ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ചിരുന്ന സബ് സിഡി കേന്ദ്രം നിര്‍ത്തലാക്കി

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി കേന്ദ്രം നിര്‍ത്തലാക്കി. 1.75 ലക്ഷം തീര്‍ഥാടകരെ ഈ തീരുമാനം ബാധിക്കും. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമാണിത്. വിമാനയാത്രക്കൂലി ഇനത്തിലും മറ്റ് ചെലവുകള്‍ക്കുമാണ് സഹായം നല്‍കിയിരുന്നത്.
സബ്‌സിഡികൊണ്ട് തീര്‍ഥാടകര്‍ക്ക് പ്രയോജനമില്ലെന്നും ചില ഏജന്‍സികള്‍ക്കുമാത്രമാണ് ഇതിന്റെ ഗുണമെന്നും ന്യൂനപക്ഷക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അവകാശപ്പെട്ടു. കപ്പലിലും ഹജ്ജിന് പോകാന്‍ സൗകര്യം നല്‍കുമെന്നും ഇന്ത്യന്‍കപ്പലുകള്‍ക്ക് പ്രവേശനാനുമതി നല്‍കാമെന്ന് സൌദി അറേബ്യ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് സബ്‌സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ളിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപദ്ധതികള്‍ക്കായി വിനിയോഗിക്കും.
കഴിഞ്ഞവര്‍ഷം 450 കോടി രൂപയാണ് സബ്‌സിഡിക്കായി വകയിരുത്തിയത്. കപ്പല്‍ യാത്രക്കൂലിയേക്കാള്‍ വിമാനയാത്രയ്ക്കുള്ള അധികചെലവ് പരിഗണിച്ചാണ് സര്‍ക്കാര്‍സഹായം നല്‍കിയിരുന്നത്.
2012ല്‍ ഹജ്ജ് സബ്‌സിഡി അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നിര്‍ദേശിച്ചിരുന്നുവെന്നും ഇതേക്കുറിച്ച് പഠിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് സബ്‌സിഡി നിര്‍ത്തുന്നതെന്നും മന്ത്രി പറയുന്നു.
ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചനകള്‍ നടത്താതെയും പ്രായോഗികപ്രശ്‌നങ്ങള്‍ പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ തീരുമാനം. മുസ്‌ളിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപദ്ധതികള്‍ക്കായി പണം ചെലവഴിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പൊള്ളയാണ്. രണ്ടുവര്‍ഷമായി രാജ്യത്തെ 50,000 മദ്രസകളിലെ അധ്യാപകര്‍ക്ക് അവരുടെ വേതനത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിക്കുന്നില്ല. ചില സംസ്ഥാനങ്ങളില്‍ ഈ വിഹിതം മുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. ബിജെപി അധികാരത്തില്‍ വന്നശേഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ സര്‍ക്കാര്‍ നീക്കം തുടങ്ങി.
https://www.facebook.com/Malayalivartha





















