'പബ്ജിയും' പോയി ! ചൈനക്ക് വീണ്ടും കരണത്തടി ; 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് ഇന്ത്യ

ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .ടിക് ടോക് അടക്കമുളള ആപ്പുകളാണ് നേരെത്തെ നിരോധിച്ചിരുന്നത്. ഇതിനു പിന്നാലെ നിരോധിച്ച ആപ്പുകളുടെ ക്ലോണായി പ്രവർത്തിച്ചിരുന്ന 47 ആപ്പുകൾ കൂടിയാണ് ഇന്ത്യ നിരോധിച്ചത്. ഇവ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്ന സാഹചര്യത്തിലാണ് നടപടി. നിരോധിച്ച ആപ്പുകളുടെ പട്ടിക അൽപ്പ സമയത്തിനകം കേന്ദ്ര മന്ത്രാലയം പുറത്തുവിടും.
നേരത്തെ 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയം ശുപാർശ നൽകിയിരുന്നു. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുന്നത്. ഈ ആപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നിരോധിക്കുമെന്നാണ് റിപ്പോർട്ട്. സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.
141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും. ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമത്തിനുളള മറുപടി എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനികളുടെ ആപ്പുകൾ നിരോധിക്കാൻ തീരുമാനിച്ചത്. സാമ്പത്തികമായും ചൈനയ്ക്ക് തിരിച്ചടി നൽകുക എന്നതാണീ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ചൈനീസ് ആപ്പുകള്‍ വഴിയുളള ഡാറ്റാ ചോര്‍ച്ച തടയുക എന്നതും രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയുമാണ് നടപടി.
ചൈനയിലെ എല്ലാ ടെക് കമ്പനികളും നാഷണല്‍ ഇന്റലിജന്‍സ് ലോ 2017ന് കീഴിലാണ്. ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൈമാറാന്‍ ഈ കമ്പനികള്‍ ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും അമേരിക്കയും അടക്കമുളള രാജ്യങ്ങള്‍ ചൈനീസ് ആപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. ഇന്ത്യ ആദ്യ ഘട്ടത്തിൽ ടിക് ടോക് അടക്കമുളള ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























