SBI ബാങ്കിൽ ഇടിച്ച് കയറി മുളകുപൊടി കണ്ണിലെറിഞ്ഞ് 4 ലക്ഷം തട്ടി ഒടുവിൽ.. CCTV തുരന്ന് കണ്ടുപിടിച്ചു..!

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് നാല് ലക്ഷം രൂപ കവർന്ന യുവാവിനെ അരമണിക്കൂറിനകം പിടികൂടി പോലീസ്. നാഗ്പൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ശാഖയിൽ വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സിനിമകളെ വെല്ലുന്ന രീതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കവർച്ച നടത്തിയ പ്രതിയിൽ നിന്ന് കവർന്ന മുഴുവൻ തുകയും പോലീസ് കണ്ടെടുത്തു.
ഇടപാടുകാരനെന്ന വ്യാജേനയാണ് യുവാവ് വൈകീട്ടോടെ ബാങ്കിലെത്തിയത്. തുടർന്ന് ക്യാഷ് കൗണ്ടറിന് സമീപമെത്തിയ ഇയാൾ, വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന മുളകുപൊടി പുറത്തെടുത്ത് ജീവനക്കാരുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. മുളകുപൊടി വീണ് ജീവനക്കാരുടെ കാഴ്ച മങ്ങുകയും ബാങ്കിനുള്ളിൽ പരിഭ്രാന്തി പടരുകയും ചെയ്തതോടെ, പ്രതി കൗണ്ടറിലുണ്ടായിരുന്ന നാല് ലക്ഷം രൂപ കൈക്കലാക്കി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ചെത്തിയ പ്രതി മുഖം പൂർണമായും മറച്ചിരുന്നതായി ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കവർച്ചയ്ക്ക് പിന്നാലെ ജീവനക്കാരും സുരക്ഷാ ജീവനക്കാരനും പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും തിരക്കേറിയ റോഡിലൂടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ബാങ്ക് അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് ബാങ്കിനുള്ളിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ വേഗത്തിൽ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ വേഷവും ഇയാൾ രക്ഷപ്പെട്ട ദിശയും കൃത്യമായി മനസ്സിലാക്കിയ പോലീസ്, പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ തന്നെ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും പട്രോളിംഗ് സംഘങ്ങൾക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തു.
തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ സംഭവം നടന്ന് 30 മിനിട്ടിനുള്ളിൽ തന്നെ പ്രതിയെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ പണവും പോലീസ് വീണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്ന് വ്യക്തമാകാൻ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























