ലിബ്യയിലെ സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ

ലിബ്യയിലെ സൈനിക അക്കാദമിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ ആണെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ലിബ്യന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍നിരായുധരായ 26 സൈനിക വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ വര്‍ഷം 2020 ജനുവരി നാലിന് നടന്ന ഈ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ല പ്രവര്‍ത്തിച്ചതെന്നും പ്രാദേശികമായി ഉണ്ടായ ഷെല്‍ ആക്രമണത്തിലാണ് കേഡറ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് യു.എ.ഇ പറയുന്നത്. ചൈനീസ് നിര്‍മിതമായ ' ബ്ലൂ ആരോ 7' ഏന് പേരുള്ള മിസൈലുകളാണ് ആക്രമണം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്തത്. 'വിങ്ങ് ലൂങ്ങ് 2' എന്ന് പേരുള്ള ഡ്രോണുകളാണ് ഈ ശ്രേണിയിലെ മിസൈലുകള്‍ വിക്ഷേപിക്കുന്നത്.
ആക്രമണം നടന്ന സമയത്ത് ലിബ്യയിലെ വ്യോമ താവളമായ 'അല്‍ ഖാദിമി'ല്‍ നിന്ന് മാത്രമാണ് 'വിങ്ങ് ലൂങ്ങ് 2' ഡ്രോണുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇവിടേക്ക് ഡ്രോണുകള്‍ എത്തിച്ചതും അവ പ്രവര്‍ത്തിപ്പിക്കുന്നതും യു.എ.ഇ ആണ്. ഇക്കാരണം കൊണ്ടാണ് സംശയത്തിന്റെ നിഴല്‍ യു.എ.ഇയിലേക്ക് നീളുന്നത്.
ജനറല്‍ ഖലീഫ ഹഫ്താര്‍ നയിക്കുന്ന വിമത സേനയായ 'ലിബ്യന്‍ നാഷണല്‍ ആര്‍മി(എല്‍.എന്‍.എ)'യ്ക്കാണ് യു.എ.ഇയും ഈജിപ്തും ഏറെ നാളുകളായി പിന്തുണ നല്‍കിപ്പോരുന്നത്. തുര്‍ക്കിയുടെ പിന്തുണയോടു കൂടിയുള്ള ലിബിയയിലെ താത്കാലിക സര്‍ക്കാരിന്(ഗവണ്മെന്റ് ഒഫ് നാഷണല്‍ അക്കോര്‍ഡ്) വിരുദ്ധമാണ് ഇരു രാജ്യങ്ങളുടെയും ഈ നിലപാട്.
ലിബ്യയിലുള്ള യു.എ.ഇയുടെ 'വിങ്ങ് ലൂങ്ങ് 2' ഡ്രോണുകള്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയ്ക്കകത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലിബ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തങ്ങളുടെ സൈനിക ബേസുകള്‍ ഈജിപ്ത് യു.എ.ഇയ്ക്ക് വിട്ട് നല്‍കിയിട്ടുണ്ടെന്നും പറയുന്നു.
https://www.facebook.com/Malayalivartha


























