'മേക്ക് ഇന്‍ ഇന്ത്യ'യ്ക്ക് തിരിച്ചടി ; ദക്ഷിണ കൊറിയയുമായുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു

കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയില്‍ നടപ്പാക്കാണ് തീരുമാനിച്ചിരുന്ന 32,000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതിയാണ് റദ്ദാക്കിയിരിക്കുന്നത്. മൈനുകള്‍ നീക്കംചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിര്‍മാണത്തിന് വേണ്ടിയായിരുന്നു ദക്ഷിണ കൊറിയയുമായി ചേർന്ന് പദ്ധതി തീരുമാനിച്ചിരുന്നത്. പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച് ദക്ഷിണ കൊറിയയുമായുള്ള ധാരണയില്‍ വന്ന മാറ്റമാണ് തടസ്സപ്പെടുന്നതിനു ഇടയാക്കിയത്.
കടലിനടിയില്‍ നിക്ഷേപിച്ചിരിക്കുന്ന മൈനുകള്‍ കണ്ടെത്തുന്നതിനും നീക്കംചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക എംസിഎംവി വിഭാഗത്തില്‍പ്പെടുന്ന കപ്പലുകള്‍ നിര്‍മിക്കുന്നതിനായിരുന്നു പദ്ധതി. ഗോവ ഷിപ്യാഡിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഗോവന്‍ ഷിപ്യാഡീന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതെ സമയം എംസിഎംവി പദ്ധതിയ്ക്കായി പുതിയതായി നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് കടലില്‍ 24 കപ്പലുകളാണ് ഇത്തരത്തില്‍ ആവശ്യമുള്ളത്. എന്നാല്‍ നിലവില്‍ 30 വര്‍ഷത്തിലധികം പഴക്കമുള്ള നാല് കപ്പലുകളാണ് ഇന്ത്യയ്ക്ക് ഈ ആവശ്യത്തിനുള്ളത്. ഇത് നാവികസ സേനയുടെ വലിയൊരു ദൗര്‍ബല്യമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച്, ചൈനയുടെ മൈനുകള്‍ നിക്ഷേപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കപ്പലുകളുടെ സാന്നിധ്യം ഇന്ത്യന്‍ മുദ്രമേഖലയില്‍ ഉള്ള സാഹചര്യത്തില്‍.
മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രതിരോധമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. കരസേനയ്ക്കാവശ്യമായ വാഹനങ്ങള്‍, ചെറുതും വലുതുമായ ഹെലികോപ്ടറുകള്‍, പുതിയ തലമുറ മുങ്ങക്കപ്പലുകള്‍, അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പദ്ധതികളെല്ലാം വ്യത്യസ്ത ഘട്ടങ്ങളില്‍ നിലച്ചിരിക്കുകയാണ്. ഒന്നിന്റെയും അവസാനവട്ട കരാറുകള്‍ ഉണ്ടാക്കാന്‍ പോലും സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha





















