ധാരാപുരം ഗ്രാമവാസികളുടെ സെല്‍വണ്ണനായി ആട് ആന്‍ണി, സര്‍ക്കാരിനെ പറ്റിച്ച് ഡ്രൈവിങ് ലൈസന്‍സും ബാങ്ക് അക്കൗണ്ടും നേടി വേഷങ്ങള്‍ ആടിയത് വര്‍ഷങ്ങള്‍

പാന്റ്‌സും ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിച്ച് സ്യൂട്ട്‌കേസും തൂക്കി വരികയും പോകുകയും ചെയ്യുന്ന, ഇടയ്ക്കു കാറില്‍ വിലസുന്ന ബിസിനസുകാരന്‍ \'സെല്‍വരാജി\'നെ ധാരാപുരം ഗ്രാമവാസികള്‍ വിളിച്ചിരുന്നത് സെല്‍വണ്ണനെന്നായിരുന്നു. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് നടക്കുന്ന ആട് ആന്റണിയെന്ന സെല്‍വരാജിനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ആരോടും അത്രകണ്ട് അടുക്കാന്‍ പോകാതിരുന്ന ആ സെല്‍വരാജ് ആട് ആന്റണി എന്ന, കേരള പൊലീസ് തേടുന്ന ക്രിമിനലാണെന്ന് ആരുമറിഞ്ഞില്ല. പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്നശേഷം രക്ഷപ്പെട്ട ആട് ആന്റണിയുടെ ജീവിതം അതീവ സാഹസികമായിരുന്നു.
ഏതു നിമിഷവും വിലങ്ങു വീഴാമെന്ന ഭീഷണിക്കു നടുവിലും പേടി പുറത്തുകാട്ടാതെ വിവിധ വേഷങ്ങള്‍ ആട് ആടിത്തീര്‍ത്തു.
പൊലീസ് തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ ആട് ആന്റണി ശപഥമെടുത്തു. ഇനിമുതല്‍ യാത്രയ്ക്കു മുന്‍പു പ്രമുഖ പത്രങ്ങള്‍ വായിക്കും. അതില്‍ തന്നെപ്പറ്റി വാര്‍ത്തയോ പടമോ ഉണ്ടെങ്കില്‍ അന്നു യാത്ര വേണ്ടെന്നുവയ്ക്കും. രാജ്യത്തു പലയിടത്ത് ഒളിവില്‍ താമസിച്ചപ്പോഴും മലയാള പത്രങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നതു ശീലമാക്കി. മണിയന്‍പിള്ളയെ കുത്തിക്കൊന്നശേഷം മുങ്ങിയ ആട് ആന്റണി നേരെ പോയതു തിരുവനന്തപുരം വഴി വേളാങ്കണ്ണിയിലേക്ക്.
പിന്നെ തിരുപ്പതി, പുട്ടപര്‍ത്തി, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കഴിഞ്ഞു. കൂടെയുണ്ടായിരുന്ന സൂസനുമൊത്തു നേപ്പാളിലേക്കു പോയെങ്കിലും ദിവസങ്ങള്‍ക്കകം മടങ്ങി. പിന്നീട് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ വഴി ഷിര്‍ദിസായിയിലെത്തി. പിന്നീടു തിരുപ്പൂരിലെത്തിയ ആട് ആന്റണി അവിടെ തുണിമില്ലില്‍ ദിവസം 200 രൂപ ശമ്പളത്തിനു ജോലിക്കു കയറി. ഇതിനിടയ്ക്കു സ്‌കൂട്ടര്‍ ഇടിച്ച് നട്ടെല്ലിനു പരുക്കേറ്റു നാലു ദിവസം അവിടത്തെ സ്വകാര്യ ആശുപത്രിയില്‍ കിടന്നു. അപകടവിവരം ആശുപത്രിയില്‍നിന്നു ലോക്കല്‍ പൊലീസിനെ അറിയിക്കാതിരിക്കുന്നതില്‍ ആട് വിജയിച്ചു. കുറെനാള്‍ വിശ്രമിക്കേണ്ടിവന്നപ്പോള്‍ ഏജന്റ് വഴി ഹോം നഴ്‌സിനെ സംഘടിപ്പിച്ചു. ഹോം നഴ്‌സിനു പ്രതിഫലമായി മൂന്നു സെന്റ് സ്ഥലവും വാങ്ങിക്കൊടുത്തത്രേ. ഇവരെയും കുറെക്കാലം കൂടെക്കൂട്ടിയിരുന്നതായി പറയുന്നു.
തുണിമില്ലിലെ ബന്ധം മുതലാക്കിയാണ് പിന്നീടു പാലക്കാട് വടക്കാഞ്ചേരിയില്‍നിന്നു കല്യാണം കഴിച്ചത്. ഒളിവുജീവിതത്തിനിടെ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, ക്യാമറകള്‍ തുടങ്ങി കാല്‍കോടിയിലേറെ രൂപയുടെ സാധനങ്ങളാണ് ആട് ആന്റണി മോഷ്ടിച്ചത്. ഈറോഡ്, സേലം, പഴനി, നാമക്കല്‍ എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ മോഷണവും. രണ്ട് എന്‍ജിനീയറിങ് കോളജുകളില്‍നിന്നായി ഒന്‍പതു ലക്ഷം രൂപയുടെ സാധനങ്ങളാണ് അടിച്ചുമാറ്റിയത്. ഈ തുക ഉപയോഗിച്ചാണു ധാരാപുരത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടുവച്ചതും കാര്‍ വാങ്ങിയതും. മോഷണസാധനങ്ങള്‍ വില്‍ക്കാന്‍ സ്ഥലത്തെ രണ്ടു മോഷ്ടാക്കളുടെ സഹായവും ആടിനു കിട്ടിയിരുന്നു. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ ശ്രീനിവാസ് എന്നായിരുന്നു ആടിന്റെ പേര്.
പ്രസാദം തപാല്‍ വഴി അയച്ചുകൊടുക്കുന്ന പരിപാടി മൂന്നുനാലു മാസം നടത്തി. പ്രസാദം തപാലില്‍ സ്വീകരിച്ചവര്‍ മടക്കത്തപാലില്‍ പണം അയച്ചുകൊടുക്കാതെ ആടിനെ പറ്റിച്ചു. ഷിര്‍ദിസായിയില്‍വച്ച് ഒരുതവണ പൊലീസിന്റെ വലയില്‍ വീഴേണ്ടതായിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുന്‍പ് അവിടെനിന്ന് ഒരു കംപ്യൂട്ടറും അടിച്ചുമാറ്റി ആട് സ്ഥലംവിട്ടു. ഇതു നാസിക്കില്‍ വിറ്റു. ഇവിടെവച്ചു സൂസനുമായി പിരിഞ്ഞു. ധാരാപുരത്തു താമസിക്കാനെത്തുമ്പോഴാണ് ആട് ക്ലീന്‍ ഷേവ് ചെയ്തത്. പുതുരേഖകള്‍, പല പേരുകള്‍, പഴയ ജീവിതം ഒളിവുജീവിതത്തിലുടനീളം ഒരിക്കല്‍പ്പോലും ആന്റണി എന്ന പേര് ആട് ആന്റണി ഉപയോഗിച്ചില്ല. രാജേന്ദ്രന്‍, സെല്‍വരാജ്, ശ്രീനിവാസ് തുടങ്ങി പല പേരുകള്‍ ഉപയോഗിച്ച ആട്, പുതിയ പേരും മേല്‍വിലാസവും തിരിച്ചറിയല്‍ രേഖകളും സൃഷ്ടിച്ചു പുതിയൊരു വ്യക്തിയായി മാറാന്‍ ശ്രമിച്ചു.
ആടിനെ ഡിഎന്‍എ പരിശോധനയ്ക്കു വിധേയനാക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതും ഈ അതിബുദ്ധിയാണ്. അച്ഛന്‍ തമിഴ്‌നാട് സ്വദേശി വെങ്കിടേശന്‍, അമ്മ കണ്ണൂര്‍ സ്വദേശി പാര്‍വതി ഇതായിരുന്നു സെല്‍വരാജിന്റെ രേഖകളിലെ മാതാപിതാക്കള്‍. പല പേരുകളില്‍ രേഖകള്‍ സ്വന്തമാക്കാന്‍ ആട് കാട്ടിയതും അതിബുദ്ധിതന്നെ. ആദ്യം വീടു വാടകയ്ക്ക് എടുക്കും. വാടകച്ചീട്ടുമായി അവിടത്തെ തദ്ദേശസ്ഥാപന പ്രതിനിധിയെ കാണും. അയാളില്‍നിന്നു താമസക്കാരനാണെന്ന കത്തു വാങ്ങും. അതു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രേഖയായി ഹാജരാക്കി ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുക്കും. തുടര്‍ന്നു വാടകച്ചീട്ടും തദ്ദേശസ്ഥാപന അംഗം നേരത്തേ നല്‍കിയ കത്തും ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ എടുത്തിട്ടുള്ളതിന്റെ രേഖയുമായി ബാങ്കിനെ സമീപിച്ച് അക്കൗണ്ട എടുക്കും. അധികം ബ്രാഞ്ചുകളില്ലാത്ത ബാങ്കുകളിലാണ് അക്കൗണ്ട എടുക്കുന്നത്. നിക്ഷേപിക്കാന്‍ ലക്ഷത്തില്‍ കുറയാത്ത തുക കയ്യില്‍ ഉണ്ടാകും.
മിനിറ്റുകള്‍ക്കകം അക്കൗണ്ട് തയാര്‍. പാന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സുംവരെ തുടര്‍ന്നു തരപ്പെടുത്തി. ഡ്രൈവിങ് ലൈസന്‍സ് ആണ് പുതിയ കാര്‍ വാങ്ങിയപ്പോള്‍ റജിസ്‌ട്രേഷനു രേഖയായി നല്‍കിയത്. ഈ രേഖകളൊന്നും വ്യാജനല്ല, യഥാര്‍ഥ രേഖകളാണ്. ഇവിടെ പേരു മാത്രമേ വ്യാജനുള്ളൂ. രേഖകള്‍ ഒറിജിനലായതിനാല്‍ പൊലീസ് പിടിക്കാന്‍ സാധ്യത കുറവ്. ഇത്തരത്തില്‍ ആന്റണി പത്തു പേരുകള്‍ സ്വീകരിച്ച് അവ ഉപയോഗിച്ചു സര്‍ക്കാര്‍ രേഖകളും തരപ്പെടുത്തിയിട്ടുണ്ട്. വ്യാജപേരില്‍ ആന്റണി തിരുവനന്തപുരത്തുനിന്നു സംഘടിപ്പിച്ച രേഖകള്‍ നേരത്തേ പൊലീസിനു ലഭിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























