ചോരയിൽ കുളിച്ച നവജാത ശിശുവിന്റെ മൃതദേഹം ദുരൂഹത ഉയർത്തി ! അന്വേഷണത്തിൽ തെളിഞ്ഞത് കൊടും ക്രൂരത
യുവതി നവജാത ശിശുവിനെ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു. മുംബൈയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈ പാന്ത് നഗര്‍ ഗൗരീശങ്കര്‍ വാഡിയില്‍ താമസിക്കുന്ന 25 വയസുകാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രസവത്തിന് ശേഷം താന്‍ തന്നെയാണ് കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് എറിഞ്ഞതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവിവാഹിതയായ യുവതി ഗര്‍ഭിണിയായ വിവരം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫ്ളാറ്റിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അല്പനേരത്തേക്ക് യുവതി അബോധാവസ്ഥയിലായി. ബോധം തെളിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നു.
പിറ്റേദിവസം അപ്പാര്‍ട്ട്മെന്റില്‍ എത്തിയ പാല്‍ വിതരണക്കാരനാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇയാള്‍ മറ്റു താമസക്കാരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു. എന്നാല്‍ ഫ്ളാറ്റില്‍ ഗര്‍ഭിണിയായ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതില്‍ മറ്റു താമസക്കാര്‍ക്കും കൃത്യമായ അറിവുണ്ടായിരുന്നില്ല. ഇതോടെ പൊലീസ് സംഘം താമസക്കാരെ മുഴുവന്‍ നിരീക്ഷിക്കുകയായിരുന്നു.
അതിനിടെയാണ് അവശയായ നിലയില്‍ 25കാരി ഫ്ളാറ്റില്‍ നിന്നു പുറത്തേക്കിറങ്ങിയത്. എന്തു പറ്റിയെന്ന് തിരക്കിയ വനിതാ പൊലീസിനോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വനിതാ പൊലീസ് തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യുവതിയുടെ പ്രസവം കഴിഞ്ഞതായും ആരോഗ്യനില മോശമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പൊലീസ് ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.
തലയ്ക്കേറ്റ മാരകമായ പരിക്കാണ് നവജാത ശിശുവിന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ജനന സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha