രണ്ടു ഡോസ്, 500 രൂപ; ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി; കോവീഷീൽഡ് വാക്സീൻ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭിക്കുമെന്ന് റിപ്പോർട്ട്

കോവിഡ് മഹാമാരി തീര്‍ത്ത പലവിധ അതിർവരമ്പുകൾ കാരണം വീര്‍പ്പു മുറ്റിയിരിക്കുകയാണ് ജനത. ആറു മാസത്തിലേറെയായി ഇന്ത്യൻ ജനത മഹാമാരിയുടെ പ്രത്യാഘാതത്തിൽ കയ്യിട്ടടിക്കുന്നു. ലോകരാഷ്ട്രങ്ങൾ വാക്സിൻ പരീക്ഷണത്തിലുമാണ്. എന്നാൽ ആശ്വാസത്തിന് വക നൽകുന്ന ചില വിവരങ്ങളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ആറു മാസത്തിലേറെയായി എല്ലാ ഇന്ത്യക്കാരും കാത്തിരിക്കുന്ന ആ ദിവസം ഏറെ അടുത്തുവെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ആദ്യത്തെ കൊറോണവൈറസ് വാക്സീൻ ഏറെ വൈകാതെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്തെ ആദ്യത്തെ വാക്സീൻ കോവിഷീൽഡ് എന്ന് വിളിക്കപ്പെടുന്ന ഓക്സ്ഫഡ് യൂണിവേഴ്സിറ്റി – അസ്ട്രസെനെക്ക വാക്സീൻ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കോവീഷീൽഡ് വാക്സീൻ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
അവസാനഘട്ട മനുഷ്യപരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ വാക്സീന്‍ പുറത്തിറക്കുമെന്ന സീറം ഇന്‍റസ്റ്റിറ്റ്യൂട്ടിന്‍റെ അവകാശവാദം മുഖവിലയ്ക്കെടുക്കാം. കാരണം ലോകത്തു 3 പേര്‍ വാക്സീന്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വാക്സീനാണെന്നാണു കണക്കുകൾ. ലോകത്തെ ഏറ്റവും വലിയ വാക്സീന്‍ നിര്‍മാതാക്കളെന്ന ഖ്യാതി ഇന്ത്യയ്ക്ക് നേടിത്തന്നതും ഇൗ കമ്പനിയാണ്. അതുകൊണ്ടുതന്നെ പ്രത്യാശക്ക് വഴിയുണ്ട്.
വാക്സീന്‍ വിപണിയിലെത്തിയാല്‍ ആദ്യം ഏത് ആര്‍ക്കാകും ലഭ്യമാക്കുക എന്നതാണ് പ്രധാന ചോദ്യം. കോവിഡ് പോരാളികൾക്ക് എന്നതു മാത്രമാണ് ഉത്തരം. ആരോഗ്യപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യം വാക്സിനേഷനെടുക്കുക. അടുത്തഘട്ടത്തില്‍ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവരെ ആയിരിക്കും പരിഗണിക്കുക.
കോവി ഷീൽഡ് വാക്സീന്‍ കുത്തിവയ്ക്കേണ്ടി വരിക രണ്ടു ഡോസ് ആണ്. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29–ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുക. രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ 500 രൂപ ചിലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.
ഇന്ത്യയടക്കം 92 രാജ്യങ്ങളിൽ 250 രൂപയ്ക്കു വാക്സീന്‍ ലഭ്യമാക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കരാറൊപ്പിട്ടിട്ടുണ്ട്. ബിൽ ഗേറ്റ്സിൻറെ ജീവകാരുണ്യ സംരംഭമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ഗാവീ വാക്സീനുമായാണു കരാര്‍. പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള ആരോഗ്യസംഘടനയാണ് ഗാവി. ഇടത്തരം സാമ്പത്തിക നിലവാരത്തിലുള്ളതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ രാജ്യങ്ങൾക്കായി 10 കോടി ഡോസ് വാക്സീൻ നിർമിക്കാനാണു പദ്ധതി. രോഗപ്രതിരോധപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ വാക്സീന്‍ സൗജന്യമായി ലഭിക്കാനും സാധ്യതയുണ്ട്. വാക്സീന്‍ തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി ഒാക്സ്ഫഡ് വാക്സീന്‍ തന്നെയാണ് ഒാസ്ട്രേലിയ തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ വാക്സീന്‍ ലഭ്യമാക്കാനും സ്വന്തമായി നിര്‍മിക്കാനും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കരാറൊപ്പിട്ടുകഴിഞ്ഞു. ഒാക്സ്ഫഡ് സര്‍വകലാശാലയുമായി ചേർന്നു വാക്സീന്‍ വികസിപ്പിച്ച ബ്രിട്ടീഷ് സ്വീഡിഷ് ഫാര്‍മ കമ്പനി അസ്ട്രാസെനകയുമായാണു കരാര്‍
വിദേശത്ത് ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങള്‍ വിജയിച്ച ഒാക്സഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സീനാണു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വിപണിയിലെത്തിക്കുന്നത്. വിദേശത്ത് ഒന്നും രണ്ടും ഘട്ട മനുഷ്യപരീക്ഷണങ്ങള്‍ പൂര്‍ണവിജയമായതിനാല്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നടത്തുന്നത്. ഒന്നാംഘട്ടം വീണ്ടും ഇന്ത്യയില്‍ നടത്തുന്നില്ല. അതില്‍ത്തന്നെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഒന്നിച്ചാണ് നടത്തുന്നത്. വിദേശത്ത് പരീക്ഷിച്ചു വിജയമുറപ്പിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യയില്‍ പരീക്ഷണം വേഗത്തില്‍ നടത്താന്‍ അനുമതി ലഭിച്ചത്.
ശനിയാഴ്ചയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസ് നൽകിയത്. രണ്ടാമത്തെ ഡോസ് 29 ദിവസത്തിന് ശേഷം നൽകും. അന്തിമ പരീക്ഷണ റിപ്പോർട്ട് രണ്ടാമത്തെ ഡോസിങിന് ശേഷം 15 ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നാണ് അറിയുന്നത്. ഇതിനു ശേഷമാണ് വാണിജ്യോല്‍പാദനം തുടങ്ങുക.
ഇന്ത്യയിലെ കോവിഷീൽഡിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഓഗസ്റ്റ് 22 ന് പൂനെ, മുംബൈ, അഹമ്മദാബാദ് ഉൾപ്പെടെ 20 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഒരു വലിയ ശ്രേണിയിലുള്ള ആളുകളിൽ വാക്സീൻ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുന്നതിനായി വിവിധ പ്രായത്തിലുള്ള 1,600 പേർക്ക് വാക്സിൻ നൽകുന്നുണ്ട്. വാക്സീനുകൾ നേരിട്ട് വാങ്ങുമെന്ന് ഇന്ത്യാ ഗവൺമെന്റ് ഇതിനകം തന്നെ ബയോടെക്നോളജി കമ്പനിയോട് സൂചിപ്പിക്കുകയും എല്ലാ ഇന്ത്യക്കാർക്കും വാക്സീൻ സൗജന്യമായി വിതരണം ചെയ്യാൻ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം ജൂണിൽ എസ്ഐഐയിൽ നിന്ന് 130 കോടി ഇന്ത്യൻ പൗരന്മാർക്ക് 68 കോടി ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























