കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..

വമ്പൻ പരിഷ്കരണവുമായി ഇ ഡി . സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പുനഃസംഘടനയ്‌ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏജൻസിയിൽ 1,200ലധികം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇ.ഡിയിൽ ഇത്തരമൊരു വിപുലമായ കേഡർ പുനഃസംഘടന നടക്കുന്നത്. ഈ പുതിയ പരിഷ്കരണത്തോടെ ഏജൻസിയുടെ ആകെ അംഗബലം നിലവിലുള്ള 2,029ൽ നിന്ന് 3,256 ആയി കുത്തനെ ഉയരും. ഏജൻസിയുടെ എക്സിക്യൂട്ടീവ്, ലീഗൽ (നിയമ വിഭാഗം), അഡ്ജുഡിക്കേഷൻ വിഭാഗങ്ങളിലായി ആകെ 1,227 പുതിയ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്.അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ റാങ്കിൽ 803 പേരെയും, എൻഫോഴ്സ്മെന്റ് ഓഫീസറായി 606 പേരെയും, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ് തസ്തികയിൽ 531 പേരെയും ഉൾപ്പെടുത്താനാണ് തീരുമാനം.
മേൽനോട്ട പദവികളിലും ഫീൽഡ് തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വരുത്തുന്ന ഈ വർധനവ് കേസുകളുടെ വിചാരണയും അന്വേഷണവും വേഗത്തിലാക്കാൻ സഹായിക്കും. ഇതിനുമുമ്പ് 2011ലാണ് ഇ.ഡിയിൽ വിപുലമായ കേഡർ പുനഃസംഘടന നടന്നത്. അതിനുശേഷം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും എണ്ണത്തിലും വലിയ മാറ്റങ്ങളുണ്ടായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അടിയന്തര നടപടി.ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നടന്ന പരിശോധനയ്‌ക്കിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമമുണ്ടായ അതേദിവസം തന്നെയാണ് ഏജന്‍സിയെ കൂടുതല്‍ സശക്തമാക്കുന്ന പുനഃസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുനഃസംഘടന പൂര്‍ത്തിയാകുന്നതോടെ കള്ളപ്പണക്കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനും, കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, ശിക്ഷാനടപടികള്‍ എന്നിവ ത്വരിതപ്പെടുത്താനും ഇ.ഡിക്ക് സാധിക്കും.
https://www.facebook.com/Malayalivartha
























