പ്രതിരോധം ശക്തമാക്കുവാൻ ഇന്ത്യ; ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കും; മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കാനുള്ള സ്റ്റെല്‍ത്ത് സംവിധാനങ്ങള്‍ ഉണ്ടാകും; 42,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി
ഇന്ത്യ പ്രതിരോധം ശക്തമാക്കുകയാണ്...... 42,000 കോടിയുടെ പ്രതിരോധ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്.....ഇപ്പോൾ വിദേശ കമ്പനികളുടെ സഹകരണത്തോടെ തദ്ദേശീമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാർ അനുമതി നൽകിയിരിക്കുന്നു . 42,000 കോടിയുടെ പ്രതിരോധ പദ്ധതിയാണ് ഇത്. മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കാനുള്ള സ്റ്റെല്‍ത്ത് സംവിധാനങ്ങള്‍ അടങ്ങിയ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ നീക്കം. അന്തര്‍വാഹിനി നിര്‍മാണത്തിന് അടുത്ത മാസം ടെന്‍ഡര്‍ പുറപ്പെടുവിക്കുവാനുള്ള പദ്ധതി തുടങ്ങി കഴിഞ്ഞു . പ്രോജക്ട് 75ഐ എന്ന് പേരിട്ടിരിക്കുന്ന അന്തര്‍വാഹിനി നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള മസഗോണ്‍ ഡോക്ക്‌സ് ലിമിറ്റഡ്, സ്വകാര്യ കപ്പല്‍ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളില്‍ നിന്നാണ് താത്പര്യപത്രം സ്വീകരിക്കുന്നത്.
ആയുധങ്ങളുടെ തദ്ദേശവത്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2017-ല്‍ തയ്യാറാക്കിയ സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് പോളിസി പ്രകാരമാണ് അന്തര്‍വാഹിനി കപ്പലുകൾ പണിയുന്നത് . ഈ നയപ്രകാരം നടപ്പിലാകാന്‍ പോകുന്ന ആദ്യ പദ്ധതിയാണ് ഇതെന്ന കാര്യവും ശ്രദ്ധേയമാണ്.
താത്പര്യപത്രം അയച്ചുകഴിഞ്ഞാല്‍ ഉടൻ തന്നെ ഈ കമ്പനികള്‍ക്ക് പ്രതിരോധമന്ത്രാലയം നേരത്തെ തയ്യാറാക്കിയിട്ടുള്ള പട്ടികയിലുള്ള കമ്പനികളില്‍ നിന്ന് സാധന സാമഗ്രികള്‍ വാങ്ങാനുള്ള കരാറിലേര്‍പ്പെടാം. പ്രതിരോധ മന്ത്രി അടുത്തിടെ പ്രഖ്യാപിച്ച് ആയുധ ഇറക്കുമതി നിയന്ത്രണ പട്ടികയില്‍ അന്തര്‍വാഹിനികളോ അവയുടെ ഘടകങ്ങളോ ഉള്‍പ്പെടുന്നില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തടസ്സമൊന്നും ഉണ്ടാകാനിടയില്ല എന്നും വ്യക്തമാക്കുന്നുണ്ട് .റഷ്യയിലെ റൂബിന്‍ ഡിസൈന്‍ ബ്യൂറോ, ഫ്രാന്‍സിലെ ഡിസിഎന്‍എസ്, ജര്‍മനിയിലെ തൈസന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം, സ്‌പെയിനിലെ നവന്‍തിയ, ദക്ഷിണ കൊറിയന്‍ കമ്പനിയായ ദീവു എന്നിവയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ ഇപ്പോൾ ഉള്ള കമ്പനികള്‍. പദ്ധതി പ്രകാരമുള്ള കരാര്‍ 2021-2022 വര്‍ഷത്തിനുള്ളില്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
നിലവില്‍ നാവികസേനയുടെ പക്കലുള്ളവയില്‍ അധികവും പരമ്പരാഗത ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് ഉള്ളത്. 20 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള ഇവ 13 എണ്ണമാണ് ഇന്ത്യയുടെ പക്കലുള്ളത്. രണ്ട് പുതിയ സ്‌കോര്‍പ്പീന്‍ ക്ലാസ് അന്തര്‍വാഹിനികളും രണ്ട് ആണവ അന്തര്‍വാഹിനിളും നാവിക സേനയ്ക്കുണ്ട്. സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലെണ്ണം കൂടി 2022 ഓടുകൂടി നാവികസേനയ്ക്ക് കൈമാറുവാനും പദ്ധതി .
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം എന്നത് ശ്രദ്ധേയം. 50 ഡീസല്‍ ഇലക്ട്രിക്, അന്തര്‍വാഹിനികളും 10 ആണവ അന്തര്‍വാഹിനികളുമാണ് ചൈനയ്ക്ക് നിലവിൽ ഉ ള്ളത്. പാകിസ്താന്റെ പക്കല്‍ അഞ്ച് അന്തര്‍വാഹിനികളുണ്ട്. അത്യാധുനിക എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുള്ള എട്ടെണ്ണം ചൈനയില്‍ നിന്ന് വാങ്ങാന്‍ പാകിസ്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് മുന്നോട്ടുപോകാന്‍ കേന്ദ്രം അനുവാദം നല്‍കിയിരിക്കുന്നത്.
2007-ലാണ് ഈ പദ്ധതി ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടത്. 3.5 ലക്ഷം കോടിയുടെ ഇത്തരത്തിലെ ഏഴോളം പദ്ധതികള്‍ പലപ്പോഴായി മുന്നോട്ടുപോകാനാകാതെ കിടക്കുകയായിരുന്നു. ഈ പദ്ധതി 2021-ഓടെ നടപ്പിലാക്കി അതിന് ശേഷം പൂര്‍ണമായും തദ്ദേശീയ സാങ്കേതിക വിദ്യകളും സാമഗ്രികളും കൊണ്ട് 18 പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പ്രോജക്ട് 76 എന്ന പദ്ധതിക്ക് തുടക്കം കുറിക്കാനാണ് തീരുമാനം. ഇതിനൊപ്പം ആറ് ന്യൂക്ലിയര്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍, ആണവായുധം പ്രയോഗിക്കാന്‍ ശേഷിയുള്ള നാല് ആണവ അന്തര്‍വാഹിനകള്‍ എന്നിവയും നിര്‍മിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ പറയുന്നത് .
https://www.facebook.com/Malayalivartha