ആകാശതന്ത്രങ്ങളാല്‍ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ വ്യോമനായകന്‍ വിട പറഞ്ഞു

പാകിസ്താനുമായി നടന്ന 1965 ലെ യുദ്ധത്തില്‍ സ്തുത്യര്‍ഹ സേവനത്തിലൂടെ സേനാ ചരിത്രത്തില്ഡ തന്നെ ശ്രദ്ധേയനായ എയര്‍ഫോഴ്‌സ് മാര്‍ഷല്‍ അര്‍ജന്‍ സിങ്(98) അന്തരിച്ചു. നാല്‍പത്തിയഞ്ചാം വയസ്സില്‍, 1964 ഓഗസ്റ്റ് ഒന്നിനാണ്, അര്‍ജന്‍ സിങ് ഇന്ത്യന്‍ വ്യോമസേനയുടെ തലപ്പത്ത് എത്തുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ എത്തിയത് ഇന്ത്യപാക് യുദ്ധം. 1965 സെപ്റ്റംബറില്‍ നടന്ന ആ യുദ്ധത്തില്‍ ആകാശതന്ത്രങ്ങളാല്‍ പാകിസ്ഥാനെ വിറപ്പിക്കുകയായിരുന്നു അര്‍ജന്‍ സിങ്. മൂന്നു വര്‍ഷം മുന്‍പുണ്ടായ ഇന്ത്യ-ചൈന യുദ്ധത്തിലേതു പോലെ ഇന്ത്യ വ്യോമസേനയെ ഉപയോഗപ്പെടുത്തില്ലെന്നു കരുതിയിരുന്ന പാകിസ്ഥാന്റെ നെഞ്ചിലേക്കു തന്നെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തി നിറയൊഴിക്കുകയായിരുന്നു.
എന്നാല്‍ യുദ്ധം തുടങ്ങി അധികം വൈകാതെ തന്നെ ഐക്യരാഷ്ട്ര സഭ ഇടപെട്ട് വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത് തിരിച്ചടിയായി. മൂന്നു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചേനേയെന്നാണ് ഇതിനെപ്പറ്റി അര്‍ജന്‍ സിങ് പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്. പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഇന്ത്യന്‍ വ്യോമസേനയുടെ ഈ ഏക മാര്‍ഷലിന്റെ വാക്കുകളെ, അക്കാലത്തെ ഇന്ത്യന്‍ വ്യോമസേനയുടെ അവസ്ഥയറിയുമ്പോള്‍, കയ്യടികളോടെയല്ലാതെ സ്വീകരിക്കാനാകില്ല.
യുദ്ധസമയത്ത് ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ടായിരുന്നതു ബ്രിട്ടിഷുകാര്‍ ഉപേക്ഷിച്ചുപോയ മിസ്റ്റീര്‍, കാന്‍ബെറ, നാറ്റ്, ഹണ്ടര്‍, വാംപയര്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ മാത്രം. പാകിസ്ഥാന്റെ കയ്യിലാകട്ടെ സ്റ്റാര്‍ഫൈറ്റര്‍, സാബര്‍ജെറ്റ് തുടങ്ങിയ ആധുനിക വിമാനങ്ങളും. ഒപ്പം അമേരിക്കയുടെ കനത്ത പിന്തുണ. ഏറ്റവും പുതിയ റഡാര്‍ സംവിധാനമാണ് പാകിസ്ഥാന്റെ കയ്യിലുള്ളത്. പത്താന്‍കോട്ടിലെ ഉള്‍പ്പെടെ സേനാകേന്ദ്രങ്ങളെ പാക് വ്യോമസേന ആക്രമിച്ചതും തുടക്കത്തില്‍ തന്നെ തിരിച്ചടിയായി.
എന്നാല്‍ തൊട്ടുപിന്നാലെ വ്യോമാക്രമണത്തിന് അന്നത്തെ പ്രതിരോധ മന്ത്രി വൈ.ബി. ചവാന്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇന്ത്യന്‍ വ്യോമസേന ഒന്നനങ്ങിയാല്‍ തങ്ങള്‍ അറിയുമെന്ന പാകിസ്ഥാന്റെ 'റഡാര്‍ അഹങ്കാര'ത്തിന്റെ കണ്ണുവെട്ടിച്ച് അതോടെ ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു. കശ്മീര്‍ താഴ്‌വരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുള്ള തന്ത്രപരമായ ഇടപെടലാണ് റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ സഹായിച്ചത്.
പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചെറു നാറ്റുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്റെ സാബര്‍ജെറ്റുകളെ ഇന്ത്യ തകര്‍ത്തതോടെ വന്‍ശക്തികളായ ലോകരാജ്യങ്ങള്‍ പോലും അമ്പരന്നു. കരയുദ്ധത്തിലും വ്യോമസേന സംരക്ഷണവുമായി രംഗത്തെത്തി. ഖേംകരനിലെ കരയുദ്ധത്തില്‍ ശത്രുടാങ്കുകളെ തകര്‍ക്കാന്‍ വ്യോമസേനയെ അതിവിദഗ്ധമായി അര്‍ജന്‍ നിയോഗിച്ചതു യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു. അതുപോലെതന്നെ, ഛാംബ് സെക്ടറില്‍ പാക്ക് കരസേനയുടെ മുന്നേറ്റം തടഞ്ഞത് ഇന്ത്യന്‍ വ്യോമസേനയുടെ വിദഗ്ധമായ ഇടപെടലായിരുന്നു. വളരെപ്പെട്ടെന്നാണ് ആകാശത്ത് അധീശത്വം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കായത്. പത്താന്‍കോട്ടു നിന്നും അംബാലയില്‍ നിന്നുമെല്ലാം പാകിസ്ഥാന്റെ തന്ത്രപ്രധാനയിടങ്ങളെ തേടി യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പാകിസ്ഥാനിലെ പെഷാവറില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണമെത്തി. പാകിസ്ഥാന്റെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യന്‍ വ്യോമസേന നാശം വിതച്ചു. ഈ സാഹചര്യത്തില്‍ തങ്ങളുടെ വിമാനങ്ങളെല്ലാം അഫ്ഗാനിസ്ഥാനിലെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് പാകിസ്ഥാന്‍ ചെയ്തത്.

യുഎന്‍ മുന്നോട്ടു വച്ച വെടിനിര്‍ത്തലിന് സമ്മതിക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും അര്‍ജന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ യുഎന്നിന്റെയും മറ്റു ചില രാജ്യങ്ങളുടെയും സമ്മര്‍ദം കൊണ്ട് അദ്ദേഹത്തിന് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കേണ്ടി വരികയായിരുന്നു. യുദ്ധത്തിനിടയിലും സാധാരണക്കാര്‍ക്കു നേരെ ആക്രമണമുണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും ശാസ്ത്രി നല്‍കിയിരുന്നതായി അര്‍ജന്‍ ഓര്‍മിച്ചു. യുദ്ധത്തിനു ശേഷം 1969 ജൂലൈ 15 വരെ ഇന്ത്യന്‍ വ്യോമസേനയുടെ തലവനായി അര്‍ജന്‍സിങ് തുടര്‍ന്നു. യുദ്ധമികവിന്റെ അംഗീകാരമായി 1965ല്‍ പത്മ വിഭൂഷണും ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























