എതിരാളികളും കയ്യടിച്ചു... എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ ഭൂമി പൂജയില്‍ ശ്രദ്ധ നേടി നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും; അപൂര്‍വ സഹോദര സൗഹൃദത്തിന്റെ രാമ ലക്ഷ്മണ കഥകള്‍ മനസില്‍ നിറയുമ്പോള്‍ ഇവരുടെ അപൂര്‍വ സ്‌നേഹ ബന്ധവും ചര്‍ച്ചയാകുന്നു

എതിര്‍പ്പില്‍ നിന്നും ശാന്തതയിലേക്ക് എങ്ങനെ മാറാമെന്ന് രാജ്യം കാട്ടിത്തരുന്നതാണ് അയോധ്യ. ലോകമെമ്പാടും തത്സമയം കണ്ടതാണ് ഇന്നലത്തെ അയോധ്യയിലെ ഭൂമി പൂജ. ജാതിമത വ്യത്യാസമില്ലാതെ എല്ലാ ചാനലുകളും തത്സമയം ഭൂമി പൂജ സംപ്രേക്ഷണം ചെയ്തു. വളരെ കുറച്ചാളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഏറ്റവും ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമാണ്. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഒന്നായി തീര്‍ന്ന രാമലക്ഷ്മണന്‍മാരുടെ അപൂര്‍വ സൗഹൃദം കൂടിയാണ് രാമായണം. രാമനും ലക്ഷ്മണനും കളിച്ചു വളര്‍ന്ന അയോധ്യയില്‍ ഇന്നലെ ശ്രദ്ധ നേടിയ രാമ ലക്ഷ്മണന്‍മാരാണ് നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും.
രാമക്ഷേത്ര ഭൂമിപൂജാ വേദിയില്‍ നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് വളരെ ശ്രദ്ധേയമായി. ആര്‍.എസ്.എസ് ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും പതിവാണെങ്കിലും പൊതുവേദിയില്‍ ഒന്നിച്ച് വരുന്നത് ആദ്യമാണ്. എപ്പോഴും ലക്ഷ്മണനായി കൂടെയുള്ള അമിത് ഷായ്ക്ക് കോവിഡ് ബാധിച്ചതിനാല്‍ ഭൂമി പൂജയില്‍ പങ്കെടുക്കാനായില്ല. പകരം ലക്ഷ്മണനായി അരങ്ങ് തകര്‍ക്കാനുള്ള നിയോഗം വന്നത് മോഹന്‍ ഭാഗവതിന് തന്നെയായിരുന്നു.
ഇന്നലെ ഭൂമിപൂജാ ചടങ്ങിലും സദസിനെ അഭിസംബോധന ചെയ്തപ്പോഴും ഇരുവരും രാമലക്ഷ്ണന്മാരെപ്പോലെ ഒരുമിച്ചായിരുന്നു. മോദി ആദ്യം സന്ദര്‍ശിച്ച ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ സമൂഹ അകലം പാലിക്കുന്നതിന്റെ ഭാഗമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമാണ് അനുഗമിച്ചത്. ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിക്കും യോഗി ആതിദ്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മോഹന്‍ ഭാഗവത് എന്നിവര്‍ക്കും പ്രത്യേക പീഠങ്ങള്‍ ഉണ്ടായിരുന്നു.
മോദി വെള്ളി ഇഷ്ടിക നിക്ഷേപിച്ച കുഴിയിലേക്ക് പൂക്കള്‍ ചൊരിയുമ്പോള്‍ ഗവര്‍ണര്‍ ആനന്ദി ബെന്‍ വീഴാനൊരുങ്ങി. യോഗി ആതിഥ്യനാഥും മോഹന്‍ ഭാഗവതുമാണ് ഗവര്‍ണറെ താങ്ങി സഹായിച്ചത്. ചടങ്ങിനുടനീളം ആറടി അകലം പാലിക്കാനും പുരോഹിതര്‍ അടക്കം മാസ്‌ക് ധരിക്കാനും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രസംഗിച്ചപ്പോള്‍ മാത്രമാണ് മോദി മാസ്‌ക് നീക്കിയത്.
രാമന്‍ ജനിച്ച ഭൂമിയിലെ ക്ഷേത്രമായതിനാല്‍ അമ്പും വില്ലുമേന്തിയ യോദ്ധാവിന്റെ സ്ഥിരം രൂപത്തിന് പകരം രാമ ലല്ല വിരാജ്മാനാണ് ഇന്നലെ തറക്കല്ലിട്ട രാമക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. അയോദ്ധ്യയിലെ തര്‍ക്കസ്ഥലത്ത് വര്‍ഷങ്ങളോളം പ്‌ളാസ്റ്റിക് കൂടാരത്തില്‍ വച്ച് ആരാധിച്ചിരുന്ന രാം ലല്ല വിഗ്രഹത്തെ തറക്കല്ലിടലിന്റെ ഭാഗമായി താത്ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു.
തര്‍ക്കസ്ഥലത്തെ ചൊല്ലിയുള്ള കേസ് മൂലം വര്‍ഷങ്ങളായി രാം ലല്ലയുടെ വിഗ്രഹം ഒരു പ്‌ളാസ്റ്റിക് കൂടാരത്തില്‍ ചെറിയ സ്റ്റൂളിലാണ് വച്ചിരുന്നത്. ചുറ്റും യന്ത്ര തോക്കുമായി സദാ കേന്ദ്ര സേനാംഗങ്ങളുടെ കാവല്‍. തൊഴാന്‍ വരുന്ന വിശ്വാസികള്‍ക്ക് രാംലല്ലയെ കാണാന്‍ കമ്പിവേലിയില്‍ ഒരു കിളിവാതിലും സ്ഥാപിച്ചിരുന്നു. ആരെയും അധിക നേരം തൊഴാന്‍ അനുവദിച്ചിരുന്നില്ല. കൂടുതല്‍ നേരം നിന്നാല്‍ തോക്കേന്തിയ സൈനികര്‍ തള്ളി നീക്കും.
ഏപ്രിലില്‍ ഭൂമിപൂജ നടത്താനുള്ള ആദ്യ തീരുമാന പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് കൂടാരത്തില്‍ നിന്ന് രാംലല്ലയെ താത്ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് തര്‍ക്ക സ്ഥലം മണ്ണു നിരത്തി ഭംഗിയാക്കി. വര്‍ഷങ്ങളോളം രാംലല്ലയെ വച്ച് ആരാധിച്ചിരുന്ന കൃത്യമായ സ്ഥലത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയത്.രാംലല്ലയുടെ വിഗ്രഹം സൂക്ഷിച്ചിരുന്ന സ്ഥലം ഒഴികെ മിക്ക സ്ഥലങ്ങളും ആള്‍ സഞ്ചാരമില്ലാതെ വര്‍ഷങ്ങളോളം കാടു പിടിച്ചു കിടന്നതിനാല്‍ ഭൂമി വൃത്തിയാക്കല്‍ എളുപ്പമായിരുന്നില്ല. അങ്ങന കാടു പിടിച്ചുകിടന്ന സ്ഥലമാണ് പുതിയ രാമ ലക്ഷ്ണന്‍മാരുടെ വരവോടെ മാറി മറിഞ്ഞത്.
പൊളിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന ആവര്‍ത്തന ചക്രത്തില്‍ നിന്ന് രാമഭജന്മഭൂമി ഇപ്പോള്‍ മോചിതമായെന്നും ഇപ്പോള്‍ ടെന്റുകള്‍ നില്‍ക്കുന്നിടത്ത് മഹത്തായ രാമ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നുമാണ് അയോധ്യയെ സാക്ഷിയാക്കി മോദി പറഞ്ഞപ്പോള്‍ മോഹന്‍ ഭാഗവതിനും ചിരി പൊട്ടി... വര്‍ഷങ്ങള്‍ നീണ്ട ടെന്‍ഷനവസാനിപ്പിച്ചുള്ള ചിരി.
"
https://www.facebook.com/Malayalivartha
























