കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരി; ഭാരത് ബയോടെകിന്റെ 'കോവാക്‌സിന്‍' ഫലപ്രദം, കോവാക്‌സിന്‍ ആന്റിബോഡി ഗണ്യമായി വര്‍ധിപ്പിക്കുകയും വകഭേദത്തിന്റെ ഫലപ്രാപ്തി നിര്‍വീര്യമാക്കുകയും ചെയ്യുമെന്ന് പുതിയ പഠനം

കഴിഞ്ഞ ദിവസം രാജ്യത്ത് കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധർ. അതോടൊപ്പം തന്നെ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഭാരത് ബയോടെകിന്റെ 'കോവാക്‌സിന്‍' പുതിയ വൈറസ് വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് ബയോആര്‍ക്കെവില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നത്. രണ്ട് ഡോസ് കോവാക്‌സിന്‍ ആന്റിബോഡി ഗണ്യമായി വര്‍ധിപ്പിക്കുകയും വകഭേദത്തിന്റെ ഫലപ്രാപ്തി നിര്‍വീര്യമാക്കുകയും ചെയ്യുന്നതായി എന്‍.ഐ.വിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റാ വകഭേദവുമായി സാമ്യം പുലര്‍ത്തുന്നതാണ് പുതിയ വകഭേദം എന്നാണ് കണ്ടെത്തൽ. ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ കൂടുതല്‍ അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കോറോണ വൈറസിന്റെ പുതിയ വകഭേദമായ B.1.1.28.2 കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്ത് വന്നത്. ബ്രിട്ടനില്‍ നിന്നും ബ്രസീലില്‍ നിന്നുമെത്തിയവരുടെ സാംപിളുകള്‍ ഉപയോഗിച്ച് നടത്തിയ ജീനോം സീക്വന്‍സിലൂടെയാണ് പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കാണുന്നത്. മറ്റ് കൊവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നതായി ആരോഗ്യപ്രവർത്തകർ. ഇത് കൂടാതെ പുതിയ വൈറസ് ശ്വസനനാളത്തിലും ശ്വാസകോശത്തിന്റെ അറകളിലും ഗുരുതര തകരാറുകള്‍ സൃഷ്ടിക്കുന്നതായും എന്‍.ഐ.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ വകഭേദത്തില്‍ പകര്‍ച്ചാ സാധ്യതയും കൂടുതലാണ്.
എന്നാൽ പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. പുതിയ വൈറസ് വകഭേദം മൂലം രോഗം ബാധിച്ചവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ലോകത്തെമ്ബാടുമുള്ള ലാബുകളില്‍ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനുള്ള പഠനങ്ങള്‍ തുടരുകയാണ്. 15 രാജ്യങ്ങളിലെ ലാബുകളില്‍ ഏകദേശം 30,000ത്തിലധികം സാംപിളുകളാണ് പുതിയ വൈറസ് വകഭേദങ്ങളെ കുറിച്ച് പഠിക്കാനായി സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























