വിവാഹത്തിനായി വൻ സ്ത്രീധനം ആവശ്യപെടുന്നു ; ബിഹാറില്‍ നാല് വര്‍ഷത്തിനിടെ തട്ടികൊണ്ടുപോയത് 12,000 യുവാക്കളെ

ഉത്തരേന്ത്യയിൽ സംസ്ഥാനമായ ബീഹാറിന്റെ പല ഭാഗങ്ങളിലും യുവാക്കളെ തട്ടികൊണ്ട് പോയി വിവാഹം നടത്തുന്ന പകട്വ വിവാഹ് എന്ന നിര്‍ബന്ധിത വിവാഹ രീതിയിൽ അകപ്പെട്ട യുവാക്കളുടെ എണ്ണം ഞെട്ടിക്കുന്നത്.
പകട്വ വിവാഹ് എന്നറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിനായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തട്ടികൊണ്ടുപോയത് 12000 യുവാക്കളെ. സംസ്ഥാനത്തിന്റെ ഔദ്യോഗിക രേഖകളിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ, ജീവനും കുടുംബത്തിനോ ഭീഷണിമുഴക്കിയോ ആണ് ഇത്തരം വിവാഹങ്ങള്‍ ഭൂരിഭാഗവും സംസ്ഥാനത്ത് നടത്തുന്നത്.
വിവാഹത്തിനായി സ്ത്രീധനം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനാലാണ് സംസ്ഥാനത്ത് പക്ടവ വിവാഹങ്ങള്‍ നടക്കുന്നത്. സ്ത്രീധനം നൽകാൻ കഴിയാത്ത പെൺകുട്ടികളുടെ വീട്ടുകാർ യുവാക്കളെ തേടി പിടിച്ച് തട്ടികൊണ്ട് പോയി വിവാഹം നടത്തുകയാണ് ഈ രീതി. പലപ്പോഴും ക്രിമിനലുകളെ ഉപയോഗിച്ച് പോലും യുവാക്കളെ തട്ടികൊണ്ട് പോകുന്നു. 18 വയസ്സിന് മുകളിലുള്ള യുവാക്കളെ തട്ടികൊണ്ട് പോയ സംസ്ഥാനങ്ങളില്‍ ബിഹാറാണ് മുന്നിലെന്നാണ് നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പട്നയിലെ പണ്ഡാരയില്‍ യുവാവിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഔദ്യോഗിക രേഖകള്‍ പ്രകാരം ശരാശരി ഒമ്പത് പകട്വ വിവാഹങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. 2016ല്‍ 3070, 2015ല്‍ 3000, 2014ല്‍ 2556 എന്നിങ്ങനെയാണ് തട്ടികൊണ്ടുപോയി വിവാഹം കഴിപ്പിച്ച യുവാക്കളുടെ കണക്ക്. വിവാഹത്തിനായി സ്ത്രീധനം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനാലാണ് സംസ്ഥാനത്ത് പകട്വ വിവാഹങ്ങള്‍ നടക്കുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ നിരീക്ഷണം.
https://www.facebook.com/Malayalivartha
























