ഇന്ന് അന്താരാഷ്ട്ര കടുവ ദിനം...ഉത്തരാഖണ്ഡിലെ ദ കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാൻ തുടങ്ങി 10 വർഷം കഴിയുമ്പോൾ കടുവകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2967 കടുവകളുടെ ചിത്രങ്ങൾ ക്യാമറയിൽ ലഭിച്ചിട്ടുണ്ട്.ശാസ്ത്രീയമായ സർവെയിലൂടെയാണ് കടുവകളുടെ സെൻസസ് എടുക്കുന്നത്
കടുവകളെ സംരക്ഷിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച സാമൂഹ്യ അവബോധം വളര്‍ത്തുക എന്നതാണ് കടുവാദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്. 2010-ല്‍ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് നടന്ന മൃഗസംരക്ഷണ രംഗത്തെ അന്താരാഷ്ട്ര സംഘടനകളുടെ ഉന്നതതല സമ്മേളനമാണ് എല്ലാവര്‍ഷവും ജൂലൈ 29 അന്താരാഷ്ട്ര കടുവാദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്..
2022 ഓടെ തങ്ങളുടെ പ്രദേശത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് 13 ടൈഗർ റേഞ്ച് രാജ്യങ്ങൾ തീരുമാനമെടുത്തിരിന്നു..ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, കംബോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, റഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയാണ് 13 ടൈഗർ റേഞ്ച് രാജ്യങ്ങൾ
ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതൽ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയിൽ ആണ് . ലോകത്ത് ആകമാനം ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്. ഉത്തരാഖണ്ഡിലെ ദ കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം.
സെൻസസ് റിപ്പോർട്ട് പ്രകാരം 231 കടുവകൾ കോർബെറ്റ് ടൈഗർ റിസേർവിൽ ഉണ്ട്. അതേ സമയം, ഇന്ത്യയിലെ ആകെ 50 കടുവ സംരക്ഷണകേന്ദ്രങ്ങളിൽ മിസോറാമിലെ ഡംബാ, പശ്ചിമ ബംഗാളിലെ ബുക്സ, ജാർഖണ്ഡിലെ പലമൗ എന്നീ മൂന്നിടങ്ങളിൽ ഒരു കടുവ പോലുമില്ല
നിലവിൽ 1,923 കടുവകളാണ് ഇന്ത്യയിലെ വിവിധ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇന്ത്യയിലെ ആകെ കടുവകളുടെ 65 ശതമാനമാണിത്. കർണാടകയിലെ നാഗർഹോൾ, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ യഥാക്രമം 127, 126 വീതം കടുവകളുണ്ട്. അസമിലെ കാസിരംഗയിലും മദ്ധ്യപ്രദേശിലെ ബന്ദാവ്ഗഢിലും 104 വീതം കടുവകൾ ഉണ്ട്
മദ്ധ്യപ്രദേശാണ് ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം. 526 കടുവകൾ ഇവിടെയുണ്ട്. തൊട്ടുപിന്നിൽ 524 കടുവകളോടെ കർണാടകയും 442 എണ്ണവുമായി ഉത്തരാഖണ്ഡും പിന്നിലുണ്ട്
നാല് വര്‍ഷം കൊണ്ട് ഇന്ത്യയിൽ കടുവകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014ല്‍ 1400 കടുവകളാണ് ഉണ്ടായിരുന്നത്. 2018ല്‍ ഇത് 2967 ആയി വര്‍ധിച്ചു.ദേശീയമൃഗമായ കടുവയെ സംരക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രം നല്‍കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് സംരക്ഷിത വനപ്രദേശങ്ങളുടെ എണ്ണം 692ല്‍നിന്ന് 860 ആയി ഉയര്‍ന്നു. കമ്യൂണിറ്റി റിസര്‍വുകള്‍ 43 ആയിരുന്നത് 100ലെത്തി.കേരളത്തിലെ ടൈഗര്‍ റിസര്‍വുകളിലും വന്യജീവി സങ്കേതങ്ങളിലും കടുവയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് .
ക്യാമറ ഉപയോഗിച്ച് നടത്തിയ സെൻസസിൽ 190 കടുവകളെ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതം ആണ് ഏറ്റവും മുന്നിൽ . ഇവിടെ 75 കടുവകളാണുള്ളതെന്നാണ് കണക്കാക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലും നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളും ചേര്‍ന്ന കണക്കാണിത്. 2018ലെ കണക്കെടുപ്പില്‍ കേരളത്തില്‍ 150 കടുവകള്‍ ഉണ്ടെന്നാണ് സൂചനകള്‍.
നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. ആവാസവ്യവസ്ഥയുടെ നശീകരണവും വേട്ടയാടലും മൂലം കടുവകളുടെ എണ്ണം അന്താരാഷ്ട്രതലത്തില്‍ കുറയുകയാണ്. ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പരിസ്ഥിതി-വന്യമൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ്.
ഒരു ഭൂപ്രദേശത്ത് ഒരു കടുവ മാത്രമെ ഉണ്ടാകൂ. ഇണ ചേരാൻ മാത്രമെ രണ്ട് കടുവകൾ ഒരു സ്ഥലത്ത് എത്തൂ. രണ്ട് വയസുവരെ കടുവ കുഞ്ഞുങ്ങൾ അമ്മക്കൊപ്പം ഉണ്ടാകും. പറമ്പിക്കുളം കടുവ സങ്കേതത്തിൽ നിന്നും അപൂർവ്വമായ പല ഫോട്ടോകളും ലഭിച്ചു.
https://www.facebook.com/Malayalivartha

























