പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകൾ 2 മാസത്തേക്ക് പൂർണമായും അടച്ചിടണം.. ഡല്‍ഹി തുറന്നാല്‍ വന്‍ദുരന്തം!

കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗവ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറയുന്നു.
നിലവില്‍ രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡല്‍ഹി. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍ ഉള്‍പ്പെടും. ഇത്തരം ജില്ലകളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ അഭിപ്രായപ്പെട്ടത്.
ലോക്ഡൗണ്‍ എത്രനാള്‍ നീളേണ്ടിവരും എന്നതു സംബന്ധിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന ആദ്യപ്രതികരണമാണിത്. സാമ്പത്തിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, തീരുമാനം സംസ്ഥാനങ്ങള്‍ക്കു വിടുകയായിരുന്നു.
രോഗവ്യാപന നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രോഗവ്യാപന തോത് 5-10 ശതമാനത്തിനിടയിലായാല്‍ തുറന്നു കൊടുക്കാം. 6-8 ആഴ്ചയ്ക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ല.
ഡല്‍ഹി നാളെ തുറന്നാല്‍ അത് വന്‍ദുരന്തം ആയിരിക്കുമെന്നും ഡോ. ഭാര്‍ഗവ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കോവിഡ് വ്യാപനത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഡോ. ഭാര്‍ഗവ തയാറായില്ല. എന്നാല്‍ പത്തു ശതമാനം എന്ന നിര്‍ദേശം അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള മേഖലകള്‍ അടച്ചിടണമെന്ന് ഏപ്രില്‍ 15-നു ചേര്‍ച്ച നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ശിപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ അത് ഉടനടി അംഗീകരിക്കപ്പെട്ടില്ല. കോവിഡ് കാലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നത് അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ പരിപാടികളെ പരോക്ഷമായി പരാമര്‍ശിച്ച് ഡോ. ഭാര്‍ഗവ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ ഓക്‌സിജനുള്‍പ്പെടെ ചികിത്സാ സൗകര്യങ്ങള്‍ക്കും ദൗര്‍ലഭ്യം നേരിടുന്നു.
നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ അഞ്ചോ പത്ത് മടങ്ങ് മരണങ്ങള്‍ പ്രതിദിനം സംഭവിക്കുന്നുണ്ടാവാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഏപ്രില്‍ 15ന് നടന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പൊതുപ്രസംഗങ്ങളില്‍ ലോക്ഡൗണ്‍ അവസാന വഴിയായി കണക്കാക്കണമെന്നാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. പകരം മൈക്രോ കണ്ടെയിന്‍മെന്റ് മേഖല തിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവാനുള്ള കാരണം തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതുസമ്മേളനങ്ങളുമാണെന്ന് അദ്ദേഹം പ്രത്യക്ഷമായി പറഞ്ഞില്ലെങ്കിലും കോവിഡ് കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നത് സാമാന്യ ബോധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























