മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി... യുപിയിൽ ഇസ്ലാം മതപണ്ഡിതന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഒത്തുകൂടിയത് ആയിരങ്ങൾ.... പിടിമുറുക്കി പോലീസും....

കോവിഡ് രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നു പോകുകയാണ്. ദിനംപ്രതി നിരവധി കോവിഡ് കേസുകളാണ് രജിസ്റ്റർ രാജ്യത്താകമാനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ആശങ്ക പരത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മുസ്ലീം മതപണ്ഡിതന്‍റെ സംസ്കാര ചടങ്ങുകൾക്കായി ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ സംഭവത്തിൽ യുപി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ് അജ്ഞാത വ്യക്തികളെ പ്രതി ചേര്‍ത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുപിയിലെ ബുദൗൻ ജില്ലയിലാണ് മതപണ്ഡിതൻ ഹസ്രത് അബ്ദുൾ മുഹമ്മദ് സലീമുൽ ഖദ്രിയുടെ സംസ്കാര ചടങ്ങുകൾക്കായി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആയിരങ്ങൾ ഒത്തുകൂടിയത്. പകർച്ചാവ്യാധി നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മതനേതാവും ഇസ്ലാമിക പണ്ഡിതനുമായ ഖദ്രി മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മൃതദേഹവും വഹിച്ചുള്ള യാത്രയിലാണ് ആയിരങ്ങൾ പങ്കു ചേർന്നത്. ഇവരിൽ പലരും ഫേസ് മാസ്ക് പോലും ധരിച്ചിരുന്നില്ല.
സാമൂഹിക അകലം പാലിക്കൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് നടന്ന ഒത്തുചേരലിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ വിശകലനം ചെയ്ത് കേസെടുക്കുന്നതിനായി പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.
'ഒരു മതനേതാവിന്റെ ശവസംസ്കാര ചടങ്ങിനായി ആളുകൾ വൻതോതിൽ തടിച്ചുകൂടിയ ഒരു കേസ് ബദൗൻ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ 144, 188 വകുപ്പുകൾക്ക് പുറമെ മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാൻ അഡീഷണൽ എസ്പിയുടെ കീഴിൽ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്' എന്നാണ് ബദൗൻ എസ്എസ്പി സങ്കൽപ് ശർമ്മ മാധ്യമങ്ങളോടേ പറഞ്ഞത്.
മതനേതാവിന്‍റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തിൽ വൻജനാവലി ഒത്തുകൂടാനുള്ള സാധ്യതയുണ്ടായിട്ടും സ്ഥലത്ത് ജില്ലാ ഭരണകൂടം പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. മരണാനന്തര ചടങ്ങുകളിൽ ഇരുപത് പേര്‍ക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ബദൗനിൽ ജനക്കൂട്ടം ഒത്തുകൂടിയത്.
അതേസമയം, കഴിഞ്ഞ ദിവസം ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം പ്രകടിപ്പിച്ച് അധികൃതർ. ബിഹാർ ജില്ലയിലൂടെ ഒഴുകുന്ന ഗംഗ നദിയിൽ കൂടിയാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയിക്കുന്നത്. ഉത്തർപ്രദേശിന്റെ ബോർഡർ ആയ ബക്സറിലെ ചൗസ ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വാർത്ത കേട്ട ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടായിരുന്നു.
'നിരവധി മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്നതായി പ്രാദേശിക ചൗക്കിദാർ ആണ് ഞങ്ങളെ അറിയിച്ചത്. ഇതിൽ 15 എണ്ണം ഇതുവരെ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരാരും ജില്ലയിലെ താമസക്കാരല്ല' എന്നാണ് ചൗസ ബിഡിഒ അശോക് കുമാർ ഫോണിലൂടെ വാർത്ത ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയത്.
അതേസമയം, മരിച്ചവർ കോവിഡ് ബാധിച്ച് മരിച്ചവരാണോ എന്ന് അറിയില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്തെങ്കിലും കാരണം കൊണ്ട് ആരെങ്കിലും മൃതദേഹങ്ങൾ വലിച്ചെറിഞ്ഞത് ആയിരിക്കും.
അതേസമയം, ഇത്തരത്തിൽ ഒഴുകിവന്ന മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇവർ കോവിഡ് ബാധിച്ച് മരിച്ചതാണോ അല്ലയോ എന്ന അറിയാത്തതു കൊണ്ട് ആവശ്യത്തിനു വേണ്ട മുൻകരുതലുകൾ എടുത്താണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. മറ്റ് കാര്യങ്ങൾ ഉടൻ തന്നെ കണ്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























