രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്ന നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി....

രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്ന നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും നല്‍കിയ കേസിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്ന് സച്ചിന്‍ പൈലറ്റ് അവസാന നിമിഷം ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. തിങ്കളാഴ്ചത്തെ സുപ്രീം കോടതി ഉത്തരവാണ് ഇനി നിര്‍ണായകമാവുക. അതുവരെ തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതി പറയുന്നത്.വിധി പറയാനിരുന്ന കേസില്‍ വീണ്ടും വാദം കേള്‍ക്കാമെന്ന് സമ്മതിച്ച് വിധിപ്രസ്താവം തന്നെ മാറ്റിവയ്ക്കുന്ന നടപടി അത്യസാധാരണമാണ്.
കേസില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, ബിജെപിയിലേക്ക് ഇല്ലെന്ന തന്റെ നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെ പൊരുതും എന്നാണ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുന്നത്. അതേസമയം, വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ ഒപ്പം എംഎല്‍എമാര്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയാണ് അശോക് ഗെലോട്ട്. ഭൂരിപക്ഷം ഉറപ്പാക്കാന്‍ വേണ്ട എണ്ണം തനിക്കൊപ്പമുണ്ടെന്ന് ഗെലോട്ട് ഗവര്‍ണറോട് വ്യക്തമാക്കിയതായാണ് സൂചന.
പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ചു സച്ചിനുള്‍പ്പെടെയുള്ള എംഎല്‍എമാര്‍ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍നിന്നു രണ്ടു തവണ വിട്ടുനിന്നു എന്നു കാണിച്ചു ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കൂറുമാറ്റ നിയമപ്രകാരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. മൂന്നു ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. ഇതിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിധി വരുന്നതുവരെ വിമതര്‍ക്കെതിരെ നടപടി എടുക്കരുതെന്നു ഹൈക്കോടതി സ്പീക്കറോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട സ്പീക്കര്‍ ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി പറയുന്നതില്‍നിന്നു ഹൈക്കോടതിയെ തടയാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് സച്ചിന് ആശ്വാസമായി ഹൈക്കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്.
അയോഗ്യതാ നോട്ടീസ് നല്‍കിയ സ്പീക്കര്‍ക്ക് എതിരെ സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൈലറ്റ് പുതിയ ഹര്‍ജിയുമായി കോടതിയിലെത്തിയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇതില്‍ കേന്ദ്രനിലപാട് നിര്‍ണായകമാണെന്നും, അത് കേള്‍ക്കണമെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പുതിയ ഹര്‍ജി. അസാധാരണ നടപടിയിലൂടെ ഇത് കേള്‍ക്കാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തു.
ഇത് ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട വിഷയമാണ്. പത്താംഷെഡ്യൂളിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന വിഷയമായി ഇത് ഉയരുകയാണ്. അതിനാല്‍ കേന്ദ്രനിലപാട് കൂടി കേള്‍ക്കണമെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ ആവശ്യം. കേന്ദ്രനിലപാട് എന്താണെന്ന് അറിയാനും, കേന്ദ്രത്തിനായി ആര് വാദിക്കാനായി എത്തും എന്ന് അറിയിക്കാനും എഎസ്ജിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രനിലപാട് അറിയുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എഎസ്ജി കേന്ദ്രവുമായി ആശയവിനിമയം നടത്തുന്നുണ്ട് എന്നാണ് വിവരം.
കേന്ദ്രസര്‍ക്കാരിന്റെ വാദം കേസുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ കേള്‍ക്കുമോ എന്നതടക്കമുള്ള നിരവധി നിര്‍ണായക കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചതിനാല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തന്നെ ഹാജരാകാനും സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാനായി മറ്റൊരു തീയതി കോടതിയ്ക്ക് നിശ്ചയിക്കേണ്ടി വരും. ചുരുക്കത്തില്‍ വിധിപ്രസ്താവം വൈകുമെന്ന് അര്‍ത്ഥം.
ഇന്ന് ഹൈക്കോടതി വിധി എന്തായിരുന്നാലും അത് സുപ്രീം കോടതി വിധി വരുന്നതു വരെയേ നിലനില്‍ക്കൂ. അതിനാല്‍ തന്നെയാകാം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇത്തരത്തില്‍ ഒരു വിധി ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണു വ്യക്തമാകുന്നത്. അതേസമയം, ഹൈക്കോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിച്ച് വിശ്വാസ വോട്ട് തേടുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























