കിസാന്‍ മോര്‍ച്ചയുടെ നേതാവ് യോഗേന്ദ്രയുടെ യോഗം ഇനി അഴിക്കുള്ളിലോ? കൊവിഡ് പടർന്നു പിടിക്കുമ്പോഴും സമരത്തിൽ ഉറച്ച് തന്നെ....
ട്രിക്രി അതിർത്തിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിൽ ഉന്നത തല അന്വേഷണം എബിവിപി ആവശ്യപ്പെട്ടിരുന്നു. ഇതിൽ അന്വേഷണത്തിനായി സന്‍യുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രമുഖ നേതാവ് യോഗേന്ദ്ര യാദവിനെ ചൊവ്വാഴ്ച ഛജ്ജര്‍ പൊലീസ് രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു.
ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം 25-കാരിയായ ആക്ടിവിസ്റ്റ് കോവിഡ് ബാധിച്ച് മരിച്ച കേസിലാണ് യോഗേന്ദ്ര യാദവിനെ പൊലീസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തത്.
ബാഹദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പേരുകളുള്ള രണ്ടു വനിതാ ആക്ടിവിസ്റ്റുകളില്‍ ഒരാളായ യോഗിത സുഹാഗിനെയും മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.
നിരവധി വിവരങ്ങള്‍ ഇവരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. യോഗിതയുടെ ബംഗാള്‍ സന്ദര്‍ശനത്തെക്കുറിച്ചും ഒപ്പമുണ്ടായിരുന്നവരെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥർ ചോദിച്ചു മനസ്സിലാക്കി.
മടക്കയാത്രയെക്കുറിച്ചും വീഡിയോയില്‍ പകര്‍ത്തിയ ഇരയുടെ മൊഴിയെക്കുറിച്ചും പൊലീസ് ആരാഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യോഗേന്ദ്ര യാദവിനും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ള യോഗിത സുഹാഗിനും കവിതയ്ക്കും നോട്ടിസ് നല്‍കിയിരുന്നതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പവന്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എപ്പോഴാണ് സംഭവങ്ങള്‍ അറിഞ്ഞതെന്നും കേസുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് യോഗേന്ദ്ര യാദവിനോട് പൊലീസ് അന്വേഷിച്ചറിഞ്ഞത്. ഏപ്രില്‍ 30-നാണ് പെണ്‍കുട്ടി മരണപ്പെട്ടത്.
പൊലീസിന് മുന്നില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്ന് യോഗേന്ദ്ര യാദവ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒളിവിലുള്ള പ്രതികള്‍ അനില്‍ മാലിക്കിനും അനൂപ് സിംഗിനുമായി പ്രത്യേക അന്വേഷണ സംഘം ഒളിത്താവളങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പവന്‍ കുമാര്‍ വ്യക്തമാക്കി.
അതേസമയം, ഉത്തരേന്ത്യയിൽ വിളവെടുപ്പു കഴിഞ്ഞതോടെ രാജ്യതലസ്ഥാനാതിർത്തികളിലെ കർഷകപ്രക്ഷോഭം വീണ്ടും കരുത്താർജിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സമരം 167 ദിവസം പിന്നിട്ട ബുധനാഴ്ച കൂടുതൽ കർഷകർ ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിർത്തികളിലെത്തി സംഘടിച്ചു.
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷി മംഗൽ പാണ്ഡെയ്ക്ക് സംയുക്ത കിസാൻ മോർച്ച ഗാസിപ്പുർ അതിർത്തിയിൽ ആദരാഞ്ജലിയർപ്പിച്ചു.
കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് സമരക്കാർ ആവർത്തിച്ചു തന്നെ പറഞ്ഞു. കോവിഡ് പടർന്നു പിടിക്കുമ്പോൾ അടിസ്ഥാന ആരോഗ്യസൗകര്യം പോലും കേന്ദ്രസർക്കാർ ലഭ്യമാക്കുന്നില്ലെന്നും ആരോപണം ഇവർ ഉന്നയിച്ചിട്ടുണ്ട്.
പഞ്ചാബിൽ നിന്നുള്ള കർഷകരാണ് ട്രാക്ടറുകളിലും കാറുകളിലും മറ്റുമായി വരാൻ തുടങ്ങിയത്. ടെന്റുകളിലും മറ്റും കഴിയാനുള്ള തയ്യാറെടുപ്പുമായിട്ടാണ് വരവ്.
കൂടുതൽ കർഷകരെത്തുമെന്നും സമരം ഇനിയും കരുത്താർജിക്കുമെന്നും കോവിഡ് സുരക്ഷ പാലിച്ചാണ് സമര വൊളന്റിയർമാർ അതിർത്തികളിൽ ഇരിക്കുന്നതെന്നും കിസാൻ മോർച്ച വക്താവ് ഡോ. ദർശൻപാൽ പറയുകയുണ്ടായി.
ഇതിനിടെ, പി.എം. കിസാൻ പദ്ധതിയനുസരിച്ച് കർഷകർക്കുള്ള സഹായധനം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ നടപടികളും ആരംഭിച്ചു. പി.എം. കിസാൻ പദ്ധതിയനുസരിച്ചുള്ള സഹായവിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇത്തവണ സഹായധനം സ്വീകരിക്കാൻ യോഗ്യത നേടിയിട്ടുള്ള ഒമ്പതര കോടി കർഷകരുണ്ടെന്നാണ് കണക്കുകൾ. ഇതിനായി 19,000 കോടി രൂപ കേന്ദ്രം വകയിരുത്തി.
ഡിസംബറിൽ കർഷകർക്കുള്ള ഗഡുവായി 18,000 കോടി രൂപ വിതരണം ചെയ്തിരുന്നു. വെള്ളിയാഴ്ച വിതരണം തുടങ്ങുന്നത് ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha