'പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു. ബി.ജെ.പിയുടെ മൂന്നാം വരവിനെ തടയാന്‍ ശക്‌തമായ നേതൃത്വം വേണം...' കോണ്‍ഗ്രസ് നേതൃത്വം സമഗ്രമായി അഴിച്ചുപണിയണമെന്ന് ആവശ്യപ്പെട്ടു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തു നല്‍കി

കോണ്‍ഗ്രസ് നേതൃത്വം സമഗ്രമായി അഴിച്ചുപണിയണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പാര്‍ട്ടി അധ്യക്ഷയായ സോണിയ ഗാന്ധിക്കു കത്തു നല്‍കി. പാര്‍ട്ടിയുടെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്നു നടക്കാനിരിക്കെയാണ് മുതിര്‍ന്ന നേതാക്കൾ അപ്രതീക്ഷിത നീക്കം നടത്തിയത്. ഇതേതുടർന്ന് പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്തേക്കു രാഹുല്‍ ഗാന്ധിയെ തിരികെകൊണ്ടുവരാനുള്ള നീക്കത്തിനു പരോക്ഷമായി തടയിടുകയാണു ലക്ഷ്യമെന്നുമുള്ള വാദങ്ങളും ഉയര്ന്നിരുന്നു.
രാജ്യസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, കേരളത്തില്‍നിന്നുള്ള എം.പി. ശശി തരൂര്‍, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ആനന്ദ് ശര്‍മ, മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, വിവേക് തന്‍ക, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ, ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വീരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാന്‍, പി.ജെ. കുര്യന്‍, അജയ് സിങ്, രേണുക ചൗധരി, മിലിന്ദ് ദേവ്‌റ, മുന്‍ പി.സി.സി. അധ്യക്ഷന്മാരായ രാജ് ബബ്ബര്‍, അര്‍വിന്ദര്‍ സിങ് ലവ്‌ലി, കൗള്‍ സിങ് ഠാക്കൂര്‍, ബിഹാര്‍ തെരഞ്ഞെടുപ്പു പ്രചാരണ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ്, മുന്‍ ഹരിയാന സ്‌പീക്കര്‍ കുല്‍ദീപ് ശര്‍മ, മുന്‍ ഡല്‍ഹി സ്‌പീക്കര്‍ യോഗാനന്ദ് ശാസ്‌ത്രി, മുന്‍ എം.പി. സന്ദീപ് ദീക്ഷിത് എന്നിവര്‍ ചേര്‍ന്നാണ് കത്തയച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. നിലവിലെ നേതൃത്വത്തിന്റെ കഴിവില്ലായ്‌മയെ അതിരൂക്ഷമായ ഭാഷയിലാണ് കത്തില്‍ വിമര്‍ശിച്ചിരിക്കുന്നത് തന്നെ. നെഹ്‌റു കുടുംബത്തില്‍നിന്നുമാത്രം അധ്യക്ഷ സ്‌ഥാനത്തേക്ക് ആളെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന തരത്തില്‍ പരോക്ഷമായ നിര്‍ദേശവും ഈ കത്തിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്.
കത്തില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ ഇവയാണ്:
പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു. ബി.ജെ.പിയുടെ മൂന്നാം വരവിനെ തടയാന്‍ ശക്‌തമായ നേതൃത്വം വേണം. അതിനായി തലപ്പത്തുതന്നെ സമഗ്രമായ അഴിച്ചുപണി നടത്തണം. നേതൃനിരയെ തെരഞ്ഞെടുക്കുന്ന രീതിയിലും സമഗ്രമായ മാറ്റം വേണം. പാര്‍ട്ടി ഭരണഘടനയനുസരിച്ചുമാത്രം വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പു നടത്തണം.
എ.ഐ.സി.സിയിലും പി.സി.സി. ഓഫീസുകളിലും മുഴുവന്‍സമയ നേതാക്കളുണ്ടാകണം. സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്താന്‍ ഉതകുന്ന തരത്തില്‍ പ്രത്യേക സമിതി വേണം. പാര്‍ട്ടിയില്‍നിന്ന് അടുത്തിടെ വിട്ടുപോയവരെ തിരികെ കൊണ്ടുവരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം സത്യസന്ധമായി പാര്‍ട്ടി വിലയിരുത്തിട്ടില്ല. കത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണം.
ബി.ജെ.പി.അജന്‍ഡ, സാമ്പത്തികപ്രതിസന്ധി, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ പാര്‍ട്ടി സ്വീകരിച്ച നയങ്ങള്‍ നിരാശാജനകമാണ്. പാര്‍ട്ടിയംഗങ്ങളായ ചെറുപ്പക്കാര്‍ ബി.ജെ.പി. നയങ്ങള്‍ അംഗീകരിച്ചു നരേന്ദ്ര മോഡിക്കു പരസ്യ പിന്തുണ നല്‍കുന്നു.
https://www.facebook.com/Malayalivartha























