വിവാദങ്ങൾക്കൊടുവിൽ വാക്സിൻ സ്വീകരിക്കാനൊരുങ്ങി ബാബാ രാംദേവ്; 'ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണ്'

കൊവിഡിനെ പ്രതിരോധിക്കാനുള്ള അലോപ്പതി ചികിത്സയ്ക്കും മരുന്നുകള്‍ക്കുമെതിരെ എതിര്‍പ്പ് ഉന്നയിച്ച രാംദേവ് അധികം താമസിയാതെ താന്‍ വാക്‌സീന്‍ സ്വീകരിക്കുമെന്ന നിലപാടുമായി രംഗത്ത്. കൂടാതെ, ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാരെന്നും രാംദേവ് പ്രസ്താവിച്ചു.
ഹരിദ്വാറില്‍ വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗയുടേയും ആയുര്‍വേദത്തിന്റേയും സംരക്ഷണം ഉള്ളതിനാല്‍ വാക്‌സീന്റെ ആവശ്യമില്ലെന്ന തന്റെ മുന്‍ വാദത്തില്‍ നിന്ന് പാടെ മലക്കം മറിഞ്ഞു കൊണ്ട് രാംദേവിന്റെ പുതിയ പ്രസ്താവന.
ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്സീന്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ചരിത്രപരമായ ചുവടുവെയ്‌പെന്ന് രാംദേവ് വിശേഷിപ്പിക്കുകയും വാക്‌സീന്‍ സ്വീകരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.
'യോഗയുടെയും ആയുര്‍വേദത്തിന്റെയും ഇരട്ട സംരക്ഷണത്തിന്റെയൊപ്പം വാക്സീന്‍ ഇരട്ട ഡോസും കൂടിയാകുമ്പോൾ കൊവിഡില്‍ നിന്ന് ആരും മരിക്കാത്തവണ്ണമുള്ള സംരക്ഷമാണ് ലഭിക്കുക' രാംദേവ് പറഞ്ഞു. എന്നു വാക്സീന്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഉടന്‍തന്നെ എന്ന മറുപടിയും അദ്ദേഹം നല്‍കി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായുള്ള (ഐഎംഎ) ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചോദ്യത്തോട് തനിക്ക് ഒരു സംഘടനയുമായി വിരോധമില്ലെന്നും ഏതെങ്കിലും മരുന്നിന്റെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം മറുപടി നല്‍കി. അടിയന്തര ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും അലോപ്പതി തന്നെയാണ് മികച്ചത്.
അതില്‍ രണ്ട് അഭിപ്രായമില്ല. ജനറിക് മരുന്നുകളുടെ പേരിനു പകരം വിലകൂടിയ മരുന്നുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നതിനാലാണ് പ്രധാന്‍ മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കേണ്ടിവന്നതെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. കൊവിഡിന് അലോപ്പതി ചികിത്സ ഫലപ്രദമല്ലെന്നും അലോപ്പതി ചികിത്സ മൂലമാണ് ലക്ഷക്കണക്കിന് രോഗികള്‍ മരിക്കാനിടയാതെന്നും രാംദേവ് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
https://www.facebook.com/Malayalivartha

























