ലോകത്തിനു മുന്നിൽ തലയെടുപ്പോടെ ഇന്ത്യ ! ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലം ജമ്മുകശ്മീരിലൊരുങ്ങുന്നു

കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ ജമ്മുകശ്മീര്‍ മേഖല വികസത്തിന്റെ പാതയില്‍ മുന്നേറുകയാണ്. പ്രത്യേകാധികാരം പിൻവലിക്കപ്പെട്ട കാശ്മീരിനെ സംബന്ധിച്ച് വികസനം ഏറെ പ്രധാനമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പറഞ്ഞത്. 170ൽ അധികം കേന്ദ്ര നിയമങ്ങള്‍ പ്രത്യേകപദവി നഷ്ടമായ കശ്മീരില്‍ നടപ്പാക്കികഴിഞ്ഞു. ഒക്ടോബറില്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കശ്മീര്‍ മാറി. ജമ്മു കശ്മീരിൽ പുതിയ തീരുമാനം വരുത്തിയ മാറ്റങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് കാർഡാണ് ഭരണകൂടം കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട 36 നേട്ടങ്ങളാണ് റിപ്പോർട്ട് കാർഡിൽ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലം ജമ്മുകശ്മീരിലൊരുങ്ങുകയാണ്. ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ഈ പാലം 2022 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാവുമെന്നാണ് കണക്കുകൂട്ടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള നിര്‍മ്മിതികളിലൊന്നായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം പണിയുന്നത്. കശ്മീര്‍ താഴ്വരയെ ജമ്മുവിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈ പാലം പൂര്‍ത്തിയാവുന്നതോടെ കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 6 മണിക്കൂര്‍ വരെ ലാഭിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.
2022 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശത്തോടെയാണ് പണി നടക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഈര്‍ ആര്‍ മാലിക് ഡിഎന്‍എയോട് പറയുന്നത്. പരിസ്ഥിതിയുടെ കിടപ്പ് അനുസരിച്ച് അത്ര സുഗമമല്ല പണിയെന്നും മാലിക് കൂട്ടിച്ചേര്‍ക്കുന്നു. പാലം നിര്‍മ്മാണം പ്രദേശത്തുള്ളവര്‍ക്ക് തൊഴിലവസരം നല്‍കുന്നുണ്ട്. കഠിനമായി പരിശ്രമം ആരംഭിക്കുന്നത് പ്രാദേശിക സാമ്പത്തിക നിലയെ പ്രോല്‍സാഹിപ്പിക്കും. പാലം പൂര്‍ത്തിയാവാന്‍ നിരവധി ഗ്രാമങ്ങളിലെ ആളുകളാണ് കാത്തിരിക്കുന്നതെന്നും മാലിക് പറയുന്നു.
വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന റൈസി ജില്ലയിലാണ് ഈ പാലം. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും ഈ പാത വലിയ സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍. 1.3 കിലോമീറ്റര്‍ ദൂരമാണ് ഈ പാലത്തിനുള്ളത്. റിക്ടര്‍ സ്കെയിലില്‍ 7 പോയിന്‍റെ വരെ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന രീതിയിലാണ് പാലത്തിന്‍റെ നിര്‍മ്മാണം. ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ പാതയുടെ ഭാഗമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാലം നിര്‍മ്മിക്കുന്നത്.
ഏഴ് പതിറ്റാണ്ടായി ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥ റദ്ദാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രകടിപ്പിച്ച ആര്‍ജ്ജവം ഒട്ടനവധി പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ആ നടപടി കശ്മീരിനെ പുരോഗതിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കശ്മീരിനെ പിന്നോട്ടടിച്ചിരുന്ന അവിടുത്തെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വന്നതിലൂടെ, വന്‍ വികസന പദ്ധതികളാണ് ഈ കേന്ദ്രഭരണ പ്രദേശത്തെ കാത്തിരിക്കുന്നത്.
ജമ്മു കശ്മീരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനായിരം പുതിയ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചതെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. ഗ്രേഡ് നാല് ജീവനക്കാർക്കും 1800 അക്കൗണ്ടന്റുമാർക്കും വേണ്ടി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സ്റ്റേറ്റ് സ്റ്റാഫ് കമ്മീഷൻ ബോർഡ് നിയമന നടപടികൾ തുടങ്ങിക്കഴിഞ്ഞു. കൂടാതെ പ്രാദേശികമായി യുവാക്കൾക്ക് പരിശീലനവും തൊഴിലും നൽകുന്ന ഹിമായത്ത് ഓറിയന്റേഷൻ പദ്ധതിയും വിജയമാണെന്ന് തെളിയുകയാണ്. ജില്ലാ എംപ്ലോയ്മെന്റ് സെന്ററുകളിൽ ആറുലക്ഷം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
കൂടാതെ ജമ്മു-കശ്മീര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശാന്തമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായി എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.
https://www.facebook.com/Malayalivartha























