സണ്ണി ജോസഫ് സ്റ്റേജിൽ കയറിയതും 'പവര്‍ കട്ട്' കൂകി വിളിച്ച് ജനം..! പൊട്ടിച്ചിരിച്ച് മന്ത്രി

സംസ്ഥാനം കടുത്ത അപ്രഖ്യാപിത പവര്‍കട്ടിലും ലോഡ്ഷെഡിംഗിലും വലയുന്നതിനിടെ കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പൊതുപരിപാടിയിലാണ് സംഭവം. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ ഹാളിലെ വൈദ്യുതി പൊടുന്നനെ നിലച്ചു. കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളന വേദിയിലായിരുന്നു ഈ അപ്രതീക്ഷിത സംഭവം. വൈദ്യുതി മുടങ്ങിയതോടെ മൈക്ക് ഓഫാവുകയും മന്ത്രിക്ക് പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. വേദിയില്‍ അല്‍പ്പസമയം കാത്തുനിന്ന മന്ത്രി, ഒടുവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് ഉടന്‍തന്നെ വേദിയില്‍ നിന്ന് മടങ്ങുകയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മുന്നറിയിപ്പ് മന്ത്രി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു. വൈദ്യുതി വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത് മുള്‍ക്കിരീടം തലയില്‍ വെക്കുന്നത് പോലെയാണെന്നായിരുന്നു ആന്റണി പറഞ്ഞത്. ഈ മുന്നറിയിപ്പ് പരാമര്‍ശിച്ചാണ് മന്ത്രി പ്രസംഗം തുടര്‍ന്നത്. 'പ്രതിസന്ധികള്‍ക്കിടയിലും ആ മുള്‍ക്കിരീടത്തെ കഠിനാധ്വാനം കൊണ്ട് പൂക്കിരീടമാക്കാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങളാണ് താന്‍ നടത്തുന്നത്,' എന്ന് മന്ത്രി പറഞ്ഞു നിര്‍ത്തി. മന്ത്രി ഈ വാക്കുകള്‍ വിശദീകരിച്ചു തീര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഹാളില്‍ കറന്റ് പോയത്. നിലവിലെ പ്രതിസന്ധികള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഒരു കാരണവശാലും വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വേദി വിട്ടിറങ്ങിയ മന്ത്രിക്കു നേരെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. വിഷയം രാഷ്ട്രീയ ആയുധമാക്കി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ സരസമായാണ് മന്ത്രി പ്രതികരിച്ചത്. 'താന്‍ എപ്പോഴാണ് പ്രസംഗം അവസാനിപ്പിക്കേണ്ടതെന്ന് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാം,' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹാളിലുണ്ടായ പ്രശ്‌നം സംസ്ഥാനത്തെ ലോഡ്ഷെഡ്ഡിങ്ങിന്റെ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു. അത് വെറുമൊരു സാങ്കേതിക തകരാര്‍ മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് മന്ത്രിയുടെ പുതിയ അറിയിപ്പ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല വൈദ്യുതി പ്രതിസന്ധി. അമാനുഷികമായി പ്രശ്‌നം പരിഹരിക്കാനാവില്ല. മുന്‍പുള്ള സര്‍ക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം,' എന്ന് സണ്ണി ജോസഫ് ആരോപിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയിട്ടും മുന്‍ സര്‍ക്കാര്‍ നിയമപരമായി ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























