ആന്റിബോഡികണ്ടെത്തിയത് 45 ലക്ഷം പേരില്‍; ആരിലും കോവിഡ് ഉണ്ടാകാം: ആരില്‍ നിന്നും പകരാം! ജാഗ്രതൈ! വ്യക്തിപര പ്രതിരോധം, അടച്ചുപൂട്ടാതെ അതാണാവശ്യം
ഇന്ത്യയില്‍ കൊവിഡ് വ്യാപനം മൂര്‍ദ്ധന്യാവസ്ഥയിൽ എത്തിനിൽക്കുകയാണ്. കേരളത്തിലും ഇന്ന് 1038 പേര്‍ക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് ഒരു പഠന ഫലം പുറത്തുവന്നിരുന്നു. ഇതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുകയാണ് മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്. രണ്ടു കോടി ജനങ്ങളുള്ള ഡല്‍ഹിയില്‍ 23 ശതമാനം പേരിലും കൊവിഡ് വന്നു പോയി എന്നാണ് ഔദ്യോഗിക സര്‍വെ ഫലം സൂചിപ്പിക്കുന്നത്. അതായത് ഉദ്ദേശം 45 ലക്ഷം ആളുകളില്‍ കൊവിഡ് വന്നു പോയി എന്ന് കണക്കാക്കുന്നു, ഇത്രയും പേരുടെ ശരീരത്തില്‍ ആന്റിബോഡീ കണ്ടെത്തിയതാണ് ഇതിനാധാരം. ഇത് സൂചിപ്പിക്കുന്നത് ആരിലും കോവിഡ് ഉണ്ടാകാം, ആരില്‍ നിന്നും പകരാം എന്നാണെന്നും അതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ് ഇങ്ങനെയാണ്...
ഡല്‍ഹിയില്‍ 23% പേര്‍ക്ക് കോവിഡ് വന്നു പോയി എന്ന് ഔദ്യോഗികസര്‍വ്വേ. രണ്ടു കോടി ആണവിടെ ജനസംഖ്യ. 23 % എന്നാല്‍, 45 ലക്ഷം പേര്‍! അത്രയും പേരില്‍ ആന്റിബോഡീസ് ഉണ്ടെന്നാണ് സര്‍വ്വേ. പക്ഷേ മറിമായം! ഡല്‍ഹി കോവ്ഡ് കണക്കില്‍ ആകെ ഇതുവരെ ഒന്നേകാല്‍ ലക്ഷം രോഗികള്‍ മാത്രം മറ്റാരും രോഗികളാണെന്നു ആശുപത്രികളിലൂടെ കണ്ടുപിടിക്കപ്പെട്ടില്ല. അപ്പോള്‍ രണ്ടു കാര്യങ്ങള്‍ വ്യക്തം.
1. ടെസ്റ്റുകള്‍ മൂലമേ രോഗബാധ അറിയൂ . ടെസ്റ്റില്ലെങ്കില്‍ രോഗ വ്യാപനം അറിയില്ല.
2. കണക്കിലുള്ളതി നേക്കാള്‍ വളരെ കുറവാണ് കോവിടിന്റെ മാരകശേഷി. ഡല്‍ഹിയില്‍ ഒദ്യോഗിക കണക്കിന്റെ ഇരട്ടി മരണങ്ങള്‍ നടന്നു എന്ന് സങ്കല്പിച്ചാല്‍പോലും ആകെ മരണം പതിനായിരം വരില്ല. അപ്പോള്‍ യഥാര്‍ത്ഥ മരണനിരക്ക് 400ല്‍ 1 പോലുമില്ല.
സിംഗപ്പൂരില്‍ 48000 രോഗികളില്‍ മരണം 27 മാത്രം. ഖത്തറില്‍ ഒരു ലക്ഷം പേരില്‍ 159 മരണം മാത്രം. രണ്ടിടത്തും കൂടി മരണം 1000ത്തില്‍ 1 പോലുമില്ല! വളരെ വളരെ കുറവ്.. ഡല്‍ഹിയില്‍ ഇത്രയധികം പേര്‍ക്ക് അവര്‍ പോലുമറിയാതെ കോവിഡ് വന്നു പോയെങ്കില്‍, നാം ഇത്ര കണ്ടു പേടിക്കണോ?
എല്ലായിടത്തും ആരോരുമറിയാതെ വളരെയധികം ആളുകള്‍ക്ക് രോഗം വന്നുപോയി കാണില്ലേ?
ടെസ്റ്റു കുറഞ്ഞാല്‍, കണക്കില്‍ കോവിടു കുറയും. ടെസ്റ്റ് കൂട്ടിയാല്‍ കോവിഡും കൂടും. അതുകൊണ്ടു കണക്കിലെ എണ്ണവും ടെസ്റ്റും തമ്മില്‍ ബന്ധമുണ്ട്: പക്ഷേ മതിയായ ടെസ്റ്റില്ലെങ്കില്‍ കണക്കിലെ എണ്ണവും യഥാര്‍ത്ഥ എണ്ണവും തമ്മില്‍ പൊരുത്തപ്പെടില്ല. US ല്‍ പോലും 10ല്‍ ഒന്നിന് മാത്രമേ കണക്കുള്ളൂ എന്നാണു dr.fauci പറഞ്ഞത്.!
ഏതായാലും ഒരര്‍ത്ഥത്തില്‍, അറിയാതെ രോഗം വന്നുപോയവര്‍ ഭാഗ്യവാന്മാര്‍: എന്തെന്നാല്‍ മരുന്നും മന്ത്രവുമില്ലാതെ, അയല്‍ക്കാര്‍ കല്ലെറിയാതെ, ഭല്‍സിക്കാതെ, അവര്‍ രോഗമുക്തി നേടി!
പക്ഷേ, അവര്‍ അറിയാതെ അവര്‍ രോഗം പലര്‍ക്കും കൊടുത്തു കാണും! അവരില്‍ ചിലര്‍ മരിച്ചും കാണും.
അതാണ് കോവിടിന്റെ അപകടം! അതുകൊണ്ടാണ് വ്യാപകമായി ടെസ്റ്റുകള്‍ നടത്തേണ്ട ആവശ്യവും. ആരിലും കോവിഡ് ഉണ്ടാകാം: ആരില്‍ നിന്നും പകരാം! ജാഗ്രതൈ. വ്യക്തിപര പ്രതിരോധം, അടച്ചുപൂട്ടാതെ അതാണാവശ്യം എന്നാണ് ജേക്കബ് പുന്നൂസ് പങ്കുവെക്കുന്ന വിവരം.
എന്നാൽ കേരളത്തെ സംബന്ധിച്ച് ഓരോ ദിവസത്തെയും കോവിഡ് ആശങ്ക പകരുന്ന ഒന്നാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനം വീണ്ടും സമ്പൂർണ ലോക് ഡൗണിനെ പാട്ടി ആലോചിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 63 ശതമാനമാണ്. പത്തൊമ്ബത് സംസ്ഥാനങ്ങളിളും കേന്ദ്രഭരണപ്രദേശങ്ങളിലും 63.13 ശതമാനം രോഗമുക്തി നിരക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്നാൽ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. 84.83 ശതമാനവുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 84.31 ശതമാനവുമായി ലഡാക്കാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാന 78.37 ശതമാനവുമായി മൂന്നാം സ്ഥാനത്ത്.
അയല്‍സംസ്ഥാനമായ തമിഴ്നാട് 70.12 ശതമാനവുമായി രോഗമുക്തി നേടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ പത്താം സ്ഥാനത്തുണ്ട്. പിന്നോക്ക സംസ്ഥാനമായ ബീഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ ചർച്ചയായ കേരളം ലിസ്റ്റിൽ ഒരിടത്തും എത്തിപെട്ടിട്ടുമില്ല. സംസ്ഥാനത്തെ പല കൊവിഡ് കേന്ദ്രങ്ങളിലും ഇരുപത് ദിവസത്തിലേറെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ രോഗികള്‍ക്ക് കഴിയേണ്ടി വരുന്നത്. അതിന് പരിഹാരം കാണാനാണ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha