സൗമ്യയുടെ മരണം; കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്രം

ഹമാസ് റോക്കറ്റ് ആക്രമണത്തിൽ തന്റെ ഭാര്യ ഇല്ലാതായത് നേരിട്ട് കണ്ട നടുക്കത്തിലാണ് സൗമ്യയുടെ ഭർത്താവ് സന്തോഷ്. അപകടസമയത്ത് സന്തോഷുമായി സൗമ്യ വീഡിയോ കോൾ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.
സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിക്കുകയായിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമം നടക്കുമ്പോൾ സന്തോഷും സൗമ്യയും വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ഫോൺ ഡിസ്കണക്ടാവുകയും. വീണ്ടും സൗമ്യയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഉടനെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ആക്രമണം നടക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും സൗമ്യ പറഞ്ഞതായി സന്തോഷ് പറഞ്ഞു.
ഇന്നലെ പ്രാദേശിക സമയം മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്‌കലോണിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്. ആക്രമണത്തിൽ സൗമ്യ നിന്നിരുന്ന വീട്ടിലെ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.
ഇതാദ്യമായാണ് ഇസ്രയേലിൽ ഒരു മലയാളി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. സൗമ്യയുടെ മരണവാര്‍ത്തയറിഞ്ഞ സുഹൃത്തുക്കളും മറ്റു മലയാളി നഴ്സുമാരും ആശുപത്രിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്തു. ആക്രമണം നടന്ന അഷ്കലോണിലെ ബര്‍സിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായാണ് റിപോർട്ടുകൾ.
https://www.facebook.com/Malayalivartha


























