ഇന്ത്യയോട് മുട്ടാന്‍ ചൈനക്ക് സാധിക്കില്ല; ഇന്ത്യയുടെ ശക്തി എന്താണെന്ന് ജനറല്‍ ബിപില്‍ റാവത്ത് പറയുന്നു; ചൈനീസ് ആര്‍മിക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരും; ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല
ഇന്ത്യന്‍ സൈന്യത്തോട് നേരിട്ട് മുട്ടി ജയിക്കാന്‍ ചൈനീസ് സൈന്യത്തിന് സാധിക്കില്ല. ഇത് ചൈനക്കും അറിയാവുന്ന സത്യമാണ്. ടിബറ്റന്‍ പൗരന്മാരെ സൈന്യത്തിലെടുത്ത് ഇന്ത്യക്കെതിരായി പോരാടാന്‍ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രതികരണവും ഇത് തെളിയിക്കുന്നതാണ്. അവര്‍ എന്തു കളിയും കളിക്കട്ടെ ഞങ്ങള്‍ എന്തു തയ്യാറെന്ന് വ്യക്തമായ മറുപടി ചൈനീസ് ആര്‍മിക്ക് നല്‍കുന്നതാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ സൈന്യത്തിനെതിരെ ലഡാക്കില്‍ യുദ്ധം ചെയ്യാന്‍ ചൈനയ്ക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരും. ഹിമാലയന്‍ മലനിരകളില്‍ ചൈനയുടെ സൈനികര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് തെളിഞ്ഞതാണെന്നും റാവത്ത് ചൂണ്ടിക്കാട്ടുന്നു. 'ഗാല്‍വാനിലും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലും ഇന്ത്യക്കെതിരെ നടത്തിയ സൈനിക നീക്കത്തില്‍ ചൈനക്ക് വലിയ ക്ഷീണമാണ് സംഭവിച്ചത്. അതികഠിനമായ മേഖലകളില്‍ പോരാടാനുള്ള പരിശീലനം വേണ്ടത്രയില്ലെന്ന് ചൈനീസ് സേനയ്ക്ക് മനസ്സിലായി.' ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
ചൈനയുടെ സൈനികരെല്ലാം സാധാരണക്കാരാണ്. അവരെ നിര്‍ബന്ധിച്ച് സൈനിക സേവനം ചെയ്യിക്കുകയാണ്. ഇത്തരക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകില്ല. അതിനാല്‍ തന്നെ വരുന്നവര്‍ ഒരു മാസത്തിനകം തിരികെ പോകുന്ന അവസ്ഥയാണ്. ശാരീരികമായും മാനസികമായും അവര്‍ ക്ഷീണിക്കും. എന്നാല്‍ ഇന്ത്യന്‍ സൈന്യം പരമ്പരാഗതമായി ഇത്തരം എല്ലാ മേഖലയിലും സ്ഥിരമായി അതിര്‍ത്തി കാക്കുന്നവരാണെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും റാവത്ത് പറഞ്ഞു. ചൈന കൈവശം വച്ചിരിക്കുന്ന ടിബറ്റന്‍ മേഖലയിലെ പൗരന്മാരെ സിക്കിമിന്റെ മറുവശമായ ചുംബി താഴ്വരയില്‍ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിനോടാണ് സംയുക്ത സൈനിക മേധാവിയുടെ പ്രതികരണം.
ഇന്ത്യയെ പ്രതിരോധിക്കാന്‍ ടിബറ്റന്‍ സ്വയം ഭരണ മേഖലയിലെ യുവാക്കളെ ഉള്‍പ്പെടുത്തി ചൈന പ്രാദേശിക സൈന്യം രൂപീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 100 പേര്‍ വീതമുളള രണ്ട് ബാച്ചുകളുടെ പരിശീലനം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടിബറ്റന്‍ സ്വയം ഭരണ മേഖലയായ ചുംബി താഴ് വരയില്‍ നിന്നുളള യുവാക്കളെ ഉള്‍പ്പെടുത്തിയാണ് നാട്ടുസേന രൂപീകരിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ വിനിയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരം സേനയെ രൂപീകരിച്ചത്. ടിബറ്റന്‍ സ്വയം ഭരണ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വ്യാപക റിക്രൂട്ട്മെന്റ് നടത്തുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ പ്രദേശത്ത് ചൈന നീക്കം നടത്തുന്നുണ്ടെന്നും വിവരം പുറത്തുവന്നിരുന്നു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കീഴിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഇതുവരെ ഇവര്‍ക്ക് യൂണിഫോമുകളോ പദവികളോ നല്‍കിയിട്ടില്ല. ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 100 പേരെ ചുംബി താഴ് വരയുടെ വിവിധ ഭാഗങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. യാദോങ്, ചീമ, റിന്‍ചേംഗാങ്, റെങ്ഗിങ്ങാംഗ്, പിബി താങ്, ഫാരി തുടങ്ങിയ മേഖലകളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം.
ഫാരിയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കേന്ദ്രത്തിലാണ് രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടക്കുന്നത്. പ്രാദേശിക ഭൂമിശാസ്ത്രവും ഭാഷയും കാലാവസ്ഥയുമൊക്കെ പരിചിതമായതിനാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് ചൈനീസ് സൈന്യത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക അതിര്‍ത്തി മേഖലകളിലേക്ക് ഇവരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ ചൈനീസ് സൈന്യം രൂപീകരിച്ച സ്പെഷല്‍ ടിബറ്റന്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമാക്കാതെയാണ് നാട്ടുസേന രൂപീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha