ഐ.എസ്. ക്യാമ്പിൽ എത്തിയ ഒമ്പത് മലയാളികളും കൊല്ലപ്പെട്ടതായി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സ്ഥിരീകരണം

ഐ.എസ്. ക്യാമ്പിൽ എത്തിയ ഒമ്പത് മലയാളികളും കൊല്ലപ്പെട്ടതായി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ ഐ.എസ്. ക്യാമ്പിൽ സ്ത്രീകള്‍ ഉള്‍പ്പടെ 46 മലയാളികള്‍ എത്തിയതായും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് കഞ്ചിക്കോട് പ്രീക്കോട്ട് മില്‍ കോളനിയിലെ കെ.ടി. ഷിബി (39), കോഴിക്കോട് വടകര ചോറോട് നെട്ടൂര്‍വീട്ടില്‍ മന്‍സൂര്‍(42), കണ്ണൂര്‍ പാപ്പിനിശ്ശേരി തവോട്ടില്‍ പി.വി. ഷമീര്‍(43), കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്(36) എന്നിവര്‍ കൊല്ലപ്പെട്ടന്ന വിവരമാണ് രഹസ്യാനേ്വഷണ വിഭാഗങ്ങളും എന്‍.ഐ.എയും ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മന്‍സൂറിന്റെ ഭാര്യയും കുട്ടികളും കൊല്ലപ്പെട്ടതായും ഐ.ബി സംശയിക്കുന്നുണ്ട്.

കാസര്‍ഗോഡ് പടന്ന സ്വദേശികളായ അഫ്സല്‍ മന്‍സില്‍ ടി.കെ. ഹഫിസുദ്ദീന്‍(23), വടക്കെപുറം മുര്‍ഷിദ് മുഹമ്മദ് (24), പാലക്കാട് യാക്കര മുരിക്കാവ് കവലപ്പറമ്പിൽ യഹ്യ എന്ന ബെസ്റ്റിന്‍, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ തട്ടാനിച്ചേരി ജമീല മന്‍സില്‍ മുഹമ്മദ് മര്‍വ്വാന്‍ എന്നിവരും ഐ.എസിന്റെ കേരള തലവനായിരുന്ന കോഴിക്കോട് മൂഴിക്കല്‍ ഇടക്കലത്തൂര്‍ സജീര്‍ മംഗലശ്ശേരി എന്ന സമീര്‍ അലി (36) ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ ഐ.ബി സ്ഥിരീകരിച്ചിരുന്നു. സജീര്‍ കൊല്ലപ്പെട്ടശേഷം കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റാഷിദ് അബ്ദുല്ലയാണ് ഐ.എസിന്റെ കേരള ഘടകമായ അന്‍സാറുള്‍ ഖിലാഫയുടെ തലവനെന്നതും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ദമ്പതികൾ ഉള്‍പ്പടെ 22 പേരാണ് ഐ.എസ്. ക്യാമ്പിലെത്തിയത് എന്നായിരുന്നു സ്ഥിരീകരണം. എന്നാല്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ നാഗര്‍ഹാറിലെ ഐ.എസ് ക്യാമ്പിലെത്തിയതായി സ്ഥിരീകരിച്ചത്. അതേസമയം ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതും ഇടവേളക്കുശേഷം വ്യാപകമായിട്ടുണ്ട്.
മൂന്നുമാസത്തിനിടെ 42 ശബ്ദസന്ദേശമാണു പുറത്തുവന്നത്. വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതാണ് അറബിയിലും മലയാളത്തിലുമുള്ള ഇവ. മലബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില തീവ്ര മുസ്ലിം സംഘടനകള്‍ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടനകളുടെ പ്രവര്‍ത്തനം പോലീസ് നിരീക്ഷണത്തിലാണ്. മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട്ചെയ്യുന്നത് കേരള എക്സ്പോസ് എന്ന ടെലിഗ്രാം ഗ്രൂപ്പ് വഴിയാണെന്നും തെളിഞ്ഞിട്ടുണ്ട്.

വിശുദ്ധ യുദ്ധത്തിനുള്ള ആഹ്വാനവും ആശയപ്രചാരണവും ഈ ഗ്രൂപ്പ് വഴി നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരള മെസേജ് ടു 66 എന്ന രണ്ടു വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ച 350 പേരെ കേന്ദ്ര സംസ്ഥാന രഹസ്യാനേ്വഷണ വിഭാഗങ്ങളും എന്‍.ഐ.എയും ചേര്‍ന്ന് ത്രീവ്ര ആശയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചതായി അവകാശപ്പെടുന്നുണ്ട്. ഓപ്പറേഷന്‍ പീജിയോണ്‍ എന്ന പേരില്‍ ഇവരെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ബോധവല്‍ക്കരിക്കുകയായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























