അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ പ്രതിപക്ഷ നേതാവും രണ്ട് സുപ്രീം ജഡ്ജിമാരും അറസ്റ്റില്‍

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ പ്രതിപക്ഷ നേതാവിനെയും രണ്ട് സുപ്രീം ജഡ്ജിമാരെയും അറസ്റ്റ് ചെയ്തു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് അടക്കം തടവിലായ രാഷ്ട്രീയക്കാരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനുമുള്ള സുപ്രീം കോടതി ഉത്തരവ് ഭരണനേതൃത്തം നേരത്തെ തള്ളിയിരുന്നു. ഇതിന് പിറകെയാണ് അറസ്റ്റ്.
ഇന്നലെ രാത്രി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം സൈന്യം സുപ്രീം കോടതിയില്‍ കയറുകയായിരുന്നു. ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജഡ്ജ് അലി ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും അറസ്റ്റ് ചെയ്തതിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്രസമൂഹത്തിന്റെ ഇടപെടലുണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് അബ്ദുല്ല യമീനുമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഇന്ത്യ, യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളോട് പ്രതിപക്ഷ പാര്‍ലമന്റെ് അംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യമുന്നയിച്ചത്. രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ വിശ്വസ്തനായ അസിമ ഷുക്കൂറോണ്‍ ടെലിവിഷന്‍ ചാനലിലൂടൊണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം പുറത്ത് വിട്ടത്. സര്‍ക്കാരിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാത്രി വൈകി അബ്ദുല്‍ ഗയൂമിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയായിരുന്നു അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























