ഓട്ടോമേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സംവിധാനം ഹൈലൈറ്റ്; തുടര്‍ച്ചയായി എഴ് മണിക്കൂര്‍ വെള്ളത്തിലൂടെ സഞ്ചരിക്കും; വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെയും പ്രധാന പീരങ്കിയുള്‍പ്പെടെയുള്ളവ പ്രയോഗിക്കാൻ സാധിക്കും; റഷ്യന്‍ നിര്‍മിത ടാങ്ക് സ്വന്തമാക്കാനുള്ള പദ്ധതിയിൽ ഇന്ത്യ

റഫാലിന്റെ വരവിന് പിന്നാലെ ഇന്ത്യൻ മണ്ണിലേക്ക് അടുത്ത അതിഥിയെ കൊണ്ടുവരാൻ ഒരുക്കങ്ങൾ നടക്കുകയാണ്. റഷ്യന്‍ നിര്‍മിത ടാങ്ക് സ്വന്തമാക്കാനുള്ള പദ്ദതിയിലാണ് ഇന്ത്യ. പ്രതിരോധ മന്ത്രാലയം. ഹെവിവെയ്റ്റ് ടാങ്കുകളല്ല പകരം ഭാരക്കുറവുള്ള മീഡിയം ടാങ്കായ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 (S25M Sprut-SDM1) എന്നാണ് ഈ ടാങ്കിന്റെ പേര്. ടാങ്കിന്റെ പേര് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതുപോലെ തന്നെ ഇതിന്റെ മുന്നില്‍ അകപ്പെടുന്ന ശത്രുവിന് രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ അത് കഷ്ടപ്പാട് തന്നെയാണ്.
നിലവില്‍ ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത മെയിന്‍ ബാറ്റില്‍ ടാങ്കാണ് ടി-90. ഇതിന്റെ ആകെ ഭാരം 46 ടണ്ണാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ദുര്‍ഘടമേഖലകളിലെ താത്കാലിക പാലങ്ങളില്‍ കൂടി പോകാന്‍ ഇവയ്ക്ക് സാധിക്കില്ല എന്ന സ്ഥിതിയാണ്. . മലനിരകളിലെ നിര്‍ണായ സൈനിക നീക്കത്തിന് ഇത് പ്രതിസന്ധി സൃഷ്ടിക്കുക തന്നെ ചെയ്യും. എന്നാല്‍ 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് ഈ പരിമിതിയില്ല ശ്രദ്ധേയം. ഭാരം വെറും 18 ടണ്‍ മാത്രം. ഭാരക്കുറവുകൊണ്ട് കരുത്ത് കുറവാണെന്ന് കരുതരുത്. ടി-90 ഉള്‍പ്പെടെയുള്ള മെയിന്‍ ബാറ്റില്‍ ടാങ്കുകളോട് കട്ടയ്ക്ക് നില്‍ക്കുന്നവനാണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1. മറ്റ് ബാറ്റില്‍ ടാങ്കുകളേപ്പോലെ ഇവയ്ക്കും 125 എം.എം പീരങ്കി ഇതിനുമുണ്ട്. സ്‌ഫോടനങ്ങളെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ള ആധുനിക ടാങ്കുകളുടെ പുറംകവചം അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഇതിന് പുറമെ 7.62എം.എം. മെഷിന്‍ ഗണ്‍, ടാങ്കിനുള്ളിലിരുന്ന് നിയന്ത്രിക്കാവുന്ന ആയുധങ്ങള്‍ എന്നിവ ഈ ടാങ്കിലുണ്ടാകും. ഭാരക്കുറവുള്ളതുകൊണ്ടുതന്നെ കരയിലുടെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും. വേണ്ടിവന്നാല്‍ വെള്ളത്തിലൂടെ സഞ്ചരിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.
തുടര്‍ച്ചയായി എഴ് മണിക്കൂര്‍ വെള്ളത്തിലൂടെ ഇതിന് സഞ്ചരിക്കാനാകും. ഇതിനും പുറമെ ഓട്ടോമേറ്റഡ് ഫയര്‍ കണ്‍ട്രോള്‍ സംവിധാനമാണ് ഈ ആയുധത്തിന്റെ ഹൈലൈറ്റ്. ആയുധങ്ങള്‍ നിയന്ത്രിക്കുന്ന ആളിന് ഇതില്‍ ലക്ഷ്യം നിര്‍ണയിക്കുന്ന ജോലി മാത്രമേയുണ്ടാകു. ബാക്കിയൊക്കെ ഈ സംവിധാനം ചെയ്തുകൊള്ളും. ലക്ഷ്യത്തിലേക്ക് തനിയെ ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം പ്രഹരിക്കുന്നതിനിടെ ടാങ്കിലെ സൈനികര്‍ക്ക് അടുത്ത ലക്ഷ്യം നിര്‍ണയിക്കുന്ന ജോലിയിലേക്ക് കടക്കാം.
വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെയും പ്രധാന പീരങ്കിയുള്‍പ്പെടെയുള്ളവ സ്ഥിരതയോടെ പ്രയോഗിക്കാനും 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന് സാധിക്കും. പരമാവധി മൂന്നുപേരാകും ഇതിലുണ്ടാവുക. ഹെലികോപ്റ്ററോ മീഡിയം എയര്‍ ലിഫ്റ്റര്‍ ഉപയോഗിച്ചോ വളരെപ്പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ സാധിക്കും. മാത്രമല്ല സ്‌ഫോടനങ്ങളില്‍ നിന്ന് അകത്തുള്ള സൈനികരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. സമതലങ്ങളും പര്‍വത മേഖലകളിലും ഉള്‍പ്പെടെ ഏത് പ്രതലത്തിലും ഇതിന് സുഗമമായി സഞ്ചരിക്കാനാകും. ഈ സവിശേഷതകള്‍കൊണ്ടാണ് ഇന്ത്യ ഈ ടാങ്കില്‍ കണ്ണുവെച്ചിരിക്കുന്നത്. ഇത് വാങ്ങാനുള്ള താത്പര്യം റഷ്യയെ ഔദ്യോഗികമായി ഇന്ത്യ അറിയിച്ചു. റഷ്യന്‍ കമ്പനിയായ റോസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് ആണ് 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിന്റെ സൃഷ്ടാക്കള്‍.ചൈനീസ് നിര്‍മിത ടൈപ്പ്-15 ടാങ്കുകളും തുര്‍ക്കിയുടെ കപ്ലാന്‍ എം.ടി. മീഡിയം ടാങ്കുകളുമാണ് വിപണിയിലെ എതിരാളികള്‍. എന്നാല്‍ ഇവയെക്കാള്‍ കാര്യക്ഷമതയും ശേഷിയും 2എസ്25 എം സ്പ്രട്ട്- എസ്ഡിഎം1 ടാങ്കിനാണ് ഉള്ളതെന്നാണ് വിലയിരുത്തല്‍. ഏതായാലും റഷ്യയിൽ നിന്നും ഇത് കൂടെ ഇറക്കാനുള്ള നീക്കങ്ങൾ ഇന്ത്യ തുടങ്ങി കഴിഞ്ഞു. ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha

























