ശത്രുരാജ്യങ്ങളെ വിറപ്പിച്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നെത്തും .... രാജ്യത്തെത്തിക്കുന്ന 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുക

ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. അഞ്ച് വിമാനങ്ങളാണ് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ചിലുള്ളത്. വിമാനങ്ങൾ ഫ്രാൻസിൽ നിന്നും പറന്നുയർന്ന് കഴിഞ്ഞു. ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ പുറത്തുവിട്ടിട്ടുണ്ട്.
ഫ്രാന്‍സില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ യുഎഇയിൽ മാത്രമാണ് ഇന്ധനം നിറയ്ക്കാനായി നിർത്തുക. യുഎഇയിലെ അല്‍ ധഫ്ര വ്യോമതാവളത്തിലാകും റഫാല്‍ വിമാനങ്ങള്‍ ഇറങ്ങുക. ജൂലൈ 29 ബുധനാഴ്ചയാണ് വിമാനങ്ങൾ അംബലായിലെ വ്യോമതാവളത്തിലേക്കെത്തുക.
36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിലെ ആദ്യ ബാച്ച് വിമാനങ്ങളാണ് ഫ്രാൻസിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുകൾ തന്നെയാണ് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തുന്നത്.ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന വിമാനങ്ങളെ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിമാനങ്ങള്‍ കൊണ്ടുപോകാനെത്തിയ വ്യോമസേന പൈലറ്റുകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹമാണ് വിമാനങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. പന്ത്രണ്ട് വ്യോമസേന പൈലറ്റുമാരും എൻജീനീയറിങ് ക്രൂ അംഗങ്ങളും ചേര്‍ന്നാണ് റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
നേരത്തെ മെയ് അവസാനത്തോടെ രാജ്യത്ത് എത്തിക്കേണ്ടിയിരുന്ന റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെയും ഫ്രാൻസിലെയും കൊവിഡ്-19 സ്ഥിതിഗതികൾ കണക്കിലെടുത്ത് രണ്ട് മാസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. രാജ്യത്തെത്തിക്കുന്ന 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപക ദിനത്തിലാണ് വിമാനങ്ങൾ രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫാലില്‍ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത
മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാല്‍.
റഫാല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തർ വ്യോമസേനകള്‍ എന്നിവരാണ്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയർ ടു സർഫസ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റഫാല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
നിലവിൽ റഷ്യയിൽ നിർമിച്ച സുഖോയ് -30 എംകെഐ, മിഗ് -29 തുടങ്ങിയ യുദ്ധവിമാനങ്ങളും ഫ്രഞ്ച് മിറാഷ് -2000 ഉം തദ്ദേശീയമായി നിർമിച്ച എച്ച്‌എൽ തേജസിനുമൊപ്പം റഫാലും ചേരുന്നതോടെ ഏഷ്യയിലെ വൻ വ്യോമശക്തിയായി ഇന്ത്യ മാറി
റഫാൽ വിമാനം പറത്താൻ ഇന്ത്യയുടെ 7 വ്യോമസേനാ പൈലറ്റുമാർ ഫ്രാൻസിൽനിന്നു പ്രത്യേക പരിശീലനം നേടി. 9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ വഹിക്കാം. ആണവമിസൈൽ കൊണ്ടുള്ള ആക്രമണത്തിനും ശേഷി. അത്യാധുനിക റഡാർ സംവിധാനം എന്നിവയും പ്രത്യേകതയാണ്.
ഇന്ത്യയിലെ റഫാൽ പോർവിമാനങ്ങളിൽ എസ്‌സി എ എൽപി ഡീപ്-സ്ട്രൈക്ക് ക്രൂസ് മിസൈലും ഉണ്ടായിരിക്കും. ശത്രുക്കളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാതെ തന്നെ ആക്രമിക്കാൻ കഴിയും. എസ്‌സിഎഎൽപിക്ക് 300 കിലോമീറ്റർ പരിധിയിൽ വരെ ആക്രമിക്കാൻ ശേഷിയുണ്ട്. ജലന്ധറിലോ ചണ്ഡിഗഡിലോ സഞ്ചരിക്കുകയാണെങ്കിൽ പോലും പാക്കിസ്ഥാനിലെയും ചൈനയിലെയും ലക്ഷ്യത്തിലെത്താൻ ഇതിന് കഴിയും
ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്തും റഫാലിനുണ്ട്. ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകൾ വഴിതിരിച്ചു വിടാനും സംവിധാനമുണ്ട്. ഇന്ത്യയിൽനിന്നുതന്നെ അയൽരാജ്യത്തെ ലക്ഷ്യങ്ങൾ തകർക്കാനാവും.
150 കിലോമീറ്റർ അകലെയുള്ള ശത്രുക്കളുടെ ലക്ഷ്യത്തിലെത്താൻ കഴിയുന്ന വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലായ മെറ്റിയർ ഇതിൽ ഉൾപ്പെടും. റോക്കറ്റ്-റാംജെറ്റ് മോട്ടോറാണ് മെറ്റിയറിന്റെ കരുത്ത്. ഇത് കൂടുതൽ എൻജിൻ പവറും ദൈർഘ്യവും നൽകാനുള്ള കഴിവുള്ളതിനാൽ ഇതിന് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും. ശത്രുക്കളെ തുരത്താനും നശിപ്പിക്കാനും ഉള്ള കഴിവാണ് റാഫേൽ യുദ്ധവിമാനങ്ങളുടെ പ്രത്യേക സവിശേഷത
https://www.facebook.com/Malayalivartha

























