ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍; കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം....

രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളെ, പിറ്റേ ദിവസം ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി. കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചാതാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുപിയിലെ അംറോഹ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഉറങ്ങാന്‍ കിടന്ന കുടുംബത്തിലെ ഏഴുപേരെ ചൊവ്വാഴ്ച ഉച്ചയായിട്ടും കാണാതായതോടെ സംശയം തോന്നി അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കുട്ടികള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. പിന്നീട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുപ്രവേശിക്കുകയായിരുന്നു.
റഹീസുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ മൂന്ന് മക്കളും ബന്ധുവിന്റെ രണ്ട് മക്കളുമാണ് മരിച്ചത്. റിയാസുദ്ദീന്റെ ഭാര്യയും സഹോദരനുമാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്. പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കല്‍ക്കരി കത്തിച്ചപ്പോള്‍ പുറത്തുവന്ന കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും ശ്വസിച്ചതാകാം ശ്വാസതടസ്സത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മുറി അടഞ്ഞുകിടന്നതിനാല്‍ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുകയും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha























