലില്‍ ഉപയോഗിക്കും.
https://www.facebook.com/Malayalivartha
























