വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ആധാർ

വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ആധാർ സേവനം നടപ്പാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിലവിൽ വ്യക്തികൾക്കുള്ള ആധാർ നിർബന്ധമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സുരക്ഷ വർധിപ്പിക്കാനാണ് ഈ സേവനം നടപ്പിലാക്കുന്നത്.
ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു. 2010 സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
2009 ഓഗസ്റ്റിലാണ് ഇൻഫോസിസിസ് കമ്പനിയുടെ മുൻ ചെയർമാനായിരുന്ന നന്ദൻ നിലേക്കനിയുടെ നേതൃത്ത്വത്തിൽ യു ഐ ഡി അതോറിറ്റി പ്രവർത്തിച്ച് തുടങ്ങിയത്. 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം.
2011 ഫെബ്രുവരി 24 ന് ആധാർ പദ്ധതിയുടെ കേരളത്തിലെ ഉദ്ഘാടനം നിർവഹിച്ചത് വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. ഇതിനിടയിൽത്തന്നെ ആധാറിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇന്ത്യയിലെ ഓരോ പൗരന്റെയും സൂക്ഷ്മമായ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് സംശയിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്വേഗസ്ഥന്മാർ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് ആധാറിനെയും സംശയിക്കുന്നത്. സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമായും വിലയിരുത്തപ്പെടുകയും മററു പല അടിസ്ഥാന ആവശ്യങ്ങൾക്ക് പോലുമില്ലാത്ത വേഗതയും ജാഗ്രതയും ഇതിലുണ്ടെന്നതും ദുരൂഹമാണെന്നും വിമർശനങ്ങളുണ്ടായിരുന്നു.
ഇതിനിടയിൽ അഞ്ഞൂറ് രൂപയ്ക്ക് ആധാർ വിവരങ്ങൾ വിൽക്കുന്നുണ്ടെന്ന ഒരു മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ രാജ്യത്തെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. വ്യക്തികളുടെ വിവരങ്ങള്‍ വെറും 500 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്ന വാര്‍ത്ത ഏറെ ചർച്ചകൾക്ക് വഴി വയ്ക്കുകയുണ്ടായി. ഏത് ആധാര്‍ നമ്പര്‍ അടിച്ചു കൊടുത്താലും പേര്, അഡ്രസ്, പോസ്റ്റല്‍ കോഡ് (PIN), ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയ്ല്‍ എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ തെളിഞ്ഞു കിട്ടി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു 300 രൂപയും കൂടെ കൊടുത്തപ്പോള്‍ ആരുടെ പേരിലുമുള്ള ആധാര്‍കാര്‍ഡ് പ്രിന്റു ചെയ്തെടുക്കാനുള്ള സോഫ്റ്റ്വെയര്‍ അയച്ചു കിട്ടിയെന്നും അവര്‍ പറയുന്നു. യുഐഡിഎഐ (UIDAI) ആവര്‍ത്തിച്ച് അവകാശപ്പെട്ടത് ആധാര്‍ ഡേറ്റ മുഴുവന്‍ സുരക്ഷിതമാണ് എന്നായിരുന്നു. ഈ വിവരവുമായി യുഐഡിഎഐ അധികാരികളെ സമീപിച്ചപ്പോള്‍ അവര്‍ ഞെട്ടിപ്പോയി എന്നാണ് ട്രിബ്യൂണ്‍ പറയുന്നത്.
500 രൂപയ്ക്ക് ആധാര്‍വിവരങ്ങളും 300 രൂപ അധികം നല്‍കിയാല്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ലഭ്യമാകുമെന്ന വാര്‍ത്ത തയ്യാറാക്കിയ ‘ദി ട്രിബ്യൂണ്‍’ പത്രത്തിന്റെ ലേഖിക രചന ഖെയ്രക്കെതിരെ യുഐഡിഎഐ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ പൗരന്റെ ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും മൊബൈല്‍ നമ്പറുമെല്ലാം ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം സജീവമാക്കുന്നതിനിടെ പുറത്തുവന്ന വാര്‍ത്ത ജനനങ്ങൾക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ ആധാറുമായി ബന്ധിപ്പിക്കുന്നതിലുള്ള പരാതി സുപ്രീംകോടതിയുടെ പരിഗണയിലിരിക്കെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.
ഈ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇങ്ങനെയൊരു കേസ് ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലും വ്യക്തികൾക്ക് ആധാർ നിർബന്ധമാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും വാണിജ്യ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ആധാർ നടപ്പാക്കുമെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. എന്തായാലും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ആധാർ സേവനം നടപ്പാക്കുന്നതിലൂടെ എന്ത് മാറ്റങ്ങളാണ് രാജ്യത്തുണ്ടാകുന്നതെന്ന് നമുക്ക് കണ്ടറിയാം...
https://www.facebook.com/Malayalivartha
























