ഡൽഹി തുറന്നാൽ മഹാ ദുരന്തമെന്ന് ഐസിഎംആർ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ; ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണം

രാജ്യത്ത് കൊവിഡ് രൂക്ഷമായ ജില്ലകള്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ.
10% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നും ഭാര്‍ഗവ പറഞ്ഞു. അത്തരത്തിൽ അടച്ചിട്ടാൽ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐസിഎംആർ തലവൻ മുന്നറിയിപ്പ് നൽകുന്നു.
ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഡല്‍ഹി നാളെ തുറന്നാല്‍ അത് വന്‍ ദുരന്തം ആയിരിക്കുമെന്നും ഡോ. ഭാര്‍ഗവ മുന്നറിയിപ്പു നല്‍കി.
ആദ്യത്തെ കൊവിഡ് വ്യാപനഘട്ടത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിലേക്ക് കൂടി കൊവിഡ് വ്യാപകമായി പടരുന്നുവെന്നത് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു.
പല സംസ്ഥാനങ്ങളും സാമ്പത്തിക മേഖലയിലെ ചില വ്യവസായങ്ങളൊഴികെ ബാക്കിയെല്ലായിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാലിത് മതിയാകില്ല എന്നാണ് ഐസിഎംആറിന്‍റെ മുന്നറിയിപ്പ്.
സാമ്പത്തിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, തീരുമാനം സംസ്ഥാനങ്ങള്‍ക്കു വിടുകയായിരുന്നു. കൊവിഡ് വ്യാപനത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഡോ. ഭാര്‍ഗവ തയാറായില്ല.
എന്നാല്‍ 10% എന്ന നിര്‍ദേശം അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് വലിയ ജനക്കൂട്ടം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ പരിപാടികളെ പരോക്ഷമായി പരാമര്‍ശിച്ച് ഡോ. ഭാര്‍ഗവ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























