സമരം ചെയ്യുന്നവർ അങ്ങോട്ട് മാറി നിൽക്കണം... പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ കർഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം...

വിവാദ നടപടികൾക്കെതിരെ ബഹുജന പ്രക്ഷോഭത്തിനു ലക്ഷദ്വീപിൽ തുടക്കം കുറിച്ചതിന് പിന്നാലെ നിരവധി പൊട്ടിത്തെറികളാണ് സംഭവിക്കുന്നത്. ഭരണപരിഷ്ക്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ കൊവിഡ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് അഡ്മിനിസിട്രേഷൻ.
ദ്വീപുകളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടിയിട്ടുമുണ്ട്. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ നിരാഹാര സമരം തുടരുകയാണ്. ഈ ഘട്ടത്തിൽ കർഫ്യൂവുമായി മുന്നോട്ടു പോകാനുള്ള അഡ്മിനിസിട്രേഷൻ നീക്കം കൂടുതൽ വിവാദങ്ങൾക്ക് കാരണമാകും.
ചരിത്രത്തിലാദ്യമായാണ് ലക്ഷദ്വീപിൽ സംഘടിത പ്രതിഷേധം നടക്കുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റകെട്ടായിട്ടാണ് ദ്വീപുവാസികൾ നിരാഹാരമിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരും നിരാഹാരത്തിൽ പങ്കെടുത്തു.
വീടുകളിലടക്കം പ്ലകാർഡുകളും ബനറുകളും ഉയർത്തി പ്രതിഷേധിക്കുകയാണ് ദ്വീപുവാസികൾ. പ്രതിഷേധത്തിൻ്റെ ഭാഗമായി വീടുകളിൽ പ്ലക്കാർഡുകൾ വിതരണം ചെയ്ത മൂന്ന് വിദ്യാർത്ഥികളെ ലക്ഷദ്വീപ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
കവരത്തി ദ്വീപിലെ മുജീബ്, സജീദ്, ജംഹാർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച ഇവർക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു.
ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ 9 യുഡിഎഫ് എംപിമാർ കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും വിവിധ സംഘടന പ്രവർത്തകർ നിരാഹാരമിരുന്നു.
സംഘടിത പ്രതിഷേധം നടക്കുന്നതിനാൽ ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. പുറത്ത് നിന്ന് ആളുകൾ വരുന്നതിന് തീരങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു.
കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസും ഇന്ന് പ്രതിഷേധ ചൂടറിഞ്ഞു. കേരളത്തിലെ 9 യുഡിഎഫ് എംപിമാർ കുത്തിയിരിന്ന് പ്രതിഷേധിച്ചു.
പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനതയുടെ ജനകീയ നിരാഹര സമരം ആരംഭിച്ചതിനു പിന്നാലെ ഇതിന്റെ ഭാഗമായി കടലിനടിയിലും പ്രതിഷേധ സമരം നടത്തിയിരിക്കുകയാണ് ദ്വീപിൽ നിന്നുള്ള ഒരുപറ്റം യുവാക്കൾ.
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ലക്ഷദ്വീപിൽ സമരം നടക്കുന്നത്. ദ്വീപില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിട്ടു. പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു.
“സേവ് ലക്ഷദ്വീപ്,” എന്നും “അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ നിരാഹാര സമരം,” എന്നുമെഴുതിയ പ്ലക്കാഡുകൾ പിടിച്ചാണ് സമരക്കാർ കടലിനടിയിലെ സമരത്തിൽ പങ്കെടുത്തത്. പന്ത്രണ്ട് മണിക്കൂറാണ് നിരാഹാര സമരം.
ദ്വീപിലെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി എല്ലാ ദ്വീപുകളിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കമ്മിറ്റികള്‍ രൂപികരിച്ചത്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ സമരത്തിനുണ്ട്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ സര്‍വകകക്ഷി യോഗത്തിന് ശേഷം കൊച്ചിയില്‍ പറഞ്ഞിരുന്നു.
സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവരോട് ദ്വീപ് വിട്ട് പോകാന്‍ ലക്ഷദ്വീപ് ഭരണകൂടം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദ്വീപില്‍ നിന്നും മടങ്ങി.
https://www.facebook.com/Malayalivartha

























