കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമെന്ന് ആരോപണം; ബി.ജെ.പി.അനുകൂല സംഘടനയായ ബി.എം.എസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നു

കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് ബി.ജെ.പി.അനുകൂല സംഘടനയായ ബി.എം.എസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നു. സ്ഥിരംതൊഴിലിനുപകരം എല്ലാ മേഖലകളിലും നിശ്ചിതകാല തൊഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന്മേല്‍ ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ ബജറ്റില്‍ തീരുമാനം പ്രഖ്യാപിച്ചത്അ തംഗീകരിക്കാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. ആറ്, എട്ട് തീയതികളില്‍ ദേശീയ നിര്‍വാഹക സമിതി ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കുമെന്ന് അധ്യക്ഷന്‍ അഡ്വ. സജി നാരായണനും ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായയും അറിയിച്ചു.
സ്ത്രീകളുടെ ഇ.പി.എഫ്. വിഹിതം കുറച്ചതുവഴി അവരുടെ ഭാവി സമ്പാദ്യം 16 ശതമാനം കുറയും. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. അതേസമയം, ഓഹരി നിക്ഷേപവുമായി മുന്നോട്ടുപോവുന്നു. തൊഴിലാളി വിരുദ്ധമാണ് ബജറ്റ്. കാര്‍ഷിക, ഗ്രാമീണ, ആരോഗ്യമേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളുണ്ടെങ്കിലും തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവുമില്ല.
അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങളും ഇ.പി.എഫ്. തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. പെന്‍ഷന്‍ ആയിരം രൂപയില്‍നിന്ന് വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ളി. അസംഘടിത മേഖലയ്ക്കുള്ള സാമൂഹിക സുരക്ഷാനിധിയിലേക്ക് ഒരു വിഹിതവും ബജറ്റിലില്ല. ആദായനികുതി ഇളവുകള്‍ നല്‍കാത്തതിനാല്‍ മധ്യവര്‍ഗക്കാരായ തൊഴിലാളികളും അതൃപ്തിയിലാണ്- ബി.എം.എസ്. നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























