ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് മകളെ തിരിച്ചറിയേണ്ടി വന്ന ഒരു പിതാവിന്റെ ദുരവസ്ഥ

മകളുടെ ശരീരം ഒരച്ഛനും ആ വിധത്തില്‍ കാണാന്‍ ഇടവരാതിരിക്കട്ടെ. നായ്ക്കള്‍ തിന്ന്, പുഴുവരിച്ച നിലയില്‍ അന്ത്യചുംബനം നല്‍കാന്‍ ഒരു മുഖം പോലുമില്ലാതെ ആ അച്ഛനും അമ്മയും അവളെ യാത്രയാക്കി. ഹരിയാനയിലെ രോഹ്തക്കില്‍ ഒരു കൂട്ടം കാമവെറിയന്മാര്‍ കടിച്ചുകീറി വലിച്ചറിഞ്ഞ 22 കാരിയായ പെണ്‍കുട്ടിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മകള്‍ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് അവളെ തിരിച്ചറിയേണ്ട ഗതികേടായിരുന്നു ആ പിതാവിന്.
മഹേന്ദര്‍ സിങെ (45)ന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പേര്. അമ്മയുടെ പേര് ബീദ് കൗര്‍. സോനിപട്ടാണ് ഇവരുടെ നാട്. നഗരത്തിലുള്ള ഒരു ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനിയിലായിരുന്നു മരിച്ച പെണ്‍കുട്ടിക്ക് ജോലി. എല്ലാ ദിവസവും മകള്‍ വരുന്നത് കാത്ത് മഹേന്ദര്‍ സിങും ഭാര്യയും ഇരിക്കും. മെയ് ഒന്‍പതിന് പതിവ് സമയവും കഴിഞ്ഞ് മകള്‍ വരാതിരുന്നപ്പോള്‍ ഇരുവര്‍ക്കും ഉള്ളില്‍ ഭയമായി. സമീപവാസികളോടെല്ലാം കാര്യം പറഞ്ഞു. പിറ്റേദിവസം രാവിലെയായിട്ടും അവളെ കാണാതായതോടെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മകളുടെ മരണവാര്‍ത്ത പത്രങ്ങളിലൂടെയും മറ്റുമാണ് അറിയുന്നതെന്ന് മഹേന്ദര്‍ സിങ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ പറയുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനായി അവളുടെ മൃതദേഹം കൊണ്ടുപോയ രോഹ്തക് മെഡിക്കല്‍ കോളെജിലേക്ക് താനും ചില ബന്ധുക്കളും എത്തി. താന്‍ അവിടെ എത്തുമ്പോള്‍ അവളുടെ ശരീരം ഒരു ചവറ്റുവീപ്പയിലായിരുന്നു. ആരും ആ ശരീരം എടുത്ത് ബെഡില്‍ കിടത്താന്‍ തയ്യാറായില്ല. എന്റെ കൈകള്‍ കൊണ്ട് അവളെ ഞാന്‍ എടുത്ത് സ്‌ട്രേച്ചറില്‍ കിടത്തി. അവളുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂര്‍ എടുത്ത് 200 ഓളം പുഴുക്കളെയാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. അവളുടെ ശരീരം തെരുവ് നായ്ക്കളും തിന്നിരുന്നു.

സംഭവ സ്ഥലത്തു നിന്നും ലഭിച്ച വസ്ത്രങ്ങളും ആഭരണങ്ങളും പൊലീസുകാര്‍ എന്റെ കൈവശം നല്‍കി. അതില്‍ നിന്നുമാണ് മരിച്ചത് മകളാണെന്ന് വ്യക്തമായത്. അവളുടെ കാല്‍ നഖങ്ങളില്‍ കറുത്ത ക്യൂട്ടക്‌സായിരുന്നു ഉണ്ടായിരുന്നത്. അതും ഞാന്‍ തിരിച്ചറിഞ്ഞു. മുഖമെന്ന് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. അത് ദുഷ്ടന്മാര്‍ കല്ലുപയോഗിച്ച് തകര്‍ത്തിരന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അവള്‍ക്ക് ഒരു ചെയിന്‍ അമ്മ സമ്മാനമായ നല്‍കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു. അവള്‍ മരിച്ചു കിടക്കുന്ന കാഴ്ച ഒരിക്കലും തന്റെ മനസില്‍ നിന്നും മായില്ലെന്നും മഹേന്ദര്‍ സിങ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തില്‍ അവളുടെ ആന്തരികാവയവങ്ങള്‍ തകര്‍ന്നുവെന്ന് വ്യക്തമായിരുന്നു. സ്വകാര്യഭാഗത്തിലൂടെ കമ്പുകളും മറ്റും കയറ്റിയിരുന്നു. വായിലൂടെ കമ്പി കടത്തിയ ശേഷം തല തകര്‍ത്തു. അവള്‍ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും?. ഒരച്ഛനും അമ്മക്കും ഇത്തരത്തിലൊരവസ്ഥ ഉണ്ടാകരുത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി വൈകി എട്ടുമണിയോടെയാണ് മകളുടെ മൃതദേഹം ലഭിച്ചതെന്നും മഹേന്ദര്‍ സിങ് പറഞ്ഞു.

ഡോക്ടര്‍ ആകണമെന്നായിരുന്നു മകളുടെ ആഗ്രഹം. പഠിക്കുന്നതിന് പണം കണ്ടെത്താന്‍ അവള്‍ കഷ്ടപ്പെട്ട് ജോലി ചെയ്തു. ലഭിക്കുന്ന 5000 രൂപ ശമ്പളത്തില്‍ നിന്നും കുറച്ച് തുക അവള്‍ മാറ്റിവെച്ചിരുന്നു. ആ സ്വപ്നങ്ങളാണ് ഒറ്റ ദിവസം കൊണ്ട് കുറേ ദുഷ്ടന്മാര്‍ ചേര്‍ത്ത് തകര്‍ത്തതെന്നും മഹേന്ദര്‍ പറഞ്ഞു. ഇത് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഇത്രത്തോളം ക്രൂരമായ ഒരു സംഭവം താന്‍ ഇതിന് മുന്‍പ് കേട്ടിട്ടില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ അവള്‍ ഏറെ ഭയന്നിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രതികളെയെല്ലാം തൂക്കിക്കൊല്ലണമെന്നാണ് ആവശ്യം. അത് തങ്ങള്‍ക്ക് കാണണമെന്നും ബീദ് കൗര്‍ പറഞ്ഞു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തില്‍ സുമിത് കുമാര്‍ (25) എന്ന യുവാവും ഇയാളഉടെ സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. സോനപാട്ടില്‍ നിന്നും അറുപത് കിലോമീറ്റര്‍ ഉള്ളിലായി കാട്ടില്‍കൊണ്ടുപോയായിരുന്നു യുവതിയെ സുമിത് ഉള്‍പ്പെടെ സംഘം പീഡിപ്പിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം തല കല്ലുപയോഗിച്ച തകര്‍ത്തു. ശരീരത്തിലൂടെ വണ്ടി കയറ്റി. ശേഷം മൃതദേഹം നഗ്‌നമാക്കി കാട്ടില്‍ ഉപേക്ഷിച്ചു. സംഭവത്തിന് ശേഷം പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.

https://www.facebook.com/Malayalivartha
























