പോലീസിലെ തീവ്രവാദം തച്ചുടച്ചത് 4 സാധാരണ ജീവനുകള്‍, തീവ്രവാദിയായി മുദ്രകുത്തി ഇസ്രത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്‌തു, എതിര്‍ത്ത പ്രാണേഷിന്റെ കൈ വെട്ടിമാറ്റി, അവസാനം വ്യാജ ഏറ്റുമുട്ടലും
4 സാധാരണ മനുഷ്യരെ തീവ്രവാദിയുടെ മുഖം മൂടിയണിയിച്ച് പോലീസുകാര്‍ തന്നെ വധിച്ച പൈശാചികമായ സംഭവമാണ് ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് 2004 ജൂണ്‍ 15നാണ് ഇശ്റത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍, അംജത് അലി അക്ബര്‍,സീഷന്‍ ജോഹര്‍ എന്നിവരെ വെടിവെച്ചു കൊന്നത്.
ഗുജറാത്തു സര്‍ക്കാരും പോലീസും തമ്മിലുള്ള കള്ളക്കളിയുടെ ഒരധ്യായമായിരുന്നു ഈ വ്യാജ ഏറ്റുമുട്ടല്‍.
ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിലെ മണലാടി തെക്കേതില്‍ ഗോപിനാഥന്‍ നായരുടെ ഇളയ മകനാണ് പ്രാണേഷ് കുമാര്‍. പൂനെയിലെ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ഗോപിനാഥപിള്ളയും മകനും ജോലി ചെയ്‌തിരുന്നത്. ഗോപിനാഥ പിള്ള ഇടയ്‌ക്ക് നാട്ടില്‍ വന്നെങ്കിലും പ്രാണേഷ്‌കുമാര്‍ അവിടെ തുടരുകയായിരുന്നു. ഇതിനിടയ്‌ക്ക് പൂനെയിലെ സുഹൃത്തിന്റെ സഹോദരിയായ സജിദയുമായി പ്രാണേഷ് അടുത്തു. ആ ബന്ധം വിവാഹത്തില്‍ കലാശിച്ചു. അങ്ങനെയാണ് പ്രാണേഷ് കുമാര്‍ ഇസ്ലാം മതം സ്വീകരിച്ചത്. അതോടെ ജാവേദ് ഗുലാം ഷെയ്‌ഖെന്ന പേരും സ്വീകരിച്ചു. വിവാഹം രഹസ്യമായി നടത്തിയെങ്കിലും പിന്നീട് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനിടയ്‌ക്ക് പ്രാണേഷ്‌കുമാര്‍ ജോലിക്കായി കുടുംബസമേതം ദുബായില്‍ പോയി. ദുബായില്‍ നല്ല ജോലിയും വരുമാനവുമുണ്ടായിരുന്നു. ഇവര്‍ക്ക് മൂന്ന് കുട്ടികളും ജനിച്ചു. അമ്മയ്‌ക്ക് സുഖമില്ലാത്തതിനാല്‍ പ്രാണേഷ് പിന്നീട് തിരികെ വരികയായിരുന്നു. തുടര്‍ന്ന് പൂനെയില്‍ വന്ന് ചില കരാര്‍ ജോലികളില്‍ ഏര്‍പ്പെടുകയായിരുന്നു. ഭാര്യ സജിത സ്‌കൂളിലെ അധ്യാപികയായും ജോലി ചെയ്‌തു.
പ്രാണേഷ്‌കുമാറിന്റെ കമ്പനിയിലെ കരാര്‍ ജോലിക്കാരനായിരുന്ന ആളുടെ മകളാണ് പ്രാണേഷിനോടൊപ്പം കൊല്ലപ്പെട്ട ഇസ്രത് ജഹാന്‍. ഇയാള്‍ക്ക് ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് കുടുംബത്തെ സഹായിക്കാനായാണ് പ്രാണേഷ് ഗുജറാത്തില്‍ പോയ് ഇസ്രത്തിനെ കണ്ടത്.
2004 ജൂണ്‍ ആദ്യവാരം ഭാര്യയും കുട്ടികളോടൊപ്പം ഇന്‍ഡിക്ക കാറില്‍ പ്രാണേഷ് കുമാര്‍ നാട്ടില്‍ വന്നിട്ടു പോയി. തൊട്ടടുത്ത ദിവസമാണ് പ്രാണേഷിന്റെ ഇന്‍ഡിക്ക കാറില്‍ അഹമ്മദാബാദില്‌ക്ക് പോകുകയായിരുന്ന ഇസ്രത്തിനേയും പ്രാണേഷ് കുമാറിനേയും പോലീസ് പിടി കൂടുന്നത്. നരേന്ദ്രമോഡിയെ വധിക്കാന്‍ വന്ന തീവ്രവാദികള്‍ എന്ന പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മാത്രമല്ല ഇവര്‍ പാകിസ്ഥാനില്‍ നിന്നും ആയുധമായി വന്നവരാണെന്നും പോലീസ് വരുത്തിത്തീര്‍ത്തു.
നാലു ദിവസത്തോളം ഇവരെ പോലീസ് ശരിക്കും ഉപദ്രവിക്കുകയായിരുന്നു. കസ്റ്റഡിയില്‍ വച്ച് രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇസ്രത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്‌തു. എതിര്‍ത്ത പ്രാണേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. അതിനു ശേഷമാണ് മറ്റ് രണ്ടു പേരോടൊപ്പം ഇവരെ പ്രാണേഷിന്റെ ഇന്‍ഡിക്ക കാറില്‍ കയറ്റി വ്യാജ ഏറ്റുമുട്ടലിനായി അഹമ്മദാബാദിലെ ഒരു തെരുവില്‍ എത്തിച്ചത്. പിന്നീട് നാലു പേരേയും മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.
സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിക്കുന്ന ഒന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ ഈ ക്രൂരമായ വ്യാജ ഏറ്റുമുട്ടല്‍. നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് തീവ്രവാദിയെന്നു മുദ്രകുത്തപ്പെട്ടവര്‍ വെറും സാധാരണക്കാരാണെന്ന് തെളിഞ്ഞത്.
ഇശ്റത്ത് ജഹാനും പ്രാണേഷ് കുമാറും അടക്കം നാലു പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് വ്യക്തമാക്കി സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നാലു പേരെയും ഗുജറാത്ത് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി) യില്‍ നിന്നും കൈപ്പറ്റിയ ആയുധങ്ങളാണ് മൃതദേഹങ്ങളില്‍ വെച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, കുറ്റപത്രത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും അമിത് ഷാക്കുമെതിരെ പരാമര്‍ശമില്ല.
സംഭവം നടന്ന് 9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനക്കും കേസെടുത്തിട്ടുണ്ട്. എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.
https://www.facebook.com/Malayalivartha