തിരിച്ചുവരവിന് പിന്നിൽ....! ഇനി കാണാനിരിക്കുന്നത് പൈലറ്റിന്റെ കളികൾ ; ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ താന്‍ ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്ന് സച്ചിൻ പൈലറ്റ്
രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് പാർട്ടിയിൽ തന്നെ തിരിച്ചെത്തിയത് കോൺഗ്രസിനെ സംബന്ധിച്ച് വളരെയധികം ആശ്വാസം നൽകുന്ന തീരുമാനമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്ക് ഒടുവില്‍ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ച് സച്ചിന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത് ഇന്നലെയായിരുന്നു. പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ വാഗ്‌ദാനം.
എന്നാൽ ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ താന്‍ ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്നാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിനെ അശോക് ഗലോട്ട് ഒന്നിനും കൊള്ളാത്തവനെന്ന് വിളിച്ചിരുന്നു. ഇതേപ്പറ്റിയുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സച്ചിന്റെ പ്രതികരണം. അശോക് ഗലോട്ട് തന്നെക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ്. താന്‍ അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. അദ്ദേഹം തന്നെപ്പറ്റി പറഞ്ഞത് വേദനിപ്പിച്ചു. പക്ഷെ അതേക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ തയ്യാറല്ല. പൊതുവിടത്തില്‍ പെരുമാറുന്നതിന് മാന്യതയും ഒരു ലക്ഷ്‌മണരേഖയുമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല. കുടുംബത്തില്‍ നിന്ന് ചില മൂല്യങ്ങള്‍ താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ആരെ എത്രമാത്രം എതിര്‍ത്താലും ഒരിക്കലും അത്തരം ഭാഷ പ്രയോഗിക്കില്ല. ഗലോട്ടുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെടുത്താന്‍ സാധിക്കാത്തത്ര വഷളായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കാരോടും വ്യക്തിപരമായ വിദ്വേഷങ്ങളില്ല. പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഇനിയും അത് തുടരും. പദവി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് കുറച്ച് പരാതികള്‍ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് തനിക്ക് കുറച്ച് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
സച്ചിൻ പൈലറ്റും 18 എംഎൽഎ മാരും വിമത ശബ്ദമുയർത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഗെഹ്‌ലോട്ട് സർക്കാർ നിലനിൽപ് ഭീഷണി നേരിടുകയായിരുന്നു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഹൈക്കമാന്‍ഡ് ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സംഘടന ചുമതലയുള്ള ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ ഒരു മാസം നീണ്ടു രാഷ്ട്രീയ നാടകത്തിനൊടുവിലാണ് രാജസ്ഥാൻ കോൺഗ്രസിൽ സമവായത്തിന് കളമൊരുങ്ങിയത്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സച്ചിൻ പൈലറ്റ് കോൺഗ്രസിൽ തിരിച്ചെത്തിയത്. ജൂലൈ പത്തിന് സച്ചിൻ പൈലറ്റ് 19 എംഎൽഎമാരുമായി ഹരിയാനയിലേക്ക് തിരിച്ചത് മുതൽ കലങ്ങി മറിയുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ ഒടുവിൽ അപ്രതീക്ഷിതമല്ലാത്ത തീർപ്പാണ് ഉണ്ടായത്. രാഹുൽഗാന്ധിയെ കണ്ട സച്ചിൻ പൈലറ്റ് തന്‍റെ പരാതികൾ തുറന്ന് പറഞ്ഞു. അശോക് ഗലോട്ടിന്‍റെ ശൈലി മാറ്റിയേ മതിയാകൂ. തന്‍റെ ഒപ്പമുള്ളവർക്ക് അർഹമായ സ്ഥാനങ്ങൾ നല്‍കണം. തനിക്കെതിരെ പൊലീസിനെ ഉപയോഗിച്ചത് പാർട്ടി ഗൗരവമായി ചർച്ച ചെയ്യണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. തുടർന്ന്, ജ്യോതിരാദിത്യ സിന്ധ്യക്കു ശേഷം സച്ചിൻ പൈലറ്റ് കൂടി പോകുന്ന സാഹചര്യം ഒഴിവാക്കുക എന്നതിലേക്ക് കോൺഗ്രസ് എത്തുകയായിരുന്നു. മാത്രമല്ല രാജസ്ഥാനിൽ സർക്കാർ വീണാൽ ചത്തീസ്ഗഢിനെയും അത് സ്വാധീനിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തി. രാജസ്ഥാനിലെ പ്രശ്‍നങ്ങള്‍ പാർട്ടിയെ സംഘടനാപരമായി തളർത്തുന്നു എന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഒത്തുതീർപ്പിലേക്ക് നീങ്ങിയത്. എന്നാൽ ഇനി നടക്കാന്പോകുന്നത് എന്താണ് എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഒന്നും കാണാതെ പൈലറ്റ് തിരിച്ചെത്തുമോ? എന്ന ചോദ്യം ഉയരുകയാണ്. ചില ഉറപ്പുകള്‍ സച്ചിന് ലഭിച്ചതായും സംസാരമുണ്ട്. എന്തായാലും ഇനി കാത്തിരുന്നു കാണുക തന്നെ വേണം.
https://www.facebook.com/Malayalivartha