വിടപറഞ്ഞത് തമിഴകത്തിന്റെ ഹാസ്യ സാമ്രാട്ട്: സ്ത്രീകളുടെ ശിവാജി ഗണേശനായി അറിയപ്പെട്ട മനോരമ 1000ല്‍ പരം സിനിമകളില്‍ തമിഴകം വാണത് കാല്‍നാറ്റൂണ്ട്

തമിഴകത്തിന്റെ ആച്ചി വിടവാങ്ങി,(78) ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. തമിഴ് സിനിമകളിലെ സജീവസാന്നിധ്യമായിരുന്ന മനോരമ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരുപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത പ്രതിഭയാണ്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ റെക്കോഡ് മനോരമയ്ക്ക് സ്വന്തമാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലും ആയിരത്തിലേറെ നാടകങ്ങളിലും അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
ജയലളിത, എംജിആര്‍, ശിവാജി ഗണേശന്‍ തുടങ്ങി തമിഴകത്തെ പ്രമുഖ താരങ്ങളുടെ എല്ലാം കൂടെ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടിലേറെക്കാലം പെണ്‍ഹാസ്യത്തിന്റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് തമിഴിന്റെ സ്വന്തം \'ആച്ചി\' വിടവാങ്ങുന്നത്. തമിഴിലെ എക്കാലത്തെയും തിരക്കുള്ള താരങ്ങളിലൊരാളായിരുന്നു മനോരമ. പ്രായം മറന്ന് സെറ്റില്‍നിന്ന് സെറ്റിലേക്ക് പോയി. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും മനോരമയുടെ സ്വകാര്യജീവിതം ദുഃഖങ്ങള്‍ നിറഞ്ഞതായിരുന്നു. അമ്മയുടെ അനുജത്തിയെ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചതോടെ തുടങ്ങിയ ദുരിതം. വീട്ടുപണിയെടുത്താണ് അമ്മ മകളെ വളര്‍ത്തിയത്. സ്‌കൂള്‍ കാലത്തു പാട്ടുപാടിയാണ് മനോരമ ശ്രദ്ധേയയായത്. നാടകത്തില്‍ പെണ്‍വേഷം കെട്ടുന്ന പുരുഷന്മാര്‍ക്കു വേണ്ടി പിന്നണി പാടുകയായിരുന്നു ആദ്യം. പിന്നെ പാടിപ്പാടി പ്രശസ്തയായി. അതിനിടയില്‍ അഭിനയ മോഹം നാടക ലോകം തിരിച്ചറിഞ്ഞു. അതോടെ വെള്ളിത്തിരയിലെ താരവുമായി. നാടക ട്രൂപ്പ് മാനേജരായിരുന്ന എസ്.എം. രാമനാഥനെ 1964ല്‍ വിവാഹം കഴിച്ചെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം പിരിഞ്ഞു. മകന്‍: ഭൂപതി.
.പെണ്‍ഹാസ്യത്തിന് പുതിയ മാനം നല്‍കിയ നടിയാണ് മനോരമ. മലയാളിക്ക് സുകുമാരി എത്രത്തോളം പ്രിയങ്കരിയായിരുന്നോ അതായിരുന്നു തമിഴര്‍ക്ക് മനോരമ. സിനിമാലോകം സ്‌നേഹപൂര്‍വം ആച്ചിയെന്ന് വിളിക്കുന്ന മനോരമ പതിനേഴ് മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇതില്‍ ഒന്‍പതെണ്ണം മൊഴിമാറ്റ ചിത്രങ്ങളായിരുന്നു. കമല്‍ഹാസന്റെ പ്രേമാഭിഷേകമാണ് ഇതില്‍ പ്രധാനം. അഞ്ച് തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുവെന്ന അപൂര്‍വ്വതയും മനോരമയ്ക്ക് ഉണ്ട്. അണ്ണാദുരൈ, എം.ജി.ആര്‍, കരുണാനിധി, ജയലളിത എന്നീ തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമറാവുവിനൊപ്പവുമാണ് മനോരമ അഭിനയിച്ചിട്ടുള്ളത്. അപ്പോഴും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താനൊന്നും ഈ നടി തുനിഞ്ഞില്ല. ഹാസ്യവും സീരിയസും വഴങ്ങുന്ന മനോരമയെ ശിവാജി ഗണേശനു സമാനമായ സ്ഥാനമാണ് തമിഴ് സിനിമാ ലോകം നല്‍കിയത്.
1968ല്‍ പുറത്തിറങ്ങിയ തില്ലാന മോഹനാബാളിലെ വേഷമാണ് മനോരമയെ ശ്രദ്ധേയമാക്കിയത്. പിന്നീട് ശിവാജിക്കും പത്മനിക്കുമെല്ലാം തുല്ല്യമായ വേഷത്തില്‍ നിറഞ്ഞുനിന്നു മനോരമ. പെണ്‍ശിവാജിയെന്നാണ് ചോ രാമസ്വാമി ഒരു അഭിമുഖത്തില്‍ മനോരമയെ വിശേഷിപ്പിച്ചത്. 2013ല്‍ പുറത്തിറങ്ങിയ സിങ്കത്തിന്റെ രണ്ടാം ഭാഗമാണ് അവസാനത്തെ ചിത്രം. 1971ല്‍ പി.സുബ്രഹ്മണ്യത്തിന്റെ ആന വളര്‍ത്തിയ വാനമ്പാടിയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. പിന്നീട് ജോണ്‍ അബ്രഹാമിന്റെ വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെയില്‍ വേഷമിട്ടു. കൊച്ചിന്‍ ഹനീഫയുടെ ആണ്‍കിളിയുടെ താരാട്ട്, ബേബിയുടെ വീണ്ടും ലിസ, ജയരാജിന്റെ മില്ലനേയിം സ്റ്റാഴ്‌സ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 2002ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മനോരമയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. 1989ല്‍ പുതിയ പാതൈയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 1995ല്‍ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























