ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച
ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ പുരോഗതിയില്ല; മകൻ്റെ വാരാന്ത്യ വിവാഹചടങ്ങിന് പോലും പോകാതെ ട്രംപ് പെന്റഗണിൽ തുടരുകയാണ് . വീണ്ടുമൊരു യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ഇറാനുമേൽ ഏതു നിമിഷവും യുഎസ് സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ആഭ്യന്തര സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും സൈനിക നീക്കത്തിനുള്ള അന്തിമ പദ്ധതികൾക്ക് വെള്ളിയാഴ്ച ട്രംപ് ഭരണകൂടം രൂപം നൽകിയതായാണ് വിവരം.
മകന്റെ വിവാഹ ചടങ്ങുകൾക്ക് പോലും പങ്കെടുക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടണിൽ തുടരുന്നുണ്ട്. നിർണായക സമയത്ത് ഇവിടെ തുടരേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. ഇത് യുദ്ധത്തിനുള്ള പുറപ്പാടാണെന്ന് റിപ്പോർട്ടുകൾ. അതിനിടെ ചില മേഖലകളിൽ തിങ്കളാഴ്ച വരെ ഇറാൻ വ്യോമപാത അടച്ചിട്ടത് ആശങ്ക വർധിപ്പിച്ചു.
അതേസമയം, ആക്രമണമുണ്ടായാൽ സങ്കൽപിക്കാൻ പോലും കഴിയാത്ത ഇടങ്ങളിൽ 'അതിശക്തമായ പ്രത്യാക്രമണം' നേരിടേണ്ടി വരുമെന്ന് ഇറാന്റെ റെവലൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) യുഎസിന് മുന്നറിയിപ്പ് നൽകി. നിലവിൽ ഇരുവിഭാഗവും പൂർണ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുകയാണ് എന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്
മേഖലയിലെ കമാൻഡർമാർക്കും ഇന്റലിജൻസ് വിഭാഗത്തിനും വൈറ്റ് ഹൗസ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിവരം പുറത്തുവിട്ട ഉദ്യോഗസ്ഥർ നൽകുന്ന സൂചന പ്രകാരം സാധ്യമായ സൈനിക നീക്കങ്ങൾ മുന്നിൽക്കണ്ട് യുഎസ് സൈന്യത്തിലെയും ഇന്റലിജൻസ് ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ മെമ്മോറിയൽ ഡേ യാത്രാ പദ്ധതികൾ റദ്ദാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനികരെ തിരിച്ചുവിളിക്കുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള അടിയന്തര ലിസ്റ്റുകൾ ഡിഫൻസ് മിലിട്ടറി വിഭാഗം പുതുക്കിത്തുടങ്ങി. ഇറാൻ തിരിച്ചടിച്ചാൽ യുഎസ് സൈന്യത്തിന് ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ മണ്ണിലെ യുഎസ് സൈനിക സാന്നിധ്യം പുനഃക്രമീകരിക്കുന്നത്.
അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽ പല വിഷയങ്ങളിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നതായി ആണ് ഇറാൻ പറയുന്നത് . വരും ആഴ്ചകളിലോ മാസങ്ങളിലോ ധാരണയിലെത്താനാകുമോ എന്ന് പറയാൻ പ്രയാസമാണെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണ് സമാധാന ചർച്ചകൾ തുടരുന്നതിനുള്ള പ്രധാന തടസ്സമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി കുറ്റപ്പെടുത്തി. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായുള്ള ഫോൺ സംഭാഷണത്തിലാണ് അരഗ്ചിയുടെ പ്രതികരണം.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് യുറേനിയം ശേഖരം ഇറാനിൽ നിന്ന് മാറ്റുക എന്നത്. എന്നാൽ രാജ്യത്തെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ പാടില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുല്ല മുജ്തബ ഖാംനഈ കർശന നിർദേശം നൽകി .
ആണവായുധങ്ങൾ നിർമിക്കാൻ ശേഷിയുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ്റെ കൈവശം വെക്കാൻ അനുവദിക്കില്ലെന്നും, അവ പൂർണമായും നശിപ്പിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുറേനിയം ശേഖരം പൂർണമായും രാജ്യത്തിന് പുറത്തേക്ക് മാറ്റുകയും, സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ പൂർണമായും ഇല്ലാതാക്കുകയും ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ.
യുറേനിയം ശേഖരം രാജ്യത്ത് നിന്ന് നീക്കിയാല്‍ യു.എസില്‍ ഇസ്രഈലില്‍ നിന്നോ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ശേഷിയെ ദുര്‍ബലപ്പെടുത്തും എന്ന് യു.എസിന്റെ ആവശ്യം തള്ളിയ ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ ഇതുവരെ കരാറുകളൊന്നുമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേ സമയം ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായി ഇറാനില്‍ നിന്നുള്ള ഉന്നതരില്‍ നിന്ന് വിവരം ലഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഈ സംഘർഷം ആഗോള ഊർജ വിപണിയെയും ഇന്ധനവിലയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച യുഎസ് സമർപ്പിച്ച 'അവസാന ഉടമ്പടി നിർദേശം' ഇറാൻ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഈ നിർദേശം നിരസിച്ചാൽ പ്രത്യാഘാതം സൈനിക നടപടിയായിരിക്കുമെന്ന് വാഷിങ്ടൻ ഇറാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇരുരാജ്യങ്ങൾക്കും നേരിട്ട് നയതന്ത്ര ബന്ധമില്ലാത്തതിനാൽ പാക്കിസ്ഥാൻ വഴിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാക്കിസ്ഥാന്റെ ഫീൽഡ് മാർഷൽ ആണ് നിലവിൽ ടെഹ്റാനും വാഷിങ്ടനിനും ഇടയിലെ പ്രധാന ആശയവിനിമയ ചാനലായി പ്രവർത്തിക്കുന്നത്. ഇറാന്റെ മറുപടി ഉടൻ തന്നെ പാക്കിസ്ഥാൻ വഴി യുഎസിന് ലഭിക്കുമെന്നാണ് കരുതുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാനാ കരാറിന് മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ തെഹ്റാനിലെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിലെ അഭിപ്രായ വ്യത്യാസങ്ങൾ ആഴമേറിയതും പ്രധാന്യം അർഹിക്കുന്നതുമാണെന്ന് വിദേശകാര്യമന്ത്രാലയ വ്യക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളാകുന്നതിനായി ഖത്തറിൽ നിന്നുള്ള സംഘവും തെഹ്റാനിൽ എത്തിയതായാണ് റിപ്പോർട്ട് . സമാധാന കരാറുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇറാനും ഇടയിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കുകയാണ് ഖത്തറിൽ നിന്നുള്ള സംഘത്തിൻ്റെ ദൗത്യം എന്നാണ് റിപ്പോർട്ട്.
യു.എസ് ഉദ്യോഗസ്ഥരില്‍ നിന്നും ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ചില നല്ല സൂചനകളുണ്ടെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. എന്നാല്‍ താന്‍ അധികം ശുഭാപ്തിവിശ്വാസി ആവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഏതാനും ദിവസത്തിനുള്ളില്‍ എന്താണ് വരുന്നതെന്ന് കാണാമെന്നും റൂബിയോ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
യുഎസ് ഇപ്പോഴും സൈനിക നടപടിയേക്കാൾ നയതന്ത്ര ചർച്ചകൾക്കാണ് മുൻഗണന നൽകുന്നത്. ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും പ്രധാനപ്പെട്ട പല വിഷയങ്ങളിലും ഇനിയും ധാരണയായിട്ടില്ല. ഇറാൻ സഹകരിക്കാൻ തയാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് സൈനിക ശക്തി ഉപയോഗിച്ച് തുറക്കുന്നതിനായി സ്വീഡനിൽ വച്ച് നാറ്റോ സഖ്യകക്ഷികളുമായി 'പ്ലാൻ ബി' ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് മാർക്കോ റൂബിയോ പറഞ്ഞത്.
ഖത്തറിന്റ മധ്യസ്ഥത സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിലവില്‍ പാകിസ്താനാണ് പ്രാഥമിക ഇടനിലക്കാര്‍ എന്നാണ് റൂബിയോ മറുപടി നല്‍കിയത്. പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ പ്രശംസനീയമായ പ്രകടനമാണ് നടത്തിയതെന്നും റൂബിയോ പറഞ്ഞു. ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയായും മറ്റ് രാജ്യങ്ങള്‍ക്കും താത്പര്യമുണ്ട്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്. തങ്ങള്‍ അവരോടും ചര്‍ച്ച നടത്തും,എന്നും റൂബിയോ പറഞ്ഞു
അതേ സമയം മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വാരാന്ത്യ വിവാഹചടങ്ങിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. പാം ബീച്ചിലെ സാമൂഹിക പ്രവർത്തകയായ ബെറ്റിന ആൻഡേഴ്‌സണിന്റെയും ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും വാരാന്ത്യ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് ട്രംപിൻ്റെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പ് . ചടങ്ങിൽ പങ്കെടുക്കാതെ ട്രംപ് തലസ്ഥാനത്ത് തുടരുന്നത് എന്തിനെന്ന് വ്യക്തമല്ല. മകൻ്റെ ഒപ്പമുണ്ടായിരിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അമേരിക്കൻ ഐക്യനാടുകളോടുള്ള തൻ്റെ സ്നേഹം തന്നെ അതിന് അനുവദിക്കുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. 'ഈ സുപ്രധാന കാലയളവിൽ വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ തുടരേണ്ടത് എനിക്ക് പ്രധാനമാണെന്ന് ഞാൻ കരുതുന്നു'വെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറിനെയും ബെറ്റിനയെയും അഭിനന്ദിച്ചാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഹോർമുസ് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ കരാറിലെത്താനുള്ള സാധ്യത അൻപത് ശതമാനം മാത്രമാണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഇനി യുദ്ധമുണ്ടായാൽ ഗൾഫ് മേഖലയുടെ സ്ഥിരതയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ അമേരിക്കയുമായി രമ്യതയിലെത്താനുള്ള പല അവസരങ്ങളും ഇറാൻ കളഞ്ഞുകുളിച്ചു. ഇത്തവണ അങ്ങനെ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇറാന്റെ ആണവായുധ പദ്ധതികൾ യുഎഇയുടെ പ്രഥമ ആശങ്കയാണെന്നും ഹോർമുസ് ഉടൻ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ അമേരിക്കൻ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവെച്ചു. രാജിക്കത്ത് തുൾസി ഗബാർഡ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അർബുദ ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് തുൾസി വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന് അപൂർവമായ ബോൺ കാൻസർ ആണെന്നും അദ്ദേഹത്തെ പരിചരിക്കാൻ ഔദ്യോഗിക ചുമതല ഒഴിയുന്നുവെന്നുമാണ് തുൾസി ഗബാർഡ് അറിയിച്ചിരിക്കുന്നത്.
അതേ സമയം രാജിവെയ്ക്കാൻ തുൾസിയെ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നു എന്നാണ് റോയിട്ടേഴ്സ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെ ആക്രമിക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തിൽ തുൾസി ഗബാർഡ് അസംതൃപ്തയായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്ക ഇറാനെതിരെ ആക്രമണം ശക്തമാക്കിയതോടെ തുൾസിയും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഭിന്നത രൂക്ഷമായതായും ഉഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇറാൻ്റെ ആണവശേഷിയുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ നിലപാടിന് വിരുദ്ധമായ സമീപനം തുൾസി ഗബാർഡ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇറാൻ്റെ ആണവശേഷി തകർക്കാൻ അമേരിക്ക നടത്തിയ വ്യേമാക്രമണങ്ങൾക്ക് ശേഷം അവ പുനർ നിർമ്മിക്കാൻ ഇറാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല എന്നായിരുന്നു തുൾസി ഗബാർഡ് സ്വീകരിച്ച നിലപാട്. എന്നാൽ ഇറാൻ്റെ ആണവഭീഷണി നേരിടാൻ ആക്രമണം അനിവാര്യമാണ് എന്നായിരുന്നു ട്രംപിൻ്റെ നിലപാട്. യുദ്ധത്തെ പിൻതുണയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി നാഷണൽ കൗണ്ടർ ടെറിറിസം സെൻ്ററിൻ്റെ ഡയറക്ടറായ ജോ കെൻ്റ് നേരത്തെ രാജിവെച്ചിരുന്നു.
https://www.facebook.com/Malayalivartha






















