കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി; നദികളില്‍ മൃതദേഹങ്ങള്‍ കുന്നു കൂടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നു; മറ്റൊന്നും നിങ്ങള്‍ കാണുന്നില്ല

ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദികളില്‍ മൃതദേഹങ്ങള്‍ കുന്നു കൂടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ എന്നാണ് രാഹുലിന്റെ വിമര്‍ശനം.
'നദികളില്‍ എണ്ണമറ്റാത്ത മൃതദേഹങ്ങള്‍ ഒഴുകി നടക്കുകയാണ്, ആശുപത്രികളില്‍ വരി നീളുകയാണ്, സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുത്തു!
സെന്‍ട്രല്‍ വിസ്ത ഒഴികെ മറ്റൊന്നും കാണാന്‍ അനുവദിക്കാത്ത നിങ്ങളുടെ ആ പിങ്ക് കണ്ണടകള്‍ നീക്കം ചെയ്യുക പ്രധാനമന്ത്രീ...' എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ബിഹാറിലെ യുപി അതിര്‍ത്തിയോട് ചേര്‍ന്ന ബക്‌സറില്‍ നാല്‍പതിലേറെ മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകിയെത്തിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യുപി ഭാഗത്തു നിന്നും ഒഴുക്കി വിട്ടതാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ നേരത്തെയും രംഗത്തു വന്നിരുന്നു.
രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്‌സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സെന്‍ട്രല്‍ വിസ്താ പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























