യു.പിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കാൻ ബന്ധുക്കൾക്ക് നൽകി; കുടുംബാംഗങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്, സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

യു.പിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയയാളാണ് മൃതദേഹം നദിയിലേക്ക് എറിയുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയില്‍ രണ്ട് ആളുകള്‍ ചേര്‍ന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇതിലൊരാള്‍ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലൊഴുക്കിയതെന്നാണ് പൊലീസ് പറഞ്ഞു. മേയ് 25നാണ് കോവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ മേയ് 28ന് മരിച്ചു. പ്രേംനാഥിന്‍റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍, അവര്‍ സംസ്കാരം നടത്താതെ മൃതദേഹം നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് ബല്‍റാംപൂര്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























