കോടതിയലക്ഷ്യക്കുറ്റത്തിൽ അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയേണ്ടുന്ന സമയ പരിധി ഇന്ന് അവസാനിക്കും; മാപ്പ് പറഞ്ഞില്ലെങ്കിൽ ശിക്ഷ നടപടിയിലേക്ക്

ജഡ്ജിമാരെ വിമർശിച്ച കാരണത്താൽ കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. ഭൂഷൺ മാപ്പ് പറഞ്ഞാൽ കേസ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവ്. മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കുകയാണ്.
മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽത്തന്നെ ഭൂഷൺ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിൽ പരോക്ഷമായി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ഭൂഷണ് എന്തു ശിക്ഷ നൽകുമെന്നതിലേക്ക് സുപ്രീംകോടതി കടക്കും. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്. 2009-ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞതാണ് കേസിനാധാരം. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്. അതേസമയം പ്രശാന്ത് ഭൂഷണ്‍ മാപ്പുപറഞ്ഞാല്‍ അതുതന്നെ അതിശയിപ്പിക്കുമെന്ന് അരുണ്‍ ഷൂരി പറഞ്ഞിരുന്നു. ജഡ്ജിമാരെ വിമർശിച്ചുകൊണ്ടുളള ട്വീറ്റുകളിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മാപ്പുപറയുകയാണെങ്കിൽ അത് തന്നെ അത്ഭുതപ്പെടുത്തുമെന്ന മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരിയുടെ വാക്കുകൾ ആ സാധ്യത തള്ളികളയുന്നു.
https://www.facebook.com/Malayalivartha























